സ്വകാര്യ ബസ്സുകൾ പറപറന്നും ട്രിപ്പ് പാതി വഴി മുടക്കിയും റോഡിൽ വിലസുമ്പോഴും നടപടിയെടുക്കാതെ എംവിഡി. സ്വകാര്യ ബസ്സുകളുടെ തത്സമയ വിവരം മോട്ടോർ വാഹന വകുപ്പിന്റെ സുരക്ഷാമിത്ര വഴി ഓൺലൈനിൽ അറിഞ്ഞിട്ടും നടപടിയെടുക്കുന്നില്ല.
എതാണ്ട് രണ്ട് വർഷം മുമ്പാണ് സ്വകാര്യ ബസ്സുകളിൽ ജിപിഎസ് നിർബന്ധമാക്കിയത്. അന്ന് മുതൽ ആർടിഒമാർക്കും ഇൻസ്പെക്ടർമാർക്കും ബസ്സുകളുടെ വേഗത ലൈവ് ലൊക്കേഷൻ തുടങ്ങിയവ സുരക്ഷാമിത്രയിലൂടെ അറിയാൻ സാധിക്കും.കമ്മിഷണറേറ്റിലും ജില്ലാതലങ്ങളിലുമുള്ള കൺട്രോൾറൂം വഴി വാഹനങ്ങളുടെ അതിവേഗംകണ്ടെത്തി തടയുകയായിരുന്നു മുഖ്യലക്ഷ്യം.
എന്നാൽ, വാഹനങ്ങൾക്ക് ആനുപാതികമായി സെർവർശേഷി ഉയർത്താത്തതും കൺട്രോൾറൂമിൽ ഉദ്യോഗസ്ഥരെ നിയോഗിക്കാത്തതും പ്രതിസന്ധിയായി. തുടർന്ന് ‘സുരക്ഷാമിത്ര’ വെബ് സംവിധാനത്തിലേക്ക് പ്രവേശിക്കാനും വാഹനയാത്രാവിവരം പരിശോധിക്കാനും എഎംവിമാർ മുതൽ മുകളിലോട്ടുള്ള ഉദ്യോഗസ്ഥർക്ക് അധികാരം നൽകി.
8000 സ്വകാര്യ ബസുകളാണ് സംസ്ഥാനത്തുള്ളത്. പരിധിയിലുള്ള ബസുകളുടെ യാത്രാസമയവും റൂട്ടും നിരീക്ഷിക്കാൻ ഉദ്യോഗസ്ഥർക്ക് കഴിയും. ഇതുവഴി അതിവേഗത്തിൽ കുതിക്കുന്ന ബസ്സുകളെ തിരിച്ചറിയാനും നിയമലംഘനം പതിവാക്കിയാൽ പരിശോധിച്ച് നടപടിയെടുക്കാനും ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണ്.