നിലമ്പൂര്‍– ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരില്‍ എംപി ഷാഫി പറമ്പിലും എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലും സഞ്ചരിച്ച വാഹനം പരിശോധിച്ച് പോലീസ്. വാഹന പരിശോധനക്കിടെ ഉദ്യോഗസ്ഥരോട് രാഹുല്‍ മാങ്കൂട്ടത്തില്‍ കയര്‍ത്തു. പോലീസ് നടപടി ഏകപക്ഷീയമാണെന്ന് ഇരുവരും പ്രതികരിച്ചു. യു.ഡി.എഫ് എംപിമാരുടെയും ജനപ്രതിനിധികളുടെയും വണ്ടി മാത്രമാണ് പരിശോധിക്കുന്നതെന്ന് ഷാഫി പറമ്പില്‍ വിമര്‍ശിച്ചു.
ഇന്നലെ രാത്രി പത്ത് മണിയോടെ നിലമ്പൂര്‍ വടപുറത്തായിരുന്നു വാഹന പരിശോധന. വാഹനത്തിലെ പെട്ടി തുറന്ന് പരിശോധിച്ചു. വസ്ത്രങ്ങളും പുസ്തകങ്ങളും മാത്രമായിരുന്നു പെട്ടിയിൽ ഉണ്ടായിരുന്നത്. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ പെട്ടി വിവാദം വലിയ ചര്‍ച്ചക്ക് വഴിവെച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറികളില്‍ പോലീസ് രാത്രി പരിശോധന നടത്തിയതാണ് വന്‍ വിവാദത്തിലേക്ക് നയിച്ചത്. നിലമ്പൂരിലും പെട്ടി വിവാദത്തിന്റെ തനിയാവര്‍ത്തനമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ് പ്രതികരിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പ് സമയങ്ങളില്‍ പോലീസ് പരിശോധന സ്വാഭാവികമാണെന്ന് ഇടത് സ്ഥാനാര്‍ഥി എം സ്വരാജ് പ്രതികരിച്ചു. സംഭവത്തില്‍ സി.പി.എമ്മിന് പങ്കില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പരാതിയുണ്ടെങ്കില്‍ നിയമപരമായി നേരിടട്ടെയെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു.