വാഷിംഗ്ടണ്‍ – ട്രംപ് ഭരണകൂടം ഇറാനുമായി വലിയ യുദ്ധത്തിലേക്ക് അടുക്കുകയാണെന്ന് അഭിജ്ഞ വൃത്തങ്ങളെ ഉദ്ധരിച്ച് ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു. നിലവിലെ നയതന്ത്ര ശ്രമങ്ങള്‍ പരാജയപ്പെട്ടാല്‍ യുദ്ധം ഉടന്‍ പൊട്ടിപ്പുറപ്പെടും. ജനീവയില്‍ ഇന്നലെ നടന്ന രണ്ടാം ഘട്ട ആണവ ചര്‍ച്ചകളില്‍ ഇറാനും അമേരിക്കയും പ്രധാന മാര്‍ഗനിര്‍ദേശ തത്വങ്ങളില്‍ ധാരണയിലെത്തിയെന്നും എന്നാല്‍ ഇരുപക്ഷത്തിനും ഇപ്പോഴും പരിഹരിക്കേണ്ട പ്രശ്‌നങ്ങളുണ്ടെന്നും ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി പറഞ്ഞു. ആണവ ചര്‍ച്ചകളിലെ വിടവുകള്‍ പരിഹരിക്കുന്നതിന് അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ഇറാന്‍ വിശദമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുമെന്ന് യു.എസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ജനീവ ചര്‍ച്ചകളില്‍ പുരോഗതി ഉണ്ടായിട്ടുണ്ട്, പക്ഷേ ഇനിയും നിരവധി വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാനുണ്ടെന്ന് ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.
നയതന്ത്ര പാതയുടെ പരാജയം ഇറാനെതിരായ യു.എസ് സൈനിക നടപടിയിലേക്ക് നയിച്ചേക്കാമെന്നും ഇത് ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന വലിയ തോതിലുള്ള ആക്രമണത്തിലേക്ക് വ്യാപിക്കുമെന്നും പരിമിതമായ ആക്രമണങ്ങളേക്കാള്‍ പൂര്‍ണ്ണ തോതിലുള്ള യുദ്ധത്തിന് സമാനമായിരിക്കുന്നും പേര് വെളിപ്പെടുത്താത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു. ജൂണില്‍ ഇസ്രായില്‍ ഇറാനില്‍ അപ്രതീക്ഷിത ആക്രമണം നടത്തിയ 12 ദിവസത്തെ യുദ്ധത്തേക്കാള്‍ വിശാലമായ തോതിലും വലിയ സ്വാധീനവുമുള്ള സംയുക്ത യു.എസ്-ഇസ്രായില്‍ ആക്രമണത്തിനാണ് സാധ്യത. ജൂണില്‍ ഇറാന്‍ സൈനിക, ആണവ കേന്ദ്രങ്ങളില്‍ ഇസ്രായില്‍ ആക്രമണം നടത്തി. പിന്നീട് ഭൂഗര്‍ഭ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍ അമേരിക്കയും യുദ്ധത്തില്‍ ചേര്‍ന്നു.
ഇത്തരമൊരു യുദ്ധം മുഴുവന്‍ മേഖലക്കും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ട്രംപിന്റെ കാലാവധിയില്‍ ശേഷിക്കുന്ന മൂന്ന് വര്‍ഷങ്ങളെ സാരമായി ബാധിക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ ചൂണ്ടികാട്ടി. യു.എസ് കോണ്‍ഗ്രസും പൊതുജനാഭിപ്രായവും മറ്റ് വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ മധ്യപൗരസ്ത്യദേശത്ത് ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും പ്രധാനപ്പെട്ട സൈനിക ഇടപെടലിന്റെ സാധ്യതയെ കുറിച്ച് അമേരിക്കയില്‍ വിശാലമായ പൊതുചര്‍ച്ചയുടെ അഭാവത്തെ കുറിച്ച് ആക്‌സിയോസ് റിപ്പോര്‍ട്ട് പരാമര്‍ശിച്ചു. ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ അരങ്ങേറി ഒരു മാസത്തിനുള്ളില്‍ ആണവ പ്രശ്‌നത്തില്‍ അമേരിക്കയും ഇറാനും ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താനുള്ള അഭൂതപൂര്‍വമായ സുരക്ഷാ നടപടികളില്‍ ആയിരക്കണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്.
പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതിന്റെ പേരില്‍ ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന് ട്രംപ് തുടക്കത്തില്‍ ഭീഷണി മുഴക്കി. എന്നാല്‍ സമീപ ദിവസങ്ങളില്‍ ട്രംപിന്റെ വാചാടോപം ഇറാന്റെ ആണവ പദ്ധതി തടയുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ട്രംപ് തന്റെ ഭീഷണികള്‍ നടപ്പിലാക്കാനുള്ള സാധ്യതയെ കുറിച്ച് ഇറാന്‍ നേതൃത്വം വളരെയധികം ആശങ്കാകുലരാണ്. തങ്ങളെ ആക്രമിച്ചാല്‍ മേഖലയിലെ യു.എസ് താവളങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തുമെന്നും ഹുര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി.
രണ്ട് വിമാനവാഹിനിക്കപ്പലുകള്‍, ഒരു ഡസനോളം യുദ്ധക്കപ്പലുകള്‍, നൂറുകണക്കിന് യുദ്ധവിമാനങ്ങള്‍, ഒന്നിലധികം വ്യോമ പ്രതിരോധ
സംവിധാനങ്ങള്‍ എന്നിവ നിലവില്‍ ഇറാനെതിരായ യു.എസ് സൈനിക സജ്ജീകരണത്തില്‍ ഉള്‍പ്പെടുന്നുവെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ആയുധങ്ങളും വെടിക്കോപ്പുകളും മിഡില്‍ ഈസ്റ്റിലേക്ക് എത്തിക്കാന്‍ സൈനിക കാര്‍ഗോ വിമാനങ്ങള്‍ 150 ലധികം സര്‍വീസുകള്‍ നടത്തിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 50 ല്‍ അധികം എഫ്-35, എഫ്-22, എഫ്-16 യുദ്ധവിമാനങ്ങള്‍ മേഖലയില്‍ എത്തി.
ഇറാന്റെ മിസൈല്‍ ശേഖരം പോലുള്ള ആണവ ഇതര വിഷയങ്ങള്‍ ഉള്‍പ്പെടുത്തി ആണവ ചര്‍ച്ചകളുടെ വ്യാപ്തി വിപുലീകരിക്കാന്‍ അമേരിക്ക ശ്രമിക്കുന്നു. ഉപരോധങ്ങള്‍ ഒഴിവാക്കുന്നതിന് പകരമായി തങ്ങളുടെ ആണവ പദ്ധതിയിലെ നിയന്ത്രണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മാത്രമേ ഉദ്ദേശിക്കുന്നുള്ളൂവെന്നും യുറേനിയം സമ്പുഷ്ടീകരണം പൂര്‍ണ്ണമായി നിര്‍ത്തുന്നത് അംഗീകരിക്കില്ലെന്നും മിസൈല്‍ ശേഷിയുടെ വിഷയം ചര്‍ച്ചക്ക് വിധേയമല്ലെന്നും ഇറാന്‍ പറയുന്നു.
ഇറാനുമായുള്ള ഏതൊരു കരാറിലും യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തുന്നത് മാത്രമല്ല, അതിന്റെ ആണവ അടിസ്ഥാന സൗകര്യങ്ങള്‍ പൊളിച്ചുമാറ്റുന്നതും ഉള്‍പ്പെടുത്തണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് താന്‍ പറഞ്ഞതായി ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഞായറാഴ്ച പറഞ്ഞു. ഇറാനുമായി കരാറിലെത്താനുള്ള സാധ്യതയെ കുറിച്ച് തനിക്ക് സംശയമുണ്ടെന്ന് നെതന്യാഹു കൂട്ടിച്ചേര്‍ത്തു. ഇറാനില്‍ നിന്ന് സമ്പുഷ്ടീകരിച്ച മുഴുവന്‍ യുറേനിയവും നീക്കം ചെയ്യേണ്ടത് അനിവാര്യമാണ്. ഇറാന് ഒരു തരത്തിലും സമ്പുഷ്ടീകരണ ശേഷി ഉണ്ടാകരുത്. സമ്പുഷ്ടീകരണ പ്രക്രിയ നിര്‍ത്തലാക്കുക മാത്രമല്ല, സമ്പുഷ്ടീകരണം സാധ്യമാക്കുന്ന ഉപകരണങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും പൂര്‍ണ്ണമായ പൊളിച്ചുമാറ്റല്‍ ഉണ്ടാകണം എന്ന് നെതന്യാഹു പറഞ്ഞു.



