തെഹ്‌റാന്‍– ആണവായുധങ്ങള്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്നില്ലെന്ന് മുമ്പ് നടന്ന അഞ്ച് റൗണ്ട് ചര്‍ച്ചകളില്‍ ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇയുടെ ഉപദേഷ്ടാവായ അലി ശംഖാനി ഇറാന്‍ ടെലിവിഷനില്‍ സംപ്രേഷണം ചെയ്ത പ്രസ്താവനയില്‍ പറഞ്ഞു. ആണവായുധം സ്വന്തമാക്കാതിരിക്കുന്നതിന് പകരം മറുവശത്തുള്ളവര്‍ ഇറാന് വില നല്‍കണം. ഇറാനിലെ സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ അളവ് അജ്ഞാതമായി തുടരുന്നു. കഴിഞ്ഞ ജൂണില്‍ അമേരിക്കയും ഇസ്രായിലും നടത്തിയ ആക്രമണങ്ങളിലൂടെ യുറേനിയം ശേഖരം തകര്‍ന്ന ആണവ കേന്ദ്രങ്ങളുടെ അവശിഷ്ടങ്ങള്‍ക്കടിയിലായി മാറിയിരിക്കുന്നു. അന്തര്‍ലീനമായ അപകടസാധ്യതകള്‍ കണക്കിലെടുത്ത് ഇതുവരെ അത് പുറത്തെടുക്കാന്‍ ഒരു ശ്രമവും നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.
ഇറാന്റെ സുരക്ഷ നിലനിര്‍ത്തിക്കൊണ്ട്, അപകടസാധ്യതകളില്ലാതെ, സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരത്തിലേക്ക് എത്തിപ്പെടലും അതിന്റെ അളവ് കണക്കാക്കലും സംബന്ധിച്ച് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായി ചര്‍ച്ചകള്‍ തുടരുകയാണ്. മറ്റേതെങ്കിലും കക്ഷിയുമായിട്ടല്ല, മറിച്ച് അമേരിക്കയുമായി പ്രായോഗിക ചര്‍ച്ചകള്‍ക്ക് ഇറാന്‍ ആവര്‍ത്തിച്ച് സന്നദ്ധത വ്യക്തമാക്കിയിട്ടുണ്ടെന്നും അലി ശംഖാനി വ്യക്തമാക്കി.
അമേരിക്കയും ഇറാനും തമ്മിലുള്ള ആണവ ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനുള്ള സൂചനകള്‍ പുറത്തുവന്നതോടെ എല്ലാ കണ്ണുകളും ഇസ്താംബൂളിലേക്ക് തിരിഞ്ഞിരിക്കുകയാണ്. പ്രാദേശിക മധ്യസ്ഥ ശ്രമങ്ങളുടെ പശ്ചാത്തലത്തില്‍ യു.എസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജിയും വെള്ളിയാഴ്ച ഇസ്താംബൂളില്‍ കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് യു.എസ്, ഇറാന്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
ഇറാനിലേക്ക് വലിയ യുദ്ധക്കപ്പല്‍ നീങ്ങുന്നുണ്ടെന്നും അമേരിക്ക നിലവില്‍ ഇറാനുമായി ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തിങ്കളാഴ്ച അറിയിച്ചു. ചര്‍ച്ചയിലൂടെ ഇറാനുമായി ഒരു കരാറിലെത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഒരു കരാറിലും എത്തിയില്ലെങ്കില്‍ മോശം കാര്യങ്ങള്‍ സംഭവിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. അതേസമയം, ഭീഷണികളും യുക്തിരഹിതമായ പ്രതീക്ഷകളും ഒഴിവാക്കുന്ന പക്ഷം, ദേശീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് അമേരിക്കയുമായി ചര്‍ച്ചകള്‍ തുടരേണ്ടത് അനിവാര്യമാണെന്ന് ഇറാന്‍ പ്രസിഡന്റ് മസ്ഊദ് പെസെഷ്‌കിയാന്‍ പറഞ്ഞു.



