മക്ക- മക്കയിലെ വിശുദ്ധ ഹറം പള്ളിയിൽ ആയിരക്കണക്കിന് വിശ്വാസികൾക്കൊപ്പം സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പെരുന്നാൾ നമസ്കാരം നിർവഹിച്ചു. സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ചെറിയ പെരുന്നാൾ ആഘോഷിച്ചു. മഴ മുന്നറിയിപ്പ് കാരണം പള്ളികളിലായിരുന്നു നമസ്കാരം.
യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലും പെരുന്നാൾ വിപുലമായി ആഘോഷിച്ചു. പുലർച്ചെ മുതൽ തന്നെ രാജ്യത്തെ പ്രമുഖ പള്ളികളിലും ഈദ് ഗാഹുകളിലും പ്രാർത്ഥനയ്ക്കായി വിശ്വാസികളുടെ വലിയ നിരയാണ് ദൃശ്യമായത്. യുഎഇ ഭരണാധികാരികളും വിവിധ എമിറേറ്റുകളിലെ ശൈഖുമാരും വിശ്വാസികൾക്കൊപ്പം പെരുന്നാൾ നമസ്കാരത്തിൽ പങ്കുചേർന്നു.


വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് വിശ്വാസികൾ തോളോടുതോൾ ചേർന്ന് പ്രാർത്ഥനയിൽ പങ്കെടുത്തത് യുഎഇ ഉയർത്തിപ്പിടിക്കുന്ന സഹിഷ്ണുതയുടെയും മാനവികതയുടെയും തെളിവായി. സുഗമമായ പ്രാർത്ഥനാ സൗകര്യങ്ങൾ ഉറപ്പാക്കാൻ രാജ്യത്തെ വിവിധ നഗരങ്ങളിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും ട്രാഫിക് നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു. പ്രാർത്ഥനയ്ക്ക് ശേഷം ഭരണാധികാരികൾ ജനങ്ങൾക്ക് ഈദ് ആശംസകൾ നേർന്നു. ലോകസമാധാനത്തിനും രാജ്യത്തിന്റെ അഭിവൃദ്ധിക്കും വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനകളോടെയാണ് ചടങ്ങുകൾ സമാപിച്ചത്.
കേരളത്തിലും വിപുലമായ രീതിയിൽ ചെറിയ പെരുന്നാൾ ആഘോഷിച്ചു. പള്ളികളിലും ഈദ്ഗാഹുകളിലുമായി നടന്ന പെരുന്നാൾ നമസ്കാരങ്ങളിൽ ആയിരകണക്കിന് വിശ്വാസികൾ പങ്കെടുത്തു.



