വാഷിംഗ്ടൺ- ഹോർമുസ് കടലിടുക്കിൽ ഇറാനുമായി പുതിയൊരു ഏറ്റുമുട്ടലിന് അമേരിക്ക ആഗ്രഹിക്കുന്നില്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് വ്യക്തമാക്കി. എന്നാൽ, ഇറാനുമായുള്ള യുദ്ധം പുനരാരംഭിക്കണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഇറാൻ നടത്തുന്ന ആക്രമണങ്ങളിൽ നിന്ന് വാണിജ്യ കപ്പലുകളെ സംരക്ഷിക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം. ഇതിനായി ആരംഭിച്ച ‘ഓപ്പറേഷൻ പ്രൊജക്റ്റ് ഫ്രീഡം’ (Operation Project Freedom) താൽക്കാലികമായ ഒരു സംവിധാനം മാത്രമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
കടലിടുക്കിലൂടെയുള്ള സമുദ്ര ഗതാഗതം തടസ്സപ്പെടുത്താൻ ഇറാനെ അനുവദിക്കില്ലെന്ന കർശന നിലപാടിലാണ് അമേരിക്ക. കപ്പലുകളെ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം നടത്തിയാൽ അതിശക്തമായ തിരിച്ചടി നൽകും. “യുഎസ് സേനയെയോ വാണിജ്യ കപ്പലുകളെയോ ആക്രമിച്ചാൽ വിനാശകരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും” എന്ന് പീറ്റ് ഹെഗ്‌സെത്ത് ഇറാനു മുന്നറിയിപ്പ് നൽകി. ഇറാനുമായുള്ള വെടിനിർത്തൽ നിലവിൽ അവസാനിച്ചിട്ടില്ലെങ്കിലും, അവരുടെ ഓരോ നീക്കങ്ങളും അമേരിക്ക നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
അതേസമയം, ഇറാൻ നടത്തുന്ന നീക്കങ്ങൾ വലിയ തോതിലുള്ള സൈനിക നടപടി തുടങ്ങേണ്ട തലത്തിലേക്ക് ഇതുവരെ എത്തിയിട്ടില്ലെന്ന് യുഎസ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കീൻ പറഞ്ഞു. എങ്കിലും, ഉത്തരവ് ലഭിച്ചാൽ ഏത് നിമിഷവും പൂർണ്ണതോതിലുള്ള യുദ്ധത്തിന് അമേരിക്കൻ സൈന്യം സജ്ജമാണ്. യുഎസ് സെൻട്രൽ കമാൻഡും മറ്റു സേനകളും ഇതിനായി തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയിട്ടുണ്ട്. അമേരിക്ക ഇപ്പോൾ പാലിക്കുന്ന സംയമനം ബലഹീനതയായി ആരും കാണേണ്ടതില്ലെന്നും ജനറൽ ഡാൻ കീൻ വ്യക്തമാക്കി.



