ഗാസ – പൊതു അവധി ദിനത്തില്‍ ആളുകള്‍ തിങ്ങിനിറഞ്ഞ ഗാസയിലെ കഫേയില്‍ നടന്ന ഇസ്രായിലി വ്യോമാക്രമണത്തില്‍ രണ്ട് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബോംബാക്രമണം നടന്ന കഫേ ഗാസയുടെ എമര്‍ജന്‍സി തുറമുഖത്താണ് സ്ഥിതി ചെയ്യുന്നത്.
അതിനിടെ, അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ കൂറ്റന്‍ മതില്‍ ചാടിക്കയറി ജറൂസലേമിലേക്ക് കടക്കാന്‍ ശ്രമിച്ച ഫലസ്തീന്‍ യുവാവിനെ ഇസ്രായില്‍ സൈന്യം വെടിവെച്ച് കൊലപ്പെടുത്തിയതായി ഫലസ്തീന്‍ വൃത്തങ്ങള്‍ അറിയിച്ചു. 26 വയസുകാരനായ ഇമാദ് ഹാറൂണ്‍ മഹ്‌മൂദ് അശ്തിയ ആണ് ഇസ്രായില്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടതെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ജോലി അന്വേഷിച്ചുകൊണ്ടിരുന്ന ഫലസ്തീന്‍ യുവാവിനെ മതിലില്‍ കയറുന്നതിനിടെ ഇസ്രായില്‍ കൊലപ്പെടുത്തിയതായി ഫലസ്തീന്‍ അതോറിറ്റി മീഡിയ ഓഫീസ് റിപ്പോര്‍ട്ട് ചെയ്തു. ജോലി തേടി മറ്റുള്ളവരോടൊപ്പം തെല്‍അവീവിലേക്ക് പോകാനുള്ള ഉദ്ദേശ്യത്തോടെ ജറൂസലമിന് വടക്കുള്ള അല്‍റാമില്‍ മതിലില്‍ കയറാന്‍ യുവാവ് ശ്രമിക്കുകയായിരുന്നെന്നന്ന് ബന്ധു ഉമര്‍ എ.എഫ്.പിയോട് പറഞ്ഞു. എന്നാല്‍ മതില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ഇമാദിന് വെടിയേറ്റു. വടക്കന്‍ അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ സാലിം ഗ്രാമത്തിലെ നിവാസിയാണ് ഇമാദ് എന്നും ഉമര്‍ കൂട്ടിച്ചേര്‍ത്തു. റാമല്ലയിലെ ഫലസ്തീന്‍ മെഡിക്കല്‍ കോംപ്ലക്‌സില്‍ ഫലസ്തീന്‍ പതാകയില്‍ പൊതിഞ്ഞ യുവാവിന്റെ മൃതദേഹം എ.എഫ്.പി ലേഖകന്‍ കണ്ടു.
1967 മുതല്‍ കൈവശപ്പെടുത്തിയിരിക്കുന്ന വെസ്റ്റ് ബാങ്കിലെ മുപ്പത് ലക്ഷം ഫലസ്തീനികളുടെ നീക്കത്തിന് ഇസ്രായില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. വെസ്റ്റ് ബാങ്കില്‍ നിന്നുള്ള ആക്രമണങ്ങളില്‍ നിന്ന് തങ്ങളുടെ പ്രദേശത്തെ സംരക്ഷിക്കാനാണ് സുരക്ഷാ മതില്‍ നിര്‍മ്മിച്ചതെന്ന് ഇസ്രായില്‍ പറയുന്നു. കിഴക്കന്‍ ജറൂസലമിലേക്കോ ഇസ്രായിലിലേക്കോ സൈനിക ചെക്ക്പോസ്റ്റുകള്‍ കടക്കാന്‍ ഫലസ്തീനികള്‍ പെര്‍മിറ്റ് നേടണം. മുകളില്‍ മുള്ളുവേലികളും വൈദ്യുത വേലികളും സ്ഥാപിച്ച കൂറ്റന്‍ കോണ്‍ക്രീറ്റ് മതിലിനെ ഫലസ്തീനികള്‍ വര്‍ണ്ണവിവേചന മതില്‍ എന്ന് വിളിക്കുന്നു. 2023 ഒക്ടോബര്‍ 7 ന് ഗാസ യുദ്ധം ആരംഭിച്ചതിനുശേഷം സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഫലസ്തീനികളെ സന്ദര്‍ശനത്തിനും ജോലി ചെയ്യാനും അനുവദിക്കുന്ന നിരവധി പ്രവേശന പെര്‍മിറ്റുകള്‍ ഇസ്രായില്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
ഗാസ മുനമ്പില്‍ യുദ്ധം ആരംഭിച്ചതിനുശേഷം വെസ്റ്റ് ബാങ്കില്‍ അക്രമം വര്‍ധിച്ചു. ഇതിനു ശേഷം പോരാളികളും സിവിലിയന്മാരും ഉള്‍പ്പെടെ കുറഞ്ഞത് 1,075 ഫലസ്തീനികളെ ഇസ്രായിലി സൈനികരോ ജൂതകുടിയേറ്റക്കാരോ കൊലപ്പെടുത്തിയിട്ടുണ്ട്. ഇതേ കാലയളവില്‍, സിവിലിയന്മാരും സൈനികരും ഉള്‍പ്പെടെ കുറഞ്ഞത് 46 ഇസ്രായിലികളെങ്കിലും ഫലസ്തീന്‍ ആക്രമണങ്ങളിലോ ഇസ്രായിലി സൈനിക നടപടികളിലോ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഔദ്യോഗിക ഇസ്രായിലി കണക്കുകള്‍ സൂചിപ്പിക്കുന്നു.



