തെഹ്‌റാൻ– യുദ്ധം അവസാനിപ്പിക്കാനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച ഏറ്റവും പുതിയ നിർദ്ദേശങ്ങൾ തള്ളിക്കൊണ്ട് തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുന്നതായി ഇറാൻ പ്രഖ്യാപിച്ചു. ഇറാന്റെ മറുപടി ട്രംപ് നിരസിച്ചതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് നിലപാട് വ്യക്തമാക്കിയത്. തങ്ങൾ ആരുടെയും മുന്നിൽ പ്രത്യേക ഇളവുകൾ ആവശ്യപ്പെട്ടിട്ടില്ലെന്നും ഇറാന്റെ നിയമപരമായ അവകാശങ്ങൾ മാത്രമാണ് മുന്നോട്ടുവെച്ചതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതിന് മറുപടിയായി അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം പിൻവലിക്കുക, മേഖലയിലെ യുദ്ധം അവസാനിപ്പിക്കുക, വിദേശ ബാങ്കുകൾ തടഞ്ഞുവെച്ചിരിക്കുന്ന ഇറാന്റെ സ്വത്ത് വിട്ടുകൊടുക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശത്രുക്കൾക്ക് മുന്നിൽ ഒരിക്കലും തലകുനിക്കില്ലെന്നും ചർച്ചകൾക്ക് തയ്യാറാകുന്നത് കീഴടങ്ങലായി കാണരുതെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ലെബനോൻ ഉൾപ്പെടെയുള്ള എല്ലാ മേഖലകളിലും യുദ്ധം അവസാനിപ്പിക്കാനും സമുദ്രയാത്രയുടെ സുരക്ഷ ഉറപ്പാക്കാനുമാണ് തങ്ങൾ പ്രാധാന്യം നൽകുന്നതെന്ന് ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. അമേരിക്കൻ നാവിക ഉപരോധം നീക്കിയാൽ ഹോർമുസ് കടലിടുക്ക് ഘട്ടംഘട്ടമായി തുറന്നു കൊടുക്കാമെന്ന നിർദ്ദേശവും ഇറാൻ മുന്നോട്ടുവെച്ചിട്ടുണ്ട്.
ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കാൻ ശ്രമിക്കുന്നുവെന്ന അമേരിക്കയുടെയും മറ്റ് രാജ്യങ്ങളുടെയും സംശയങ്ങൾക്കിടെ, സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ ഒരു ഭാഗം നേർപ്പിക്കാനും ബാക്കിയുള്ളത് മൂന്നാം രാജ്യത്തേക്ക് അയക്കാനും തയ്യാറാണെന്ന് ഇറാൻ അറിയിച്ചതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. എന്നാൽ സിവിലിയൻ ആവശ്യങ്ങൾക്കായി ആണവോർജ്ജം ഉപയോഗിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്നും ആണവായുധങ്ങൾ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ഇറാൻ ആവർത്തിച്ചു. സ്വന്തം അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ള സമാധാന ചർച്ചകൾക്ക് മാത്രമേ തങ്ങൾ തയ്യാറുള്ളൂ എന്നാണ് ഇറാന്റെ ഔദ്യോഗിക പക്ഷം.



