ബെയ്ജിംഗ്- ചൈനയിൽ എഐ ഹ്യുമനോയിഡ് റോബോട്ടുകളുടെ ഫുട്ബോളിന് കാഴ്ചക്കാർ കൂടുന്നു. ചൈനയുടെ ഔദ്യോഗിക മെൻസ് ഫുട്ബോളിനെക്കാൾ റോബോട്ടുകളുടെ ഫുട്ബോളിന് കാണികളുണ്ടെന്ന് അമേരിക്കൻ വാർത്താമാധ്യമമായ എപി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ചൈനയിൽ മറ്റേത് കായിക വിഭാഗങ്ങളിലേക്കാളേറെ ആരാധകരുണ്ട് ഈ എഐ അടിസ്ഥാനമായുള്ള റോബോട്ടുകളുടെ ഫുട്ബോളിന്.
നാല് ടീമുകൾ, ഓരോ ടീമിലും മൂന്ന് റോബോട്ടുകൾ വീതമായാണ് മത്സരം സംഘാടകർ ഒരുക്കിയിരിക്കുന്നത്. പൂർണമായും സ്വയമേ പ്രവർത്തിക്കുന്ന എഐ റോബോട്ടുകളാണ് ടീമിൽ ഉൾകൊള്ളിച്ചിരിക്കുന്നതെന്നും, പൂർണമായും മനുഷ്യരുടെ ഇടപെടൽ ഉണ്ടായിരുന്നില്ല എന്നുമാണ് സംഘാടകർ അവകാശപ്പെടുന്നത്. ശനിയാഴ്ച ചൈനയിൽ അരങ്ങേറിയ ഈ മത്സരം, വരാനിരിക്കുന്ന ലോക ഹ്യുമനോയിഡ് റോബോട്ടുകളുടെ മത്സരങ്ങളുടെ പൂർവ്വദർശനം ആയിരിക്കും.


വീഴ്ചക്ക് ശേഷം സ്വയമേ എഴുന്നേൽക്കാനും ബോളിന്റെ സ്ഥാനം മനസ്സിലാക്കാനുള്ള കഴിവും ഇവക്കുണ്ട്. പരിക്കേറ്റ് വീഴുന്ന റോബോട്ടുകളെ സ്റ്റാഫ് സ്ട്രെച്ചറിൽ കൊണ്ടുപോകുക കൂടിചെയ്തതോടെ കാണികൾക്കിടയിൽ ഇത് അനുഭവത്തിന്റെ യാഥാർത്ഥ്യത്തിന് മാറ്റുകൂട്ടി. കായിക രംഗത്ത് എഐ ഹ്യുമനോയിഡ് റോബോട്ടുകളുടെ നിർമ്മാണത്തിൽ ചൈന മുന്നേറി കൊണ്ടിരിക്കുകയാണ്. ബോക്സിങ്, മാരത്തൺ ഫുട്ബോൾ തുടങ്ങിയ മേഖലകളിലാണ് ചൈന ഇതിനോടകം റോബോട്ടുകളെ പരീക്ഷിച്ചിട്ടുള്ളത്.
ബൂസ്റ്റർ റോബോട്ടിസ് ആണ് മത്സരത്തിനായുള്ള റോബോട്ടുകളെ വിതരണം ചെയ്തിരിക്കുന്നത്. ഹ്യുമനോയിഡ് റോബോട്ടുകളെ പരീക്ഷിക്കാൻ ഏറ്റവും അനുയോജ്യമായ വേദി കായികരംഗമാണെന്നും ഇത്തരം പരീക്ഷണങ്ങൾ അൽഗോരിതങ്ങളുടെയും അനുബന്ധ ഹാർഡ്‍വെയർ-സോഫ്റ്റവെയർ വളർച്ചക്ക് സഹായമാകുമെന്നും ബൂസ്റ്റർ റോബോട്ടിസ് സിഇഒ ചെങ് ഹാവൊ അഭിപ്രായപ്പെട്ടു.
“ഭാവിയിൽ മനുഷ്യരും റോബോട്ടുകൾ തമ്മിലുള്ള മത്സരം നമ്മൾ സംഘടിപ്പിക്കും. അതുകൊണ്ട് അർത്ഥമാകുന്നത്, റോബോട്ടുകൾ പൂർണമായും സുരക്ഷിതമാണെന്നാണ്. ഉദാഹരണത്തിന്, വിജയം അനിവാര്യമല്ലാത്ത മത്സരം നമ്മൾ സംഘടിപ്പിക്കും പക്ഷേ യാഥാർത്ഥ്യത്തിലുള്ള ആക്രമണങ്ങളും പ്രതിരോധങ്ങളും മത്സരത്തിന്റെ ഭാഗമായി സംഭവിക്കും. അതുവഴി പ്രേക്ഷകരിൽ വിശ്വാസം വളർത്താനും റോബോട്ടുകൾ സുരക്ഷിതമാണെന്ന് മനസ്സിലാക്കാനും സഹായിക്കും.” ചെങ് ഹാവൊ പറഞ്ഞു.
ചൈനയിലെ നാല് യൂണിവേഴ്സിറ്റികളിലേക്ക് റോബോട്ടുകളെ വിതരണം ചെയ്യുകയും, ഓരോ യൂണിവേഴ്സിറ്റികളിലെയും ഗവേഷകരാണ് അവനവരുടെ കാഴ്ചപ്പാടിൽ റോബോട്ടുകളെ പ്രോഗ്രാം ചെയ്യുകയുമായിരുന്നു. ഓരോ യൂണിവേഴ്സിറ്റിക്കും അവനവരുടേതായ കളിരീതി ഉണ്ടെന്നും, വേഗത കൃത്യത എന്നിവയിലും മാറ്റമുണ്ടെന്നും ചെങ് പറയുന്നു.
അവസാന മത്സരത്തിൽ ചിങ്ഹുവ യൂണിവേഴ്സിറ്റി ടിഎച്ച്‍യു റോബോട്ടിക്സ് ചൈന അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയുടെ മൗണ്ടൻ സീയെ 5-3 നാണ് പരാജയപ്പെടുത്തുകയും ട്രോഫി സ്വന്തമാക്കുകയും ചെയ്തത്.