തെഹ്‌റാൻ– അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയ 48 മണിക്കൂർ അന്ത്യശാസനത്തിന് പിന്നാലെ പ്രതികരണവുമായി ഇറാൻ. തങ്ങളുടെ ശത്രുക്കളുമായി ബന്ധമുള്ള കപ്പലുകൾക്ക് ഒഴികെ മറ്റെല്ലാ അന്താരാഷ്ട്ര കപ്പലുകൾക്കും ഹോർമുസ് കടലിടുക്കിലൂടെ യാത്ര ചെയ്യാമെന്ന് അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷനിലെ ഇറാന്റെ പ്രതിനിധി അലി മൂസവി അറിയിച്ചു. അമേരിക്കയോടും ഇസ്രായിലിനോടും ബന്ധമുള്ള കപ്പലുകൾക്ക് മാത്രമാണ് നിലവിൽ നിയന്ത്രണമുള്ളതെന്നും മറ്റ് രാജ്യങ്ങളിലെ കപ്പലുകൾക്ക് ഇറാൻ അധികൃതരുമായി സുരക്ഷാ ക്രമീകരണങ്ങൾ ഏകോപിപ്പിച്ചുകൊണ്ട് കടലിടുക്കിലൂടെ കടന്നുപോകാമെന്നും അദ്ദേഹം വ്യക്തമാക്കി. മേഖലയിലെ സംഘർഷങ്ങൾക്ക് കാരണം അമേരിക്കയുടെയും ഇസ്രായിലിന്റെയും സൈനിക നീക്കങ്ങളാണെന്നും നയതന്ത്ര ചർച്ചകൾക്കാണ് ഇറാൻ മുൻഗണന നൽകുന്നതെന്നും മൂസവി കൂട്ടിച്ചേർത്തു.
ശനിയാഴ്ച രാത്രിയാണ് ട്രംപ് ഇറാനെതിരെ ശക്തമായ മുന്നറിയിപ്പുമായി എത്തിയത്. ഹോർമുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ പൂർണ്ണമായും തുറന്നു കൊടുത്തില്ലെങ്കിൽ ഇറാന്റെ ഊർജ്ജ നിലയങ്ങൾ തകർക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഈ തന്ത്രപ്രധാന പാത ഇറാൻ തടസ്സപ്പെടുത്തുന്നത് ആഗോള എണ്ണവില വർദ്ധനവിന് കാരണമായിരുന്നു. ഇതിനെത്തുടർന്നാണ് ഏറ്റവും വലിയ വൈദ്യുതി നിലയങ്ങളിൽ നിന്ന് ആരംഭിച്ച് ഇറാന്റെ ഊർജ്ജ ശൃംഖലയെ തന്നെ ഇല്ലാതാക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. എന്നാൽ തങ്ങളുടെ നിലയങ്ങൾ ആക്രമിക്കപ്പെട്ടാൽ മേഖലയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്കും ഊർജ്ജ ആസ്തികൾക്കും നേരെ ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്



