റിയാദ്- സൗദി അറേബ്യയിൽ ഇതര ജി.സി.സി (GCC) രാജ്യങ്ങളിലെ ഭരണാധികാരികളെയോ പ്രമുഖ വ്യക്തിത്വങ്ങളെയോ സാമൂഹിക മാധ്യമങ്ങളിലൂടെയോ അല്ലാതെയോ അപമാനിക്കുന്നത് അതീവ ഗൗരവമുള്ള ക്രിമിനൽ കുറ്റമായി കണക്കാക്കുമെന്ന് അധികൃതർ അറിയിച്ചു. സഹോദര രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധത്തെ തകർക്കുന്ന നീക്കമായും പ്രമുഖരെ അവഹേളിക്കുന്ന നടപടിയുമായാണ് ഇത്തരം പ്രവൃത്തികളെ സൗദി ആഭ്യന്തര മന്ത്രാലയം വിലയിരുത്തുന്നത്.
സൗദിയിലെ സൈബർ കുറ്റകൃത്യ നിരോധന നിയമമനുസരിച്ച് ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് കഠിനമായ തടവുശിക്ഷയും വൻതുക പിഴയും ലഭിക്കും. പ്രവാസികളാണ് കുറ്റക്കാരെന്ന് കണ്ടെത്തിയാൽ ശിക്ഷാ കാലാവധിക്ക് ശേഷം അവരെ രാജ്യത്ത് നിന്ന് നാടുകടത്തുകയും ചെയ്യും.
ജി.സി.സി രാജ്യങ്ങളുടെ പരമാധികാരത്തെയും അവിടുത്തെ ഭരണാധികാരികളെയും ബഹുമാനിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും, സൈബർ ഇടങ്ങളിലെ ഓരോ നീക്കവും നിരീക്ഷണത്തിലാണെന്നും അധികൃതർ വ്യക്തമാക്കി. ഇത്തരം നിയമലംഘനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം.



