ഞെട്ടിക്കുന്ന രീതിയിലാണ് ഓരോ ദിവസവും ഗൾഫ് രാജ്യങ്ങളിൽനിന്ന് പ്രവാസികളുടെ മരണവാർത്തകൾ പുറത്തുവരുന്നത്. ചെറിയ പ്രായത്തിൽ തന്നെ പലരും മരണത്തിന് കീഴടങ്ങുന്നു. ഉറങ്ങിക്കിടക്കുന്നവർ നേരം പുലരുമ്പോൾ ഉണരുന്നില്ല. നാട്ടിലെ പ്രിയപ്പെട്ടവരുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണു മരിക്കുന്നവർ. ഏവരെയും സങ്കടപ്പെടുത്തിയാണ് ഓരോ ദിവസവും മരണവാർത്തകൾ വന്നുകൊണ്ടിരിക്കുന്നത്. ഇരുപതും ഇരുപത്തിയഞ്ചും വയസ് പ്രായമുള്ളവരിലെല്ലാം ഹൃദയാഘാതം തേരോട്ടം നടത്തി തുടങ്ങിയിരിക്കുന്നു. പുരുഷൻമാരിൽ മാത്രമല്ല, സ്ത്രീകളിലും പെട്ടെന്ന് ആളെക്കൊല്ലുന്ന ഈ രോഗം താണ്ഡവം തുടങ്ങിക്കഴിഞ്ഞു.ആരോഗ്യം ശ്രദ്ധിക്കുന്നതിനുള്ള ചില കാര്യങ്ങൾ പങ്കുവെക്കുകയാണ് ഇവിടെ.
ലക്ഷണങ്ങൾ അവഗണിക്കരുത്
എന്തെങ്കിലും തരത്തിലുള്ള നെഞ്ചുവേദനയോ മറ്റോ വന്നാൽ ഒരിക്കലും അതിനെ നിസാരമായി കാണരുത്. ഭൂരിഭാഗം സന്ദർഭങ്ങളിലും ഇത് സാധാരണ നെഞ്ചുവേദന തന്നെയാകാം. എങ്കിലും അത് ഒരു മെഡിക്കൽ പരിശോധനയിലൂടെ ഉറപ്പാക്കണം. ഗ്യാസിന്റെ വേദനയാണ് എന്ന് പറഞ്ഞ് പലരും ഇത്തരം വേദനകളെ അവഗണിക്കാറാണ് പതിവ്. പക്ഷെ വിദഗ്ധമായ പരിശോധനയിലൂടെ മാത്രമേ അത് ഉറപ്പിക്കാവൂ.
ഒരു ലക്ഷണവും പ്രവാസികൾ ഗൗരവമായി എടുക്കുന്നില്ല എന്നതും ഏറെ സങ്കടകരമാണ്. നെഞ്ചു വേദന വന്നാൽ പോലും പരമാവധി വെച്ചുതാമസിപ്പിക്കുന്നു. ശരീരത്തിന്റെ ഇടതുഭാഗത്തുനിന്ന് വേദന വന്നാൽ മാത്രമാണ് പലരും ശ്രദ്ധിക്കുന്നത്. നെഞ്ചിന്റെ മധ്യത്തിൽ വേദന വന്നാൽ ഗ്യാസിന്റെ വേദനയാണ് എന്ന് വിചാരിച്ച് എന്തെങ്കിലും മരുന്നുകൾ എടുത്തുകഴിക്കുന്നു. യഥാർത്ഥത്തിൽ രോഗിയല്ല, രോഗം നിർണ്ണയിക്കേണ്ടത്. ഡോക്ടറാണ്. എന്തു തരം വേദന വന്നാലും ഉടൻ ഡോക്ടറെ കാണണം. അതും സാധാരണ പോളി ക്ലിനിക്കുകളെ അല്ല ആശ്രയിക്കേണ്ടത്. എല്ലാവിധ സൗകര്യങ്ങളുമുള്ള ആശുപത്രികളെയാണ്. പോളി ക്ലിനിക്കുകളിൽ പലപ്പോഴും കാർഡിയോളജിസ്റ്റിന്റെ സേവനം പോലും ഉണ്ടാകാറില്ല. എത്രയും വേഗം ചികിത്സ തേടി ആരോഗ്യം വീണ്ടെടുക്കുക എന്നതാണ് പ്രധാനം.
ഭക്ഷണക്രമം ശ്രദ്ധിക്കുക
തോന്നുന്ന സമയത്ത് തോന്നുന്ന പോലെ തോന്നുന്നത് കഴിക്കുക എന്നതാണ് പലരുടെയും രീതി. ജീവിക്കാൻ വേണ്ടിയാണ് ഭക്ഷണം കഴിക്കേണ്ടത്. അതിന് പകരം കാണുന്നതെല്ലാം വലിച്ചുവാരി തിന്നുന്ന ശൈലി ഒഴിവാക്കണം. ശരീരത്തിന് ആവശ്യമുള്ളത് മാത്രം നൽകുക. നഗരവത്കരണം കൂടുന്നതിന് അനുസരിച്ച് നമ്മുടെ ആരോഗ്യത്തിന് യോജിക്കാത്ത തരത്തിലുള്ള ഭക്ഷണങ്ങൾ പതിവായി തെരഞ്ഞെടുക്കേണ്ടി വരുന്നു. കുട്ടികളിൽ അടക്കം ഈ പ്രവണതയുണ്ട്. ഭൂരിഭാഗം പ്രവാസികളും ബാച്ചിലേഴ്‌സ് ജീവിതം നയിക്കുന്നവരാണ്. പെട്ടെന്ന് ലഭ്യമാകുന്നു എന്നതിനാൽ പലരും തെരഞ്ഞെടുക്കുന്നത് ജംഗ് ഫുഡുകളാണ്. ഹൃദയരോഗത്തിനുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണ് ഇത്. 30-35 വയസ് കഴിയുമ്പോൾ ജീവിതശൈലി മാറ്റാൻ തയ്യാറാകണം. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഭക്ഷണ രീതി മാറ്റുക എന്നതാണ്. നുട്രീഷ്യസ് ബാലൻസ് ഡയറ്റ് കഴിക്കണം. ദിവസവും വ്യായാമത്തിന് പ്രാധാന്യം നൽകി 45 മിനിറ്റെങ്കിലും നടക്കണം. കുടുംബത്തിൽ ഹാർട്ട് അറ്റാക്ക് തുടങ്ങിയ കാര്യങ്ങൾ ഉണ്ടായിരുന്നവർ നിർബന്ധമായും സാധാരണ ആരോഗ്യപരിശോധന നടത്തുക. പുകവലി, മദ്യപാനം എന്നിവ കുറക്കുക. സ്ട്രസ് ഒഴിവാക്കുക. ഉറക്കം കൃത്യമാക്കുക എന്നീ കാര്യങ്ങൾ ചെയ്യുക.
വ്യായാമം മറന്നുപോകരുത്
പ്രവാസികൾക്ക് ഇടയിൽ ഫിസിക്കൽ ആക്ടിവിറ്റി വലിയ തോതിൽ കുറഞ്ഞുവരുന്നുണ്ട്. ഒരു തരത്തിലുള്ള വ്യായാമത്തിനും പ്രവാസികൾ തയ്യാറല്ല. പലരുടെയും വിചാരം അരമണിക്കൂർ നടന്നാൽ വ്യായാമമായി എന്നാണ്. യഥാർത്ഥത്തിൽ കൃത്യമായ വ്യായാമത്തിന്റെ പൂർണമായ പരിധിയിൽ ഒരിക്കലും നടത്തം വരുന്നില്ല.
പ്രവാസികളെ എടുത്തുനോക്കിയാൽ ഏറ്റവും ചുരുങ്ങിയത് നാൽപത് ശതമാനം ആളുകളിലെങ്കിലും പ്രമേഹം, കൊളസ്‌ട്രോൾ,രക്തസമർദ്ദം എന്നിവ കാണാം. ഇതിലേതെങ്കിലും ഒന്നു മാത്രമുള്ളവരുടെ എണ്ണം ഇതിലും ഏറെയായിരിക്കും. ഈ അസുഖങ്ങൾ ഉള്ളവരിൽ ഹൃദയാഘാത സാധ്യതയുണ്ട്. ഏതാനും കൊല്ലം മുമ്പ് വരെ പ്രായം ചെന്നവരിലാണ് ഹൃദയാഘാതം സംഭവിക്കൂ എന്നൊരു ധാരണ പലരും പുലർത്തിയിരുന്നു. എന്നാൽ പുതിയ സംഭവവികാസങ്ങൾ കാണിക്കുന്നത് ചെന്നുകയറാൻ പറ്റുന്ന എല്ലായിടത്തും ഹൃദയാഘാതം ആധിപത്യം ഉറപ്പിക്കുന്നു എന്നാണ്. കൗമാരക്കാരിലും യുവാക്കളിലും സ്ത്രീകളിലുമെല്ലാം ഏതു നിമിഷവും പണിമുടക്കാൻ തയ്യാറായാണ് ഹൃദയം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ഈയിടെയായി കേൾക്കുന്ന കുഴഞ്ഞുവീണു മരിച്ചു എന്ന സംഭവങ്ങളുടെയെല്ലാം പിന്നിൽ ഹൃദയാഘാതമാണ്.
ആരോഗ്യ അവബോധം നിർബന്ധം
ആരോഗ്യപരമായ അവബോധം ആളുകളിൽ കുറവാണ്. എല്ലാതരത്തിലുള്ള വിവരസമ്പാദന സാധ്യതകളും ഉണ്ടായിട്ടും അതൊന്നും അംഗീകരിക്കാനോ സ്വീകരിക്കാനോ പലരും തയ്യാറല്ല. പ്രവാസികൾക്ക് വേണ്ടി നിരവധി സംഘടനകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ആരോഗ്യബോധവത്കരണത്തിന് ആരും സമയം ചെലവിടുന്നില്ല. കലാസാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കാനാണ് പ്രാധാന്യം നൽകുന്നത്. ഓരോ രോഗിയോടും കാര്യങ്ങൾ വിശദീകരിച്ചു പറഞ്ഞുകൊടുക്കാൻ ഡോക്ടർമാർക്ക് പലപ്പോഴും സാധിക്കാറില്ല. അതിനുള്ള സമയം ലഭിക്കില്ല. അതേസമയം, ഇക്കാര്യത്തിൽ സംഘടനകൾക്ക് കാര്യമായി ചെയ്യാനാകും. രോഗത്തെ സ്വീകരിക്കാൻ ആളുകൾ തയ്യാറല്ല എന്നത് സങ്കടകരമാണ്. രോഗത്തെ അംഗീകരിച്ച് ആവശ്യമായ ചികിത്സ എടുക്കുക.
മരുന്ന് കഴിക്കുക
ഷുഗറുണ്ടെന്ന് പരിശോധനയിലൂടെ വ്യക്തമായാൽ പോലും പലരും മരുന്ന് കഴിക്കാൻ തയ്യാറല്ല. പലർക്കും ഷുഗർ, പ്രഷർ, കൊളസ്‌ട്രോൾ എന്നിവ ഉണ്ടോ എന്ന് പോലും അറിയില്ല. ഉള്ളവർ തന്നെ മരുന്ന് കഴിക്കാൻ തയ്യാറാല്ല. മരുന്നു കഴിക്കുന്നവർ തന്നെ കൃത്യമായി കഴിക്കാനും ഒരുക്കമല്ല. ഹൃദയാഘാതം സംഭവിക്കുന്നത് ഏതെങ്കിലും ഒരു പ്രത്യേക കാരണം കൊണ്ടല്ല. വിവിധ കാരണങ്ങൾ ഒന്നിച്ചോ, ഏതെങ്കിലുമൊന്ന് തനിച്ചോ ഹൃദയാഘാതത്തിന് കാരണമാകും. സ്ത്രീകളിലും ഹൃദയാഘാതം വരുന്നുണ്ട്. പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകളിൽ ഹൃദയാഘാതം കുറവായിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങിനെയല്ല.
ആരോഗ്യവും രോഗമില്ലാത്ത ശരീരവുമാണ് ഏറെ പ്രധാനമായി കാണേണ്ടത്. പ്രവാസ ലോകത്തുനിന്ന് നിങ്ങൾക്ക് സമ്പാദിക്കാൻ കഴിഞ്ഞേക്കാം. പക്ഷെ, ആരോഗ്യവും ജീവനും നഷ്ടമാക്കി സമ്പാദിച്ചിട്ട് കാര്യമില്ല. ആരോഗ്യത്തിന് പ്രഥമ പരിഗണന നൽകുക. ആരോഗ്യത്തോടെയുള്ള പ്രവാസം നയിക്കുക.