ജിസാൻ– ജിസാനിൽ അന്തരിച്ച കർണാടക ലക്ഷ്മി നഗർ സ്വദേശിനി വഹീദാ ബാനുവിന്റെ (56) മൃതദേഹം ജിസാനിൽ ഖബറടക്കി. വീട്ടുജോലിക്കായി ജിസാനിൽ എത്തിയതായിരുന്നു ഇവർ. എന്നാൽ ജോലി ചെയ്തിരുന്ന വീട്ടിൽ നിന്നും മാറി മറ്റൊരിടത്ത് ജോലി ചെയ്യുന്നതിനിടെ, ഇഖാമ ഇല്ലാത്തതിനാൽ പോലീസ് പിടിയിലായി. തുടർന്ന് ജയിലിൽ കഴിയവേ പ്രമേഹം വർദ്ധിച്ചതിനെത്തുടർന്ന് 2026 ഏപ്രിൽ 12-നാണ് വഹീദാ ബാനു മരണപ്പെട്ടത്.
ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ നിന്ന് കമ്മ്യൂണിറ്റി വെൽഫയർ അംഗവും കെഎംസിസി ജനറൽ സെക്രട്ടറിയുമായ ഖാലിദ് പട്ലയെ ബന്ധപ്പെടുകയും വേണ്ട നിയമ നടപടികൾ പൂർത്തിയാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് കെഎംസിസി ജിസാൻ വെൽഫയർ വിങ് ഈ ദൗത്യം ഏറ്റെടുക്കുകയും ജനറൽ കൺവീനർ ഷമീർ അമ്പലപ്പാറയുടെ പേരിൽ പവർ ഓഫ് അറ്റോർണി നൽകി നിയമനടപടികൾ വേഗത്തിലാക്കുകയും ചെയ്തു. ഷമീർ അമ്പലപ്പാറയുടെ നേതൃത്വത്തിലാണ് ജിസാൻ സബിയയിൽ മൃതദേഹം ഖബറടക്കുന്നതിനുള്ള ഔദ്യോഗിക രേഖകൾ പൂർത്തിയാക്കിയത്.
കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം സബിയ മസ്ജിദ് സുആയിൽ അസർ നമസ്കാരത്തിന് ശേഷമാണ് ജനാസ നമസ്കാരം നടന്നത്. തുടർന്ന് നടന്ന ഖബറടക്ക ചടങ്ങിൽ സ്വദേശികളും വിദേശികളുമായ നിരവധി ആളുകൾ പങ്കെടുത്തു. സി.സി.ഡബ്ല്യു.എ അംഗം സയ്യിദ് ഖാഷിഫ്, കെഎംസിസി വെൽഫയർ വിങ് ഭാരവാഹികളായ ഗഫൂർ വാവൂർ, ഷമീർ അമ്പലപ്പാറ, സാദിഖ് മാസ്റ്റർ, ബഷീർ ആക്കോട്, കബീർ പൂക്കോട്ടൂർ, ഗഫൂർ വെട്ടത്തൂർ, ഷമീർ കൊടുവള്ളി എന്നിവരും പരേതയുടെ നാട്ടുകാരായ ജാഫർ, ഇസ്മായീൽ വഹീദി, മുഹമ്മദ് മതീൻ, മുഹമ്മദ് തുറാമ്പ് തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.



