മസ്‌കത്ത്: ഒമാൻ ഉൾക്കടലിൽ ഇന്നു പുലർച്ചെയുണ്ടായ കപ്പൽ തീപിടിത്തത്തിനു പിന്നിൽ എണ്ണ ടാങ്കറുകളുടെ കൂട്ടിയിടിയെന്ന് റിപ്പോർട്ട്. യുഎഇയിലെ ഖോർഫക്കാന് 22 നോട്ടിക്കൽ മൈൽ അകലെയാണ് പ്രാദേശിക സമയം പുലർച്ചെ 1.40 ന് അപകടമുണ്ടായത്. അമേരിക്കൻ എണ്ണക്കപ്പലായ ഫ്രണ്ട് ഈഗിൾ, ആന്റിഗ ആന്റ് ബർഡുബ കപ്പലായ അഡലിൻ എന്നിവയാണ് കൂട്ടിയിടിച്ചത്. സംഭവത്തിൽ 24 നാവികരെ രക്ഷപ്പെടുത്തി.
ഫ്രണ്ട് ഈഗിൾ കപ്പൽ ദിശ നഷ്ടമായി അഡലിന്റെ വഴിയിൽ വന്നതും സിഗ്നലുകൾ പ്രവർത്തിക്കാതിരുന്നതുമാണ് അപകടകാരണമെന്ന് വിദഗ്ധർ പറയുന്നു. നേർദിശയിൽ പോവുകയായിരുന്ന അമേരിക്കൻ കപ്പൽ അവസാന നിമിഷം വേഗത കുറക്കുകയും ഇടത്തോട്ട് തിരിയുകയും ചെയ്താണ് അഡലിന്റെ വഴിയിൽ വന്നത്. കപ്പലിലെ ഓട്ടോമാറ്റിക് നാവിഗേഷൻ സാങ്കേതിക സംവിധാനങ്ങളുടെ തകരാറാണ് അപകടത്തിലേക്ക് നയിച്ചത് എന്ന് കരുതപ്പെടുന്നു.
12.8 നോട്ട് വേഗത്തിൽ പോവുകയായിരുന്ന ഫ്രണ്ട് ഈഗിളിന്റെ വേഗത പെട്ടെന്ന് 0.6 നോട്ട് ആയി കുറയുകയും കപ്പൽ വെട്ടിത്തിരിയുകയും ചെയ്തത് അപകടത്തിലേക്ക് നയിച്ചെന്നും എഞ്ചിൻ തകരാർ കാരണം നിയന്ത്രണം നഷ്ടമായതാവാൻ സാധ്യതയുണ്ടെന്നും നാവിക വിദഗ്ധൻ അബ്ദുല്ല അൽ ഖലഫ് എക്‌സിൽ കുറിച്ചു.
കപ്പലുകളിൽ തീ പടരുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. കടലിൽ അഗ്നിബാധയുണ്ടായതായി നാസയുടെ വിവരങ്ങളിലും പറയുന്നു. ഔദ്യോഗിക വിശദീകരണം പുറത്തുവരുന്നതിനു മുമ്പ്, ഇസ്രായിൽ – ഇറാൻ യുദ്ധത്തിന്റെ ഭാഗമായി കപ്പലുകൾ ആക്രമിക്കപ്പെട്ടതായിരിക്കാമെന്ന് സമൂഹമാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു.