റിയാദ്: തെക്കുകിഴക്കൻ സൗദിയിലെ ശൈബ എണ്ണപ്പാടത്തിന് നേരെ ഇറാൻ അനുകൂല ശക്തികൾ നടത്തിയ വൻ ഡ്രോൺ ആക്രമണശ്രമം സൗദി വ്യോമപ്രതിരോധ സംവിധാനം വിജയകരമായി വിഫലമാക്കി. എണ്ണപ്പാടം ലക്ഷ്യമാക്കി നീങ്ങിയ പത്തു ഡ്രോണുകളെ റുബ്ഉൽഖാലി മരുഭൂമിക്ക് മുകളിൽ വെച്ചാണ് പ്രതിരോധ സേന തകർത്തത്.
രണ്ടു ഘട്ടങ്ങളിലായാണ് ആക്രമണ ശ്രമമുണ്ടായതെന്ന് സൗദി പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽമാലികി അറിയിച്ചു. ആദ്യഘട്ടത്തിൽ നാലും രണ്ടാം ഘട്ടത്തിൽ ആറും ഡ്രോണുകളാണ് വെടിവെച്ചിട്ടത്. ഇതിനുപുറമെ, റിയാദിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള അൽഖർജിലെ പ്രിൻസ് സുൽത്താൻ എയർ ബേസ് ലക്ഷ്യമാക്കി വന്ന ബാലിസ്റ്റിക് മിസൈലും പ്രതിരോധ സംവിധാനം തകർത്തു.
കഴിഞ്ഞ വെള്ളിയാഴ്ചയും സമാനമായ രീതിയിൽ വലിയ തോതിലുള്ള ആക്രമണശ്രമങ്ങൾ നടന്നിരുന്നു. അന്ന് പ്രിൻസ് സുൽത്താൻ എയർ ബേസിലേക്ക് വിക്ഷേപിച്ച മൂന്ന് ബാലിസ്റ്റിക് മിസൈലുകളും രണ്ട് ക്രൂയിസ് മിസൈലുകളും പ്രതിരോധ സേന തകർത്തിരുന്നു. റിയാദ്, അൽഖർജ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലായി ആറ് ഡ്രോണുകളും അന്ന് വെടിവെച്ചിട്ടു. രാജ്യത്തിന്റെ സുരക്ഷയ്ക്കും സാമ്പത്തിക സ്രോതസ്സുകൾക്കും നേരെയുള്ള ഇത്തരം ഭീഷണികളെ ശക്തമായി നേരിടുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.



