ദുബൈ – ഫോബ്‌സിന്റെ ശതകോടീശ്വര പട്ടികയിലെ മലയാളി സമ്പന്നരില്‍ ഒന്നാം സ്ഥാനത്തെത്തി പ്രമുഖ വ്യവസായിയും ജോയ് ആലുക്കാസ് ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ജോയ് ആലൂക്കാസ്. പ്രമുഖ മലയാളി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ യൂസഫലിയെ മറികടന്നാണ് ജോയ് ആലൂക്കാസ് ഈ നേട്ടം കരസ്ഥമാക്കിയത്.
ഫോബ്‌സിന്റെ റിയല്‍ടൈം റിപ്പോര്‍ട്ട് പ്രകാരം ജോയ് ആലൂക്കാസിന്റെ ആസ്തി 6.4 ബില്യണ്‍ ഡോളറാണ് (ഏകദേശം 56,500 കോടി രൂപ). എം.എ യൂസഫലിയുടെ ആസ്തി 5.4 ബില്യണ്‍ ഡോളറും (ഏകദേശം 47,700 കോടി രൂപ). എന്നാല്‍ 2025 ഏപ്രിലില്‍ ഫോബ്‌സ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ജോയ് ആലുക്കാസിന്റെ ആസ്തി 3.3 ബില്യണ്‍ ഡോളറും എം.എ.യൂസഫലിയുടെ ആസ്തി 5.4 ബില്യണ്‍ ഡോളറുമായിരുന്നു. ഫോബ്‌സ് ഗ്ലോബല്‍ ബില്യണയേഴ്‌സ് ലിസ്റ്റില്‍ 563-ാം സ്ഥാനത്താണ് ജോയ് ആലൂക്കാസ്. യൂസഫലി 742-ാം സ്ഥാനത്തും.
പ്രമുഖ പ്രവാസി വ്യവസായിയും ജെംസ് ഗ്രൂപ്പിന്റെ ചെയര്‍മാനുമായ സണ്ണി വര്‍ക്കിയും നാല് ബില്യണ്‍ ഡോളര്‍ ആസ്തിയുമായി (ഏകദേശം 35,310 കോടി രൂപ) ഫോബ്‌സ് സമ്പന്നപട്ടികയില്‍ ആദ്യ ആയിരത്തില്‍ ഇടം പിടിച്ചു. രവി പിള്ള 1014-ാം സ്ഥാനത്താണ്. 3.9 ബില്യണ്‍ ഡോളറാണ് (ഏകദേശം 34,430 കോടി രൂപ) ആസ്തി. ടി.എസ്. കല്യാണ രാമൻ 3.6 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി (31,800 കോടി രൂപ) 1,103-ാം സ്ഥാനത്താണ്.
സാറ ജോര്‍ജ് മുത്തൂറ്റ് (2.5 ബില്യണ്‍ ഡോളര്‍), ജോര്‍ജ് ജേക്കബ് മുത്തൂറ്റ് (2.5 ബില്യണ്‍ ഡോളര്‍), ജോർജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് (2.5 ബില്യണ്‍ ഡോളര്‍) തുടങ്ങിയവരും ഫോബ്‌സിന്റെ 2025ലെ സമ്പന്നപട്ടികയില്‍ ഇടം നേടിയ മലയാളികളാണ്.
ഇന്ത്യന്‍ സമ്പന്നരില്‍ മുകേഷ് അംബാനിയാണ് (103.5 ബില്യണ്‍ ഡോളര്‍) ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് ഗൗതം അദാനിയാണ് (64.1 ബില്യണ്‍ ഡോളര്‍). ടെസ്‌ല സ്ഥാപകന്‍ ഇലോണ്‍ മസ്‌കാണ് ലോക സമ്പന്നന്‍. 342 ബില്യണ്‍ ഡോളര്‍ (30.19 ലക്ഷം കോടി രൂപ) ആണ് ആസ്തി. രണ്ടാം സ്ഥാനത്ത് ഒറാക്കിളിന്റെ ലാറി എലിസണാണ് (387.6 ബില്യണ്‍ ഡോളര്‍). ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് മൂന്നാം സ്ഥാനത്തുമുണ്ട് (257.5 ബില്യണ്‍ ഡോളര്‍).