തെൽ അവിവ്: ഫൊർദോ അടക്കമുള്ള ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ ആക്രമണത്തിനു പിന്നാലെ ഇസ്രായിലിലേക്ക് ഇരുപതാം ആക്രമണ തരംഗം ആരംഭിച്ച് ഇറാൻ. മുൻ ആക്രമണങ്ങളെ അപേക്ഷിച്ച് കൂടുതൽ പ്രഹരശേഷിയുള്ള ആക്രമണങ്ങളാണ് ഇന്നു രാവിലെ മുതൽ നടക്കുന്നതെന്നും തന്ത്രപ്രധാനമായ മേഖലകൾ ആക്രമണത്തിനിരയായെന്നും ഇസ്രായിൽ മാധ്യമങ്ങൾ പറയുന്നു. തെൽ അവിവിലെ ബെൻ ഗുറിയോൺ എയർപോർട്ട്, തെൽ അവിവിലെ അപ്പാർട്ട്‌മെന്റ് കെട്ടിടങ്ങൾ, ഹൈഫ, നെസ് സിയോണ എന്നിവ ആക്രമിക്കപ്പെട്ടുവെന്ന് ഹിബ്രു മാധ്യമമായ വൈനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
ഇസ്രായിലിനെതിരായ ആക്രമണത്തിൽ ഇതാദ്യമായി കാസർ ഖൈബർ ശ്രേണിയിലുള്ള മിഡ് റേഞ്ച് ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ചതായി ഇറാൻ സൈന്യം അറിയിച്ചു. 10 മീറ്റർ നീളവും 80 സെന്റിമീറ്റർ വ്യാസവും 1450 കിലോഗ്രാം ഭാരവുമുള്ള ഈ മിസൈലിന്റെ പരിധി 1450 കിലോമീറ്ററാണ്. ഒമ്പത് മാക്ക് (ശബ്ദത്തേക്കാൾ ഒമ്പതിരട്ടി വേഗത) ഉള്ളതിനാൽ ഇറാനിൽ നിന്നു തൊടുത്ത് അഞ്ച് മിനുട്ടിനുള്ളിൽ തന്നെ ഇത് ഇസ്രായിലിൽ എത്തും.
ഇസ്രായിൽ പ്രതിരോധമന്ത്രാലയത്തിനു കീഴിലുള്ള റിഷോൺ ലെസിയോനിൽ സ്ഥിതിചെയ്യുന്ന ഇസ്രായിൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോളജിക്കൽ റിസർച്ച് വ്യോമാക്രമണത്തിൽ തകർത്തതായി ഇറാൻ സൈന്യം അറിയിച്ചു. കനത്ത സുരക്ഷയുള്ള ഈ കെട്ടിടത്തിലാണ് ഇസ്രായിൽ സൈന്യത്തിന് ആവശ്യമായ ബയോളജിക്കൽ, കെമിക്കൽ ഗവേഷണം നടത്തുന്നതെന്നും നേരിട്ടുള്ള ആക്രമണത്തിൽ ലാബുകൾ തകർന്നതിനാൽ അപകടകരമായ രാവസ്തുക്കൾ പുറത്തുവരാനിടയുണ്ടെന്നും സൈന്യം എക്‌സിൽ കുറിച്ചു.
ഇതിനു പുറമെ, തെൽ അവിവിലെ പ്രതിരോധ മന്ത്രാലയ ആസ്ഥാനം, ജനറൽ സ്റ്റാഫ് ഓഫ് ഇസ്രായിൽ ആർമി ആസ്ഥാനം, കമാന്റ് ആന്റ് കൺട്രോൾ സെന്റർ എന്നിവയും ആക്രമിക്കപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
നാൽപ്പതോളം മിസൈലുകളാണ് ഇന്ന് രാവിലെ ഇറാനിൽ നിന്ന് ഇസ്രായിനു നേരെ വന്നതും അവയിൽ മിക്കതും നേരിട്ടു പതിച്ചെന്നും റിപ്പോർട്ടുകൾ പറയുന്നു. ദൃശ്യങ്ങൾ പുറത്തുവിടുന്നതിനെതിരെ ഇസ്രായിൽ ഗവൺമെന്റ് കർശനമായ സെൻസർഷിപ്പ് ഏർപ്പടുത്തിയിട്ടുണ്ടെങ്കിലും ഇറാൻ മിസൈലുകൾ കാരണം ഉണ്ടായ നാശനഷ്ടങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.