കുവൈത്ത് സിറ്റി- അടിയന്തര സഹചര്യങ്ങളിൽ സർക്കാരിനെ സഹായിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും ചെയ്തിട്ടുണ്ടെന്ന് കുവൈത്ത് ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ധനകാര്യ മന്ത്രാലയ സമുച്ചയത്തിന്റെ കിഴക്കും തെക്കും കെട്ടിടങ്ങളിൽ 900 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന ഷെൽട്ടറുകൾ ഒരുക്കിയതായും സുരക്ഷിതവുമായ ഡിജിറ്റൽ അന്തരീക്ഷത്തിൽ വിദൂര ജോലി സാധ്യമാക്കുന്ന ബദൽ സംവിധാനങ്ങൾ സജീവമാക്കിയെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
ഇറാനിലെ സമീപകാല സംഭവവികാസങ്ങൾ, പ്രത്യേകിച്ച് ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള ഏറ്റവും പുതിയ ആക്രമണങ്ങൾ പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന സഹചര്യം കുവൈത്ത് വളരെയധികം ആശങ്കയോടെ നിരീക്ഷിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഇറാന്റെ പരമാധികാരത്തിനു നേരെയുള്ള ആക്രമണങ്ങളെയും അന്താരാഷ്ട്ര നിയമലംഘനത്തെയും കുവൈത്ത് വീണ്ടും അപലപിക്കുന്നു. സൈനിക നടപടി പൂർണ്ണമായും ഉടനടി നിർത്തിവയ്ക്കാനും പ്രാദേശിക സുരക്ഷയും സ്ഥിരതയും കൈവരിക്കുന്ന ഫലപ്രദമായ പരിഹാരങ്ങൾക്കായുള്ള ശ്രമങ്ങൾ തീവ്രമാക്കാനും കുവൈത്ത് ആവശ്യപ്പെടുന്നുവെന്നും മന്ത്രാലയം പറഞ്ഞു.
മേഖലയിൽ സംഘർഷം ഉരുണ്ടുകൂടുന്ന സഹചര്യത്തിലാണ് കുവൈത്തും മുൻ കരുതൽ നടപടികൾ ശക്തമാക്കുന്നത്.
കുവൈറ്റിന്റെ വ്യോമാതിർത്തിയിലും ജലാശയങ്ങളിലുടനീളമുള്ള റേഡിയേഷൻ അളവിൽ വ്യത്യാസമില്ലെന്നും കുവൈത്ത് നാഷണൽ ഗാർഡ് സ്ഥിരീകരിച്ചു. സാധാരണ നില തുടരുകയാണെന്നും അധികൃതർ പറഞ്ഞു.
ശൈഖ് സാലിം അൽ-അലി അൽ-സബാ കെമിക്കൽ ഡിഫൻസ് ആൻഡ് റേഡിയേഷൻ മോണിറ്ററിംഗ് സെന്റർ തുടർച്ചയായ നിരീക്ഷണം നടത്തുന്നുണ്ടെന്ന് നാഷണൽ ഗാർഡിന്റെ മോറൽ ഗൈഡൻസ് ഡയറക്ടറേറ്റ് ഔദ്യോഗിക പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു. നൂതന സംവിധാനങ്ങളാൽ സജ്ജമായ ഈ കേന്ദ്രം രാജ്യത്തുടനീളം വിന്യസിച്ചിരിക്കുന്ന സമഗ്രമായ ദേശീയ നിരീക്ഷണ ശൃംഖല വഴി റേഡിയേഷൻ അളവ് ട്രാക്ക് ചെയ്യുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്നു. നിലവിൽ ആശങ്കയില്ലെന്നും അധികൃതർ അറിയിച്ചു.
അടിയന്തിര സഹചര്യങ്ങൾ വിലയിരുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും മന്ത്രാലയങ്ങൾ പരസ്പരം കൈ കോർക്കും. ബഹ്റൈൻ നേരത്തെ സമാനമായ രീതിയിൽ ചില നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നു. വിദ്യാലയങ്ങളിലെ പഠനം ഓൺലൈൻ വഴിയാക്കുകയും അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ മെയിൻ റോഡുകൾ ഉപയോഗിക്കരുതെന്നും ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.
കിന്റർഗാർട്ടനുകൾ, സ്‌കൂളുകൾ, സർവകലാശാലകൾ എന്നിവയുൾപ്പെടെ എല്ലാ പൊതു, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും പഠനത്തിനായി ഡിജിറ്റൽ, ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ സജീവമാക്കണം. യാത്ര പരിമിതപ്പെടുത്താനും പ്രധാന റോഡുകളിലൂടെ അത്യാവശ്യമെങ്കിൽ മാത്രം ചെയ്യാനും അധികൃതർ ആവശ്യപ്പെട്ടു. പൊതു സുരക്ഷ നിലനിർത്തുന്നതിനും അടിയന്തര ആവശ്യങ്ങൾക്കായി റോഡുകൾ കാര്യക്ഷമമായി ഉപയോഗിക്കാനുമാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. ഓഫീസുകളിലും സർക്കാർ ഏജൻസികളിലും 70 ശതമാനം വരെ ജീവനക്കാരും വീട്ടിൽ നിന്ന് ജോലി ചെയ്യുന്ന തരത്തിൽ ജോലി ക്രമീകരിക്കണമെന്നും അധികൃതർ പറഞ്ഞു. കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ രീതി തുടരും.
ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളായ ഫോർഡോ, നതാൻസ്, എസ്ഫഹാൻ എന്നിവിടങ്ങളിൽ യുഎസ് ആക്രമണം നടത്തിയതിന് ശേഷം ഗൾഫ് മേഖലയിൽ “ആക്ടീവ് ഇഫക്റ്റുകൾ ഒന്നും കണ്ടെത്തിയിട്ടില്ല” എന്ന് സൗദി റെഗുലേറ്ററി അധികാരികൾ പറഞ്ഞു. ബോംബ് ആക്രമണത്തിന് ശേഷം ഓഫ്-സൈറ്റ് വികിരണ അളവിൽ വർദ്ധനവ് ഉണ്ടായിട്ടില്ലെന്ന് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയും അറിയിച്ചു.