വാഷിംഗ്ടൺ– ലോകത്തെ പ്രധാന എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്കിൽ ഇറാൻ സ്ഥാപിച്ച മൈനുകൾ നീക്കം ചെയ്യാൻ ചുരുങ്ങിയത് ആറുമാസമെങ്കിലും വേണ്ടിവരുമെന്ന് അമേരിക്കൻ പ്രതിരോധ വകുപ്പായ പെന്റഗൺ വ്യക്തമാക്കി. യു.എസ് ജനപ്രതിനിധി സഭയിലെ ആംഡ് സർവീസസ് കമ്മിറ്റി അംഗങ്ങൾക്ക് നൽകിയ രഹസ്യവിവരണത്തിലാണ് പെന്റഗൺ ഈ കാര്യം വെളിപ്പെടുത്തിയതെന്ന് ‘ദി വാഷിംഗ്ടൺ പോസ്റ്റ്’ റിപ്പോർട്ട് ചെയ്യുന്നു. യുദ്ധം അവസാനിച്ചാലും ഈ ജലപാത ദീർഘകാലത്തേക്ക് സ്തംഭിക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. അമേരിക്കയും ഇറാനും തമ്മിലുള്ള നിലവിലെ സംഘർഷം അവസാനിക്കാതെ മൈനുകൾ നീക്കം ചെയ്യുന്ന പ്രവൃത്തികൾ ആരംഭിക്കാൻ കഴിയില്ലെന്ന് മുതിർന്ന പെന്റഗൺ ഉദ്യോഗസ്ഥൻ അറിയിച്ചു. ഇത് ഈ വർഷാവസാനം വരെയോ അതിലധികമോ നീണ്ടുനിൽക്കുന്ന വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് ലോകത്തെ തള്ളിവിടുമെന്ന ആശങ്ക ശക്തമാണ്.
ചെറിയ ബോട്ടുകൾ ഉപയോഗിച്ചാണ് ഇറാൻ കടലിടുക്കിൽ മൈനുകൾ വിന്യസിച്ചിരിക്കുന്നത്. ജി.പി.എസ് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്നതും റിമോട്ട് വഴി നിയന്ത്രിക്കാവുന്നതുമായ ഫ്ലോട്ടിംഗ് മൈനുകളാണ് ഇവയെന്നത് യു.എസ് സേനയ്ക്ക് വലിയ സാങ്കേതിക വെല്ലുവിളിയാണ് ഉയർത്തുന്നത്. അതീവ അപകടകരമായ സാഹചര്യം നിലനിൽക്കുന്നതിനാൽ ഇവ കണ്ടെത്തി നശിപ്പിക്കുന്നത് അത്ര എളുപ്പമാകില്ല. എന്നാൽ, മൈനുകൾ നീക്കം ചെയ്യാൻ എടുക്കുന്ന സമയത്തെക്കുറിച്ച് പുറത്തുവന്ന റിപ്പോർട്ടുകൾ പൂർണ്ണമായും കൃത്യമല്ലെന്ന് പെന്റഗൺ വക്താവ് ഷോൺ പാർനെൽ പിന്നീട് പ്രതികരിച്ചു. അതേസമയം, ഹുർമുസ് കടലിടുക്കിലെ സ്തംഭനത്തെക്കുറിച്ച് ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ പാർട്ടികളിലെ നേതാക്കൾ വലിയ നിരാശ പ്രകടിപ്പിച്ചു.
നവംബറിൽ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിനിടെ ഈ പ്രതിസന്ധി അമേരിക്കൻ ഭരണകൂടത്തിന് വലിയ രാഷ്ട്രീയ വെല്ലുവിളിയായി മാറിയിട്ടുണ്ട്. ഗതാഗത തടസ്സം കാരണം അമേരിക്കയിൽ പെട്രോൾ വില ഗാലണിന് 4 ഡോളർ കടന്നു. യുദ്ധത്തോടുള്ള ജനങ്ങളുടെ താൽപ്പര്യക്കുറവും വിദേശ സൈനിക ഇടപെടലുകൾ ഒഴിവാക്കുമെന്ന വാഗ്ദാനം നൽകി അധികാരത്തിലെത്തിയ പ്രസിഡന്റ് ട്രംപിന് വോട്ടർമാർക്കിടയിലുള്ള സ്വാധീനം കുറയുന്നതും വൈറ്റ് ഹൗസിന് മേൽ വലിയ സമ്മർദ്ദം ചെലുത്തുന്നുണ്ട്. രാജ്യത്തെ സാമ്പത്തിക നിലയെയും ജനപ്രീതിയെയും ഒരുപോലെ ബാധിക്കുന്ന രീതിയിലേക്കാണ് ഹോർമുസിലെ കാര്യങ്ങൾ നീങ്ങുന്നത്.



