തെഹ്‌റാന്‍ – ഇറാൻ-ഇസ്രായേൽ സംഘർഷം രണ്ടാം മാസത്തിലേക്ക് കടക്കുമ്പോൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ആക്രമണം അതിരൂക്ഷമായി തുടരുകയാണ്. തിങ്കളാഴ്ച രാവിലെ തലസ്ഥാനമായ തെഹ്‌റാനിലെ സൈനിക അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ ശക്തമായ വ്യോമാക്രമണം നടത്തി. യസ്ദ്, ഇസ്ഫഹാൻ, ബക്തിയാരി എന്നിവിടങ്ങളിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കരസേനാ കേന്ദ്രങ്ങൾക്കും ഇസ്ഫഹാനിലെ മിലിട്ടറി സയൻസ് ആൻഡ് ടെക്‌നോളജി സർവകലാശാലയ്ക്കും നേരെ ആക്രമണമുണ്ടായതായി യുഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി റിസർച്ച് ഓൺ വാർ സ്ഥിരീകരിച്ചു. ഇതിന് മറുപടിയായി ഇസ്രായേലിലെ ഡിമോണ, നെഗേവ് മേഖലകളെ ലക്ഷ്യമിട്ട് ഇറാൻ മിസൈലുകൾ വർഷിച്ചു. നെഗേവിലേക്ക് നീങ്ങിയ മിസൈലുകളെക്കുറിച്ച് ഇസ്രായേൽ മുന്നറിയിപ്പ് നൽകുകയും ഡിമോണ ലക്ഷ്യമിട്ടെത്തിയ മിസൈലുകൾ സൈന്യം വിജയകരമായി പ്രതിരോധിക്കുകയും ചെയ്തു.
യുദ്ധത്തിന്റെ ആഘാതം അയൽരാജ്യങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. കുവൈത്തിലെ വൈദ്യുതി-ജല ഡീസലൈനേഷൻ പ്ലാന്റിന് ഇറാന്റെ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചു. സൗദി അറേബ്യ അഞ്ച് ബാലിസ്റ്റിക് മിസൈലുകൾ വെടിവെച്ചിട്ടപ്പോൾ ബഹ്‌റൈൻ, ജോർദാൻ, ഖത്തർ, യുഎഇ എന്നീ രാജ്യങ്ങളും തങ്ങളുടെ വ്യോമാതിർത്തിയിൽ ഡ്രോണുകളും മിസൈലുകളും തടഞ്ഞതായി റിപ്പോർട്ട് ചെയ്തു. ഇറാന്റെ സാമ്പത്തിക നട്ടെല്ലായ ഖാർഗ് ദ്വീപിന് നേരെ അമേരിക്കൻ ഭീഷണിയും ശക്തമാണ്. ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്ന ഈ തന്ത്രപ്രധാന ദ്വീപ് അമേരിക്കയ്ക്ക് എളുപ്പത്തിൽ പിടിച്ചെടുക്കാൻ കഴിയുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. മാർച്ച് പകുതിയോടെ അമേരിക്ക ഇവിടെ ആക്രമണം നടത്തിയിരുന്നു.
അതേസമയം, സംഘർഷങ്ങൾക്കിടയിലും ഹുർമുസ് കടലിടുക്ക് വഴി 20 എണ്ണ ടാങ്കറുകൾ കടത്തിവിടാൻ ഇറാനുമായി ധാരണയിലെത്തിയതായി ട്രംപ് അറിയിച്ചു. കടലിടുക്ക് അടഞ്ഞുകിടക്കുന്നത് ആഗോള ഇന്ധനവില വർദ്ധനവിന് കാരണമായിരുന്നു. ഇറാൻ ഭരണകൂടത്തിന്റെ നിലപാടുകളിൽ മാറ്റം വന്നിട്ടുണ്ടെന്നും വരുംദിവസങ്ങളിൽ അമേരിക്ക ഇറാനുമായി ഒരു കരാറിലെത്താൻ സാധ്യതയുണ്ടെന്നും ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. ഒരു മാസമായി തുടരുന്ന യുദ്ധത്തിൽ നിരവധി ഇറാൻ നേതാക്കൾ കൊല്ലപ്പെട്ടത് ഭരണതലത്തിൽ മാറ്റമുണ്ടാക്കിയെന്നും മുമ്പത്തേതിൽ നിന്ന് വ്യത്യസ്തമായ ആളുകളുമായാണ് ഇപ്പോൾ ചർച്ചകൾ നടത്തുന്നതെന്നും എയർഫോഴ്‌സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.



