മംഗളുരു– ക്യാമ്പസുകളിലെയും ഹോസ്റ്റലുകളിലെയും ലഹരി വ്യാപനത്തിന് പഴുതുകളടച്ച നിയമങ്ങൾ അനിവാര്യമാണെന്ന് വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന നേതൃസംഗമം. സിന്തറ്റിക് ലഹരിയുടെ ഉറവിടങ്ങളെ തേടിയുള്ള അന്വേഷണം കാര്യക്ഷമമായി നടക്കണമെന്നും സംഗമം ആവശ്യപ്പെട്ടു. മംഗളുരുവിൽ വച്ച് ഒക്ടോബർ 10, 11, 12 തീയതികളിൽ സംഘടിപ്പിക്കുന്ന പ്രൊഫഷണൽ വിദ്യാർഥികളുടെ ആഗോള സമ്മേളനമായ പ്രോഫ്കോണിന്റെ ഭാഗമായി നടന്ന നേതൃസംഗമം വിസ്ഡം യൂത്ത് സംസ്ഥാന ട്രഷറർ ഡോ. അൻഫസ് മുക്രം ഉദ്ഘാടനം നിർവഹിച്ചു.
വിദ്യാര്‍ത്ഥി സമൂഹത്തിന് ധാർമിക മൂല്യങ്ങള്‍ പകര്‍ന്ന് നല്‍കുക, പ്രൊഫഷണല്‍ മേഖലയിലെ പുതിയ ഉപരിപഠന സാധ്യതകളും തൊഴില്‍ മേഖലകളും പരിചയപ്പെടുത്തുക, സോഷ്യല്‍ മീഡിയ ദുരുപയോഗത്തെ കുറിച്ച് ബോധവൽക്കരിക്കുക, വിദ്യാര്‍ത്ഥികളുടെ കഴിവുകളും മികവുകളും രാജ്യനന്മക്കും സാമൂഹ്യരംഗത്തും ഉപയോഗപ്പെടുത്താന്‍ പ്രേരിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പ്രോഫ്കോണ്‍ വർഷംതോറും സംഘടിപ്പിക്കുന്നത്. സിന്തറ്റിക് ഡ്രഗ്ഗുകളടക്കം വിദ്യാർത്ഥികൾക്കിടയിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ലഹരി വ്യാപനം, സാമ്പത്തിക കുറ്റകൃത്യങ്ങൾ, അക്രമ രാഷ്ട്രീയം, ഡിപ്രഷൻ പോലുള്ള മാനസികാവസ്ഥകൾ, ആത്മഹത്യാ പ്രവണത തുടങ്ങിയവയ്ക്കെതിരെയുള്ള പ്രതിരോധമാണ് പ്രോഫ്കോണിൽ പ്രധാനമായും ഊന്നൽ നൽകുന്നത്. രാജ്യത്തെ വിവിധ സർവ്വകലാശാലകളിൽ നിന്നും പ്രധാന പ്രൊഫഷണൽ ക്യാമ്പസുകളിൽ നിന്നുമുള്ള വിദ്യാർഥി വിദ്യാർഥിനികൾക്കായി 5 വ്യത്യസ്ത വേദികളിൽ, മലയാളം, ഇംഗ്ലീഷ്, കന്നട തുടങ്ങിയ ഭാഷകളിൽ കൂടുതൽ വൈവിധ്യങ്ങളോടെയാണ് ഇത്തവണ ത്രിദിന സമ്മേളനം സംഘടിപ്പിക്കുന്നത്.
വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന ട്രഷറർ കെ മുഹമ്മദ് ഷബീബ് അധ്യക്ഷത വഹിച്ചു. വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി സി പി സലീം മുഖ്യപ്രഭാഷണം നിർവഹിച്ചു. കെ.എസ്.എ സംസ്ഥാന പ്രസിഡന്റ് ഡോ. ഹഫീസ് സ്വലാഹി, സെക്രട്ടറി യാസർ അൽ ഹികമി എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. വിസ്‌ഡം സ്റ്റുഡന്റ്സ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഡോ. ഷഹബാസ് കെ അബ്ബാസ്, അസ്ഹർ അബ്ദുറസാഖ്, മുജാഹിദ് അൽ ഹികമി, സംസ്ഥാന സെക്രട്ടറി ജസീൽ മദനി കൊടിയത്തൂർ എന്നിവർ സംസാരിച്ചു.