തിരുവനന്തപുരം– കനത്ത മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കാലാവസ്ഥ മുന്നറിയിപ്പ്. മലപ്പുറം, വയനാട്, ഇടുക്കി ജില്ലകളില്‍ ഇന്ന് കേന്ദ്ര കാലാവസ്ഥ വിഭാഗം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 204.04 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഇന്ന് കോഴിക്കോട്, കണ്ണൂര്‍, പാലക്കാട്, തൃശൂര്‍, എറണാകുളം, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളില്‍ റെഡ് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.
ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയില്‍ മണ്ണിടിച്ചല്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കുക. സ്ഥിരമായി വെള്ളകെട്ട് രൂപപ്പെടുന്ന പ്രദേശങ്ങളിലുള്ളവര്‍ സാഹചര്യം വിലയിരുത്തി തയ്യാറാക്കുന്ന ക്യാമ്പുകളിലേക്ക് മാറണം. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ മേല്‍ക്കൂര ശക്തമല്ലാത്ത, അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തേണ്ടതാണ്. സ്വകാര്യ-പൊതു ഇടങ്ങളില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍, പോസ്റ്റുകള്‍, ബോര്‍ഡുകള്‍ മതിലുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങള്‍ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ നദികളിലോ കുളിക്കാനോ മീന്‍ പിടിക്കാനോ ഇറങ്ങാന്‍ പാടുള്ളതല്ല.
അത്യാവശ്യമല്ലാത്ത യാത്രകള്‍ പരമാവധി ഒഴിവാക്കുക. ജലാശയങ്ങളോട് ചേര്‍ന്ന റോഡുകളിലൂടെ യാത്ര ചെയ്യുമ്പോള്‍ പ്രത്യേക ജാഗ്രത പാലിക്കുക. വിവിധ തീരങ്ങളില്‍ കടലാക്രമം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അപകട മേഖലയില്‍ താമസിക്കുന്ന ജാഗ്രത പുലര്‍ത്തുക, ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണം. മഴ ശക്തമായ തുടരുന്ന സാഹചര്യത്തില്‍ മുന്‍കൂറായി ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജീകരിക്കേണ്ടതുണ്ട്. അവരവരുടെ പ്രദേശത്തെ ക്യാമ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ റവന്യൂ-തദ്ദേശ സ്ഥാപന അധികാരികളില്‍ നിന്ന് മുന്‍കൂറായി അറിഞ്ഞുവെക്കാനും നിർദേശിച്ചു.