കൊളംബോ– ടി 20 ലോകകപ്പിലെ ഏറെ ചർച്ചചെയ്യപ്പെട്ട മത്സരത്തിൽ ഇന്ത്യക്ക് കൂറ്റൻജയം. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 61 റൺസിനാണ് പാക്കിസ്ഥാനെ തകർത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപ്പണർ ഇഷാൻ കിഷാന്റെ മികവിൽ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് എടുത്തപ്പോൾ ബദ്ധവൈദികളായ പാകിസ്ഥാൻ 18 ഓവറിൽ 114 റൺസിന് എല്ലാവരും പുറത്തായി.
ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിൻ ഇന്ത്യക്ക് തുടക്കം തന്നെ പിഴച്ചു. പാകിസ്ഥാൻ ക്യാപ്ടൻ സൽമാൻ ആഗ എറിഞ്ഞ ആദ്യ ഓവറിന്റെ അവസാന പന്തിൽ റൺസൊന്നും എടുക്കാതെ സഹീൻ അഫ്രീദിക്ക് പിടി നൽകി അഭിഷേക് ശർമ മടങ്ങി. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് താരം റൺസ് എടുക്കാതെ മടങ്ങുന്നത്. രണ്ടാം വിക്കറ്റിൽ തിലക് വർമ്മയെ കൂട്ടുപിടിച്ച് പാക് ബൗൾ നിരയെ അടിച്ചു ഒതുക്കുന്ന കിഷാനെയാണ് കാണികൾ കണ്ടത്. മറുവശത്തു തിലക് ശ്രദ്ധയോടെ ബാറ്റ് ചെയ്തപ്പോൾ ഇഷാൻ തുടരെ ബൗണ്ടറി ലൈനുകൾ കടത്തി. സ്കോർ 88ൽ നിൽക്കെ സെയിം അയൂബിന് വിക്കറ്റ് സമ്മാനിച്ച് താരം മടങ്ങി. 40 പന്തിൽ 10 ഫോറും മൂന്ന് സിക്സും അടക്കം 77 റൺസാണ് ഇഷാൻ അക്കൗണ്ടിൽ ചേർത്തത്. പാകിസ്ഥാനെതിരെ ലോകകപ്പിൽ ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പർ നേടുന്ന ആദ്യ അർധ സെഞ്ചുറിയാണിത്.
ശേഷം പാകിസ്ഥാൻ താരങ്ങൾ പിടിമുറുക്കി. തിലക് (24 പന്തിൽ 25), ക്യാപ്ടൻ സൂര്യകുമാർ യദാവ് ( 29 പന്തിൽ 32) എന്നിവർ സ്കോർ പടുത്തുയർത്തി. അവസാന ഓവറുകളിൽ ശിവം ദുബെ ( 17 പന്തിൽ 27 റൺസ് ), റിങ്കു സിങ് ( നാല് പന്തിൽ 11 റൺസ് ) എന്നിവരാണ് സ്കോർ 170 കടത്തിയത്. ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ എന്നിവർക്കും റൺസൊന്നും എടുക്കാനായില്ല. പാകിസ്ഥാന് വേണ്ടി അയൂബ് മൂന്നു വിക്കറ്റുകൾ നേടിയപ്പോൾ ആഗ, അഫ്രീദി, ഉസ്മാൻ താരിഖ് എന്നിവർ ഒരോ വിക്കറ്റ് വീതവും എടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന് 34 റൺസ് എടുക്കുന്നതിനിടെ നാലു പേരെ നഷ്ടമായി. സാഹിബ്‌സാദ ഫർഹാൻ ( പൂജ്യം ), അയൂബ് ( ആറ് ), സൽമാൻ ആഗ ( നാല് ), ബാബർ അസാം ( അഞ്ച് ) എന്നിവരെയാണ് നഷ്ടമായത്. അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൽ ഉസ്മാൻ ഖാൻ ( 34 പന്തിൽ 44), ശദാബ് ഖാൻ ( 14) എന്നിവർ ചേർന്ന് നേരിയ വിജയ പ്രതീക്ഷ പാക് കാണികൾക്ക് നൽകി. എന്നാൽ സ്കോർ 73ൽ നിൽക്കേ ഉസ്മാനെ അക്സർ മടക്കിയതോടെ വീണ്ടും കളി ഇന്ത്യയുടെ നിയന്ത്രണത്തിൽ ആയി. വീണ്ടും തുടരെത്തുടരെ പാക് താരങ്ങൾ വളരെ വേഗത്തിൽ മടങ്ങി. പതിനെട്ടാം ഓവറിന്റെ അവസാന പന്തിൽ താരിഖിനെ ഹാർദിക് മടക്കിയതോടെ ഗാലറിയിൽ ത്രിവർണ പതാക വീശി. അവസാന വിക്കറ്റിൽ അഫ്രീദിയുടെ ബാറ്റിങ് ആണ് തോൽവിഭാരം കുറച്ചത്. താരം പുറത്താക്കാതെ 19 പന്തിൽ 23 റൺസാണ് നേടിയത്.
ഹാർദിക്, ബുമ്ര, അക്സർ, വരുൺ ചക്രവർത്തി എന്നിവർ രണ്ട് വിക്കറ്റ് വീതവും കുൽദീപ്, തിലക് ഓരോരുത്തരെയും മടക്കി. ഇഷാൻ ആണ് കളിയിലെ താരം.



