തെൽ അവീവ്: ഇറാൻ ഇന്ന് രാവിലെ ഇസ്രായിലിൽ നടത്തിയ മിസൈൽ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇസ്രായിലിന്റെ വിവിധ പ്രദേശങ്ങൾ ലക്ഷ്യമിട്ട് ഏകദേശം 30 മിസൈലുകൾ ഇറാൻ തൊടുത്തുവിട്ടതായി റിപ്പോർട്ടുകൾ. ഇവയിൽ പലതും തെൽ അവീവിലും തെക്കൻ ഇസ്രായിലിലെ ബീർഷെബയിലെ സോറോക്ക ആശുപത്രിക്ക് നേരെയും പതിച്ചു.
മധ്യ, തെക്കൻ ഇസ്രായിലിലെ നാല് സ്ഥലങ്ങളിൽ മിസൈലുകൾ ആക്രമണം നടത്തിയതായി യെദിയോത്ത് അഹ്റോനോത്ത് പത്രം റിപ്പോർട്ട് ചെയ്തു. തെൽ അവീവിനടുത്തുള്ള ഗുഷ് ഡാൻ, റാമത് ഗാൻ എന്നിവിടങ്ങളിൽ മിസൈലുകൾ പതിച്ച കെട്ടിടങ്ങളിൽ താമസക്കാർ കുടുങ്ങിക്കിടക്കുന്നതായി അറിയിച്ചു. മിസൈൽ ആക്രമണത്തിന് പിന്നാലെ നിരവധി പ്രദേശങ്ങളിൽ വ്യോമാക്രമണ സൈറണുകൾ മുഴങ്ങി. ഹോം ഫ്രണ്ട് കമാൻഡിന്റെ നിർദേശങ്ങൾ പാലിക്കാനും ഷെൽട്ടറുകളിൽ അഭയം തേടാനും ഇസ്രായിൽ സൈന്യം പൗരന്മാരോട് ആവശ്യപ്പെട്ടു.
ബീർഷെബയിലെ സോറോക്ക ആശുപത്രി നേരിട്ട് ആക്രമിക്കപ്പെട്ടതായി ഇസ്രായിൽ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ആശുപത്രി കെട്ടിടത്തിന് കാര്യമായ കേടുപാടുകൾ സംഭവിക്കുകയും തീപടർന്നുപിടിക്കുകയും ചെയ്തു. വിവിധ മേഖലകളിൽ വ്യാപകമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. “നാശനഷ്ടങ്ങളും പരിക്കുകളും വിലയിരുത്തിവരികയാണ്. പൗരന്മാർ ഇപ്പോൾ ആശുപത്രിയിലേക്ക് വരരുത്,” ആശുപത്രി വക്താവ് അറിയിച്ചു. സോറോക്ക ആശുപത്രി രോഗികളെ സ്വീകരിക്കുന്നത് താത്കാലികമായി നിർത്തിവെച്ചു.
ആശുപത്രിക്ക് നേരെയുള്ള ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇറാൻ പരമോന്നത നേതാവ് അലി ഖാമനഇക്കാണെന്ന് ഇസ്രായിൽ പ്രതിരോധ മന്ത്രി യിസ്രായേൽ കാറ്റ്സ് ആരോപിച്ചു. “ഖാമനഇ ഇസ്രായിലിനെതിരെ ശക്തമായ ആക്രമണങ്ങൾക്ക് ഉത്തരവിട്ടു. ഇത് ഗുരുതരമായ യുദ്ധക്കുറ്റമാണ്. അദ്ദേഹം തന്റെ പ്രവൃത്തികൾക്ക് ഉത്തരവാദിയാകണം,” കാറ്റ്സ് പറഞ്ഞു. ഇറാനിലെ തന്ത്രപ്രധാന ലക്ഷ്യങ്ങൾക്കും ഊർജ അടിസ്ഥാന സൗകര്യങ്ങൾക്കും എതിരെ ആക്രമണം ശക്തമാക്കാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനൊപ്പം സൈന്യത്തിന് നിർദേശം നൽകിയതായും അദ്ദേഹം വ്യക്തമാക്കി.