തിരുവനന്തപുരം-മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ്റെ നിര്യാണത്തിൽ അനുശോചിച്ച് നാളെ സംസ്ഥാനത്ത് സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാലയങ്ങൾക്കും അവധി പ്രഖ്യാപിച്ചു. വി എസ്സിന് ആദരസൂചകമായി സംസ്‌ഥാനത്തെ എല്ലാ സർക്കാർ ഓഫിസുകൾക്കും പ്രഫഷണൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങൾക്കും സ്വയംഭരണ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റസ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങൾക്കും 2025 ജൂലൈ 22 (ചൊവ്വാഴ്‌ച) അവധി പ്രഖ്യാപിച്ചതായി അധികൃതർ അറിയിച്ചു. നാളെ മുതൽ സംസ്ഥാനമൊട്ടാകെ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചു. ഈ ദിവസങ്ങളിൽ സംസ്ഥാനമൊട്ടാകെ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടണമെന്നും അറിയിപ്പിൽ പറഞ്ഞു.
മൃതദേഹം എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിനുശേഷം രാത്രിയോടെ തിരുവനന്തപുരത്തെ മകൻ്റെ വസതിയിലേക്ക് കൊണ്ടുപോകും. ചൊവ്വാഴ്‌ച രാവിലെ ഒമ്പതിന് വീട്ടിൽനിന്ന് ദർബാർ ഹാളിലേക്ക് പൊതുദർശനത്തിനായി കൊണ്ടുപോകും. എല്ലാവർക്കും പൊതുദർശനത്തിന് അവസരമൊരുക്കും. ഉച്ചക്കുശേഷം ദേശീയപാത വഴി ആലപ്പുഴയിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും.
രാത്രിയോടെ ആലപ്പുഴയിലെ വീട്ടിലെത്തിക്കും. ബുധനാഴ്‌ച രാവിലെ വീട്ടിൽനിന്ന് ജില്ല കമ്മിറ്റി ഓഫീസിലേക്ക് എത്തിച്ച് പൊതുദർശനം. ഉച്ചക്കുശേഷം ആലപ്പുഴ വലിയ ചുടുകാട്ടിൽ സംസ്കരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അറിയിച്ചു.