ബെയ്‌റൂത്ത് – ലെബനോനില്‍ ഹിസ്ബുല്ലയും ഇസ്രായിലും ആക്രമണം അവസാനിപ്പിച്ചതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രഖ്യാപനം പാഴ്‌വാക്കായി. ട്രംപിന്റെ പ്രഖ്യാപനത്തിനു ശേഷവും ഇസ്രായിലും ഹിസ്ബുല്ലയും ആക്രമണങ്ങള്‍ തുടര്‍ന്നു. തെക്കന്‍ ലെബനോനില്‍ ഇസ്രായില്‍ സേനക്കെതിരെ നിരവധി ആക്രമണങ്ങള്‍ നടത്തിയതായി ഹിസ്ബുല്ല അറിയിച്ചു. തെക്കന്‍ ലെബനോനിലെ വിവിധ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ ആക്രമണങ്ങള്‍ നടത്തിയതായി ഔദ്യോഗിക ലെബനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മര്‍വാനിയ, സിദ്ദീഖീന്‍, യാതര്‍, മന്‍സൂരി എന്നീ ഗ്രാമങ്ങള്‍ ഉള്‍പ്പെടെ നിരവധി തെക്കന്‍ പ്രദേശങ്ങളില്‍ ഇസ്രായില്‍ വ്യോമാക്രമണങ്ങള്‍ നടത്തിയതായി ലെബനോനിലെ ഔദ്യോഗിക നാഷണല്‍ ന്യൂസ് ഏജന്‍സി വ്യക്തമാക്കി. വളരെ ശക്തമായ ഒരു സ്‌ഫോടനം ദിബീന്‍ ഗ്രാമത്തെ പിടിച്ചുകുലുക്കിയതായും ഏജന്‍സി പറഞ്ഞു. ഹദ്ദാസ ഗ്രാമത്തിലേക്കുള്ള ഇസ്രായിലി സൈനികരുടെ കടന്നുകയറ്റത്തെ തങ്ങളുടെ പോരാളികള്‍ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് ചെറുത്തതായും അതേ പ്രദേശത്ത് ഇന്നലെ അര്‍ധരാത്രിക്ക് തൊട്ടുമുമ്പ് രണ്ട് മെര്‍ക്കാവ ടാങ്കുകള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായും ഹിസ്ബുല്ല അറിയിച്ചു. ബയാദ ഗ്രാമത്തില്‍ മറ്റൊരു മെര്‍ക്കാവ ടാങ്കിനെ ഗൈഡഡ് മിസൈല്‍ ഉപയോഗിച്ച് തങ്ങളുടെ പോരാളികള്‍ ലക്ഷ്യം വെച്ചതായും മിസൈല്‍ ലക്ഷ്യം കണ്ടതായും ഹിസ്ബുല്ല പറഞ്ഞു.
ലെബനോനില്‍ നിന്ന് വടക്കന്‍ ഇസ്രായിലിലേക്ക് വിക്ഷേപിച്ച രണ്ട് പ്രൊജക്‌റ്റൈലുകള്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തടഞ്ഞതായി ഇന്ന് പുലര്‍ച്ചെ ഇസ്രായില്‍ സൈന്യം അറിയിച്ചു. വടക്കന്‍ ഇസ്രായിലിലെ പല പ്രദേശങ്ങളിലും പുലര്‍ച്ചെ 1:35 ന് സൈറണുകള്‍ മുഴങ്ങിയതിനു പിന്നാലെ ലെബനോനില്‍ നിന്ന് ഇസ്രായില്‍ പ്രദേശത്തേക്ക് കടന്ന രണ്ട് പ്രൊജക്‌റ്റൈലുകള്‍ ഇസ്രായില്‍ വ്യോമസേന തടഞ്ഞതായി ടെലിഗ്രാമിലെ പ്രസ്താവനയില്‍ സൈന്യം പറഞ്ഞു. സംശയാസ്പദമായ ഒരു ആകാശ ലക്ഷ്യം കണ്ടെത്തിയതായും അത് പിന്നീട് ലെബനോന്‍ അതിര്‍ത്തിക്കടുത്തുള്ള ഇസ്രായില്‍ പ്രദേശത്തിനുള്ളില്‍ പതിച്ചതായും ആര്‍ക്കും പരിക്കില്ലെന്ന് സ്ഥിരീകരിച്ചതായും സൈന്യം കൂട്ടിച്ചേര്‍ത്തു. ഇസ്രായിലും ഹിസ്ബുല്ലയും വെടിനിര്‍ത്തലിന് സമ്മതിച്ചതായി യു.എസ് പ്രസിഡന്റ് ഇന്നലെ വൈകി പ്രഖ്യാപിച്ചിരുന്നു.
അതിര്‍ത്തിയില്‍ നിന്ന് ലിറ്റാനി നദി വരെ വ്യാപിച്ചുകിടക്കുന്ന തെക്കന്‍ ലെബനോന്റെ വലിയൊരു ഭാഗം ഇസ്രായില്‍ സൈന്യം ഇതിനകം പിടിച്ചെടുത്തിട്ടുണ്ട്. അതിനപ്പുറം വടക്കോട്ട് ഏകദേശം 10 കിലോമീറ്റര്‍ ദൂരെ സഹ്റാനി നദിയിലേക്ക് സൈന്യം മുന്നേറിക്കൊണ്ടിരിക്കുകയാണ്. 25 വര്‍ഷത്തിനിടയില്‍ ലെബനോനിലേക്കുള്ള ഇസ്രായില്‍ സൈന്യത്തിന്റെ ഏറ്റവും വലിയ കടന്നുകയറ്റമാണിതെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട്.



