മക്ക – ഇത്തവണത്തെ ഹജിന് യാതൊരുവിധ അനിഷ്ട സംഭവങ്ങള്‍ക്കും ഇടനല്‍കാതെ, പുണ്യസ്ഥലങ്ങളില്‍ കുറ്റമറ്റ സുരക്ഷ ഒരുക്കാനും ഏതു സാഹചര്യങ്ങളും ഉയര്‍ന്ന പ്രൊഫഷനലിസത്തോടെ കൈകാര്യം ചെയ്യാനുമുള്ള സുരക്ഷാ വകുപ്പുകളുടെ സുസജ്ജത ആഭ്യന്തര മന്ത്രിയും സുപ്രീം ഹജ് കമ്മിറ്റി ചെയര്‍മാനുമായ അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്‍. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഈ വര്‍ഷത്തെ ഹജ് ദൗത്യത്തില്‍ പങ്കെടുക്കുന്ന നമ്മുടെ സേനകള്‍ പ്രകടിപ്പിച്ച ഉയര്‍ന്ന തലത്തിലുള്ള സന്നദ്ധത ഞാന്‍ കണ്ടു. തീര്‍ഥാടകരുടെ സുരക്ഷ സംരക്ഷിക്കാനും കര്‍മ്മങ്ങള്‍ എളുപ്പത്തിലും സമാധാനത്തോടെയും നിര്‍വഹിക്കാന്‍ അവരെ പ്രാപ്തരാക്കാനും ലക്ഷ്യമിട്ടുള്ള സമഗ്രമായ സുരക്ഷാ സംവിധാനത്തിന്റെ ഭാഗമാണിത്. ഹാജിമാരെ സേവിക്കുന്നതില്‍ നമുക്കെല്ലാവര്‍ക്കും വിജയം നല്‍കണമെന്നും തീര്‍ഥാടകരുടെ ഹജ് സ്വീകരിക്കണമെന്നും ഞാന്‍ സര്‍വ്വശക്തനായ ദൈവത്തോട് പ്രാര്‍ഥിക്കുന്നുവെന്ന് ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്‍ തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലെ പോസ്റ്റില്‍ വ്യക്തമാക്കി.
തീര്‍ഥാടകരെ സേവിക്കാനായി സൗദി അറേബ്യ എല്ലാ വിഭവങ്ങളും ശേഷികളും പ്രയോജനപ്പെടുത്തുന്നതായി ചടങ്ങില്‍ സംസാരിച്ച പൊതുസുരക്ഷാ വകുപ്പ് മേധാവിയും ഹജ് സുരക്ഷാ കമ്മിറ്റി ചെയര്‍മാനുമായ ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അല്‍ബസ്സാമി പറഞ്ഞു.
ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതില്‍ സൗദി അറേബ്യ ലോക രാജ്യങ്ങള്‍ക്ക് മാതൃകയായി മാറിയിട്ടുണ്ട്. സുരക്ഷിതമായും സമാധാനപരമായും കര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ തീര്‍ഥാടകരെ പ്രാപ്തരാക്കുന്ന നിലക്ക് ഉയര്‍ന്ന തലത്തിലുള്ള സംഘാടനവും കാര്യക്ഷമതയും സുരക്ഷാ വകുപ്പുകള്‍ കൈവരിച്ചു. മക്ക, പുണ്യസ്ഥലങ്ങള്‍, മദീന, തീര്‍ഥാടകര്‍ കടന്നുപോകുന്ന വഴികള്‍ എന്നിവിടങ്ങളില്‍ ഹാജിമാരുടെ സുരക്ഷ ഉറപ്പാക്കുന്ന നിലക്ക്, മുന്‍കാല അനുഭവങ്ങളില്‍ നിന്ന് പഠിച്ചും വിവിധ സാഹചര്യങ്ങളും സാധ്യതകളും പ്രതീക്ഷിച്ചും ഹജ് സുരക്ഷാ സേന സമഗ്രമായ സുരക്ഷാ പദ്ധതികള്‍ തയാറാക്കി കഴിഞ്ഞുവെന്ന് ഉറപ്പ് നൽകി.
ആധുനിക സാങ്കേതികവിദ്യകളുടെയും കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെന്ററുകളുടെയും പിന്തുണയോടെ ഹജ് സുരക്ഷാ സേന ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള സന്നദ്ധതയിലും ഫീല്‍ഡ് സംയോജനത്തിലും പ്രവര്‍ത്തിക്കുന്നു. ഇത് തീരുമാനമെടുക്കലിന്റെ വേഗത വര്‍ധിപ്പിക്കുകയും ഹജ് പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്ന വിവിധ വകുപ്പുകള്‍ക്കിടയില്‍ ഏകോപനവും പ്രതികരണ കാര്യക്ഷമതയും മെച്ചപ്പെടുത്തുകയും ചെയ്യും. ഹജിനെ രാഷ്ട്രീയവല്‍ക്കരിക്കാനും തീര്‍ഥാടകരുടെ സുരക്ഷയെ തടസ്സപ്പെടുത്താനും ആചാരാനുഷ്ഠാനങ്ങള്‍ തടസ്സപ്പെടുത്താനും ഉള്ള ഏതൊരു ശ്രമത്തെയും ശക്തമായി ചെറുക്കുമെന്നും പൊതുസുരക്ഷാ വകുപ്പ് മേധാവി ചൂണ്ടികാട്ടി.
ഹജില്‍ പങ്കെടുക്കുന്ന സുരക്ഷാ സേനകളുടെ സന്നദ്ധതയും പ്രവര്‍ത്തന ശേഷിയും പ്രകടമാക്കുന്ന അഭ്യാസ പ്രകടനങ്ങള്‍ ചടങ്ങില്‍ നടന്നു. സുരക്ഷാ ഉപകരണങ്ങള്‍, ഹജ് സീസണില്‍ ഉപയോഗിക്കുന്ന ആധുനിക സാങ്കേതികവിദ്യകള്‍, ഫീല്‍ഡ് പ്രവര്‍ത്തനങ്ങളെ പിന്തുണക്കുന്ന ഹെലികോപ്റ്ററുകള്‍, വാഹനങ്ങള്‍ എന്നിവയും പ്രദര്‍ശിപ്പിച്ചു. മദീന പ്രവിശ്യ ഗവര്‍ണര്‍ സല്‍മാന്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരന്‍, മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന്‍, സുപ്രീം ഹജ് കമ്മിറ്റി അംഗങ്ങളായ മന്ത്രിമാര്‍, സുരക്ഷാ, സൈനിക വകുപ്പ് മേധാവികള്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
നേരത്തെ ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹജ്, ഉംറ ടെര്‍മിനല്‍ കോംപ്ലക്‌സ് ആഭ്യന്തര മന്ത്രി സന്ദര്‍ശിച്ചു. രാജ്യത്ത് എത്തുന്ന നിമിഷം മുതല്‍ തീര്‍ഥാടകരെ സ്വീകരിക്കാനുള്ള നടപടിക്രമങ്ങള്‍, പ്രവേശന നടപടിക്രമങ്ങളുടെ സമയം റെക്കോര്‍ഡ് തലത്തില്‍ കുറച്ച ആധുനിക ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ വഴി ജവാസാത്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള സംവിധാനങ്ങള്‍ എന്നിവ ആഭ്യന്തര മന്ത്രി പരിശോധിച്ചു.
തീര്‍ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതിലും അവരുടെ ലഗേജ് കൈകാര്യം ചെയ്യുന്നതിലും ടെര്‍മിനലുകളില്‍ അവരുടെ ചലനം സുഗമമാക്കുന്നതിലും വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന സുരക്ഷാ, നിയന്ത്രണ, ആരോഗ്യ വകുപ്പുകളുടെ പ്രവര്‍ത്തന സന്നദ്ധത മന്ത്രി ഉറപ്പുവരുത്തി. സ്വീകരണ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ പങ്കെടുക്കുന്ന സുരക്ഷാ, സേവന, പ്രവര്‍ത്തന വകുപ്പുകള്‍ക്കിടയിലെ സംയോജനത്തിന്റെയും ഏകോപനത്തിന്റെയും നിലവാരവും ബന്ധപ്പെട്ട വകുപ്പുകളുടെ കര്‍ത്തവ്യത്തെ പിന്തുണക്കുന്ന സാങ്കേതിക, ഡിജിറ്റല്‍ സേവനങ്ങളും തീര്‍ഥാടകരുടെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനും താമസസ്ഥലത്ത് എത്തുന്നതു വരെയുള്ള അവരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിലുള്ള അവയുടെ പങ്കും മന്ത്രി ഉറപ്പാക്കി.
ഇതിനുശേഷം, ഹറമൈന്‍ ഹൈ-സ്പീഡ് റെയില്‍വേയില്‍ മക്കയിലേക്ക് യാത്ര ചെയ്ത അബ്ദുല്‍അസീസ് ബിന്‍ സൗദ് രാജകുമാരന്‍, ഹാജിമാര്‍ക്ക് വേഗത്തിലും സുരക്ഷിതമായും സഞ്ചരിക്കാനുള്ള കാര്യക്ഷമത വര്‍ധിപ്പിക്കുന്ന ഗതാഗത പ്രവര്‍ത്തന പദ്ധതികള്‍ വിലയിരുത്തി.
മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണറും ഹജ്, ഉംറ സ്ഥിരം കമ്മിറ്റി വൈസ് ചെയര്‍മാനുമായ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന്‍, ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ, നഗരസഭാ, ഭവനകാര്യ മന്ത്രി മന്ത്രി മാജിദ് അല്‍ഹുഖൈല്‍, ഗതാഗത, ലോജിസ്റ്റിക്‌സ് മന്ത്രി സ്വാലിഹ് അല്‍ജാസിര്‍, ആരോഗ്യ മന്ത്രി ഫഹദ് അല്‍ജലാജില്‍, മീഡിയ മന്ത്രി സല്‍മാന്‍ അല്‍ദോസരി, ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി ഡോ. അബ്ദുല്‍ ഫത്താഹ് മുശാത്ത്, ആഭ്യന്തര സഹമന്ത്രി ഡോ. ഹിശാം അല്‍ഫാലിഹ്, ആഭ്യന്തര മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ബതാല്‍, ഓപ്പറേഷന്‍സ് കാര്യങ്ങള്‍ക്കുള്ള ആഭ്യന്തര സഹമന്ത്രി മുഹമ്മദ് അല്‍മുഹന്ന, മക്ക മേയര്‍ മുസാഅദ് അല്‍ദാവൂദ്, പൊതുസുരക്ഷാ വകുപ്പ് മേധാവിയും ഹജ് സുരക്ഷാ കമ്മിറ്റി ചെയര്‍മാനുമായ ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അല്‍ബസ്സാമി, സിവില്‍ ഡിഫന്‍സ് മേധാവി മേജര്‍ ജനറല്‍ ഡോ. ഹമൂദ് അല്‍ഫറജ്, മക്ക റോയല്‍ കമ്മീഷന്‍ സി.ഇ.ഒ എന്‍ജിനീയര്‍ സ്വാലിഹ് അല്‍റശീദ്, പില്‍ഗ്രിംസ് സര്‍വീസ് സര്‍വീസ് പ്രോഗ്രാം സി.ഇ.ഒ എന്‍ജിനീയര്‍ മുഹമ്മദ് ഇസ്മായില്‍, കിദാന കമ്പനി സി.ഇ.ഒ എന്‍ജിനീയര്‍ മുഹമ്മദ് അല്‍മിജ്മാജ്, സൗദി അറേബ്യ റെയില്‍വേയ്‌സ് സി.ഇ.ഒ ഡോ. ബശാര്‍ അല്‍മാലിക്, സുപ്രീം ഹജ് കമ്മിറ്റി സെക്രട്ടറി ജനറല്‍ ഖാലിദ് അല്‍സൈഖാന്‍, സുപ്രീം ഹജ് കമ്മിറ്റി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ കേണല്‍ അബ്ദുല്‍ അസീസ് അല്‍അഖ്ല എന്നിവര്‍ ആഭ്യന്തര മന്ത്രിയെ അനുഗമിച്ചു.



