തിരുവനന്തപുരം : നർത്തകൻ ആർഎല്‍വി രാമകൃഷ്ണൻ നല്‍കിയ പരാതിയില്‍ നർത്തകി സത്യഭാമ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. പട്ടികജാതി -പട്ടികവർഗ വിഭാഗക്കാർക്ക് എതിരെയുള്ള കേസുകള്‍ പരിഗണിക്കുന്ന നെടുമങ്ങാട്ടുള്ള പ്രത്യേക കോടതിയാണ് സത്യഭാമയുടെ ജാമ്യാപേക്ഷ തള്ളിയത്.
ജാതി അധിക്ഷേപത്തില്‍ തിരുവനന്തപുരം കണ്ടോണ്‍മെന്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമ ഡോ ആര്‍എല്‍വി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയത്.
മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന വ്യക്തികള്‍. പുരുഷന്മാരാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കില്‍ സൗന്ദര്യമുള്ള പുരുഷന്മാരായിരിക്കണം. ചിലരുണ്ട്, കാക്കയുടെ നിറമാണ്. മോഹിനിയാട്ടത്തിന് കൊള്ളില്ല. പെറ്റതള്ള പോലും കണ്ടാല്‍ സഹിക്കില്ലെന്നും സത്യഭാമ പറഞ്ഞിരുന്നു.
പിന്നാലെ, ആരോപണം തനിക്കെതിരെയാണെന്ന് വ്യക്തമാക്കി ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്തെത്തുകയായിരുന്നു. പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചുനില്‍ക്കാൻ കഴിയാത്ത സാഹചര്യം ചിലർ സൃഷ്ടിക്കുന്നതായും രാമകൃഷ്ണൻ കോടതിയെ അറിയിച്ചിരുന്നു.