മനാമ– സ്വന്തം സഹോദരന്റെ വിയോഗത്തെ തുടര്‍ന്ന് നാട്ടില്‍ പോകാനാവാതെ ബഹ്റൈനില്‍ കുടുങ്ങി മലയാളി യുവാവ്. കോഴിക്കോട് വടകര സ്വദേശിയായ പ്രവാസിയാണ് പണയത്തില്‍ വെച്ച പാസ്‌പോര്‍ട്ട് തിരിച്ചെടുക്കാനാവാതെ പ്രതിസന്ധിയിലായത്. മരണത്തെ തുടര്‍ന്ന് നാട്ടിലെത്താനുള്ള ആഗ്രഹം പോലും അംഗീകരിക്കാതെ പാസ്പോര്‍ട്ട് പിടിച്ചുവെച്ച് ഭീഷണിപ്പെടുത്തിയെന്നാണ് ഇരയായ വ്യക്തി പറയുന്നത്. തുടര്‍ന്ന് അധികാരികള്‍ ഇടപെട്ട് പാസ്‌പോര്‍ട്ട് തിരിച്ചു ലഭിച്ചെങ്കിലും സമയത്ത് ലഭിക്കാതിരുന്നതിനാല്‍ നാട്ടില്‍ പോവാനും സഹോദരന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനും കഴിഞ്ഞില്ല.
പണയത്തില്‍ വെച്ച് തുക നല്‍കുന്നതിനൊപ്പം മുദ്രപേപ്പറിലടക്കം ഒപ്പിട്ട് വാങ്ങി ഭീമമായ പലിശക്കാണ് കൊല്ലം സ്വദേശിയായ പലിശക്കാരന്‍ പണം കൈമാറിയത്. 2024 ജൂലൈയിലാണ് തന്റെയും സുഹൃത്തിന്റെയും പാസ്‌പോര്‍ട്ടുകള്‍ പണയത്തില്‍ വെച്ച് പലിശക്ക് വാങ്ങിയത്. ഒരു പാസ്‌പോര്‍ട്ടിന് 300 ദിനാര്‍ എന്ന നിലക്ക് 600 ദിനാര്‍ വാങ്ങുകയും ഒരു മാസത്തെ പലിശ നിരക്ക് 10 ശതമാനമായി കണക്കാക്കുകയും ചെയ്തു. അടുത്ത മാസം തന്നെ 660 ദിനാര്‍ നല്‍കിയാല്‍ പാസ്‌പോര്‍ട്ട് തിരികെ തരാമെന്നാണ് പലിശക്കാരന്‍ പറഞ്ഞത്. എന്നാല്‍ ആ മാസം മുഴുവന്‍ തുകയും തരപ്പെടുത്താന്‍ കഴിയാത്തതിനാല്‍ 60 ദിനാര്‍ പലിശ മാത്രം നല്‍കുകയായിരുന്നു.
സെപ്തംബര്‍ മാസത്തില്‍ രണ്ട് മാസത്തെ പലിശയും ഒരു പാസ്‌പോര്‍ട്ടിന്റെ മുഴുവന്‍ തുകയും നല്‍കി കൂട്ടുകാരന്റെ പാസ്‌പോര്‍ട്ട് തിരികെ വാങ്ങിച്ചു. എന്നാല്‍ പിന്നീട് അത്രയും വലിയ തുക നല്‍കാന്‍ കഴിയാതെ 2025 ഏപ്രില്‍ വരെ പലിശയായ 30 ദിനാര്‍ മാത്രം അടച്ചു. ഇത്രയും കാലയളവില്‍ 630 ദിനാര്‍ പലിശക്കാരന് കൈമാറിയിട്ടുണ്ട്. ഒരു മാസം പലിശ മുടങ്ങിയതിന് ആളെ കൂട്ടി വന്ന് തന്നെ ഭീഷണിപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. ഇതിനിടയില്‍ പെട്ടെന്നാണ് സഹോദദരന്‍ അസുഖം വന്ന് കിടപ്പിലായത്.
സഹോദരനെ കാണാന്‍ നാട്ടില്‍ പോവാന്‍ പാസ്‌പോര്‍ട്ട് ആവശ്യപ്പെട്ടപ്പോള്‍ 300 ദിനാര്‍ നല്‍കിയാലേ പാസ്‌പോര്‍ട്ട് നല്‍കുവെന്ന് പലിശക്കാരന്‍ അറിയിച്ചു. നൂറ് ദിനാര്‍ ഇപ്പോള്‍ തരാമെന്നും ബാക്കി ഇരുന്നൂറ് ദിനാര്‍ വന്നിട്ട് തരാമെന്നും പറഞ്ഞിട്ട് പലിശക്കാരന്‍ ചെവികൊണ്ടില്ല. അതിനിടയില്‍ സഹോദരന്‍ മരണപ്പെടുകയും ചെയ്തു. ഇത്തരത്തില്‍ നിയമ വിരുദ്ധമായ പ്രവര്‍ത്തികളെ പ്രോത്സാഹിപ്പിക്കരുതെന്ന് അധികാരികള്‍ അറിയിച്ചു. ഏത് സാഹചര്യം വന്നാലും പാസ്‌പോര്‍ട്ട് പണയത്തിന് വെച്ച് പണം വാങ്ങരുതെന്നും അവര്‍ നിര്‍ദേശിച്ചു.