ബെംഗളൂരു– ഐ.പി.എല്‍ ചാമ്പ്യന്മാരായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ആഘോഷ പരിപാടിക്കിടെ മരിച്ചവരില്‍ മലയാളിയും. കണ്ണൂര്‍ സ്വദേശിയായ ശിവലിംഗ്(17) മരിച്ചെന്നാണ് റിപ്പോര്‍ട്ട്. യുവാവിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. മൗറി ആശുപത്രിയിലാണ് യുവാവിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
മരിച്ച പതിനൊന്ന് പേരുടെ വിവരങ്ങള്‍ കര്‍ണാടക സര്‍ക്കാര്‍ പുറത്തുവിട്ടു. ഒരു മംഗളൂരു സ്വദേശിയും, അസം സ്വദേശിയും, ആന്ധ്രാ സ്വദേശിയും ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ശിവലിംഗ് ബെംഗളൂരിൽ പഠിക്കുന്ന വിദ്യാര്‍ഥിയാണോ അല്ലെങ്കില്‍ ആഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. തിരിച്ചറിയാത്ത രണ്ട് മൃതദേഹങ്ങള്‍ വൈദേഹി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
അപകടത്തില്‍ കര്‍ണാടക സര്‍ക്കാര്‍ മജിസ്റ്റീരിയല്‍ അന്യേഷണത്തിന് ഉത്തരവിട്ടതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. 15 ദിവസമാണ് അന്യേഷണത്തിന് നല്‍കിയിരിക്കുന്ന സമയം. അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് പത്ത് ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് പൂര്‍ണമായും സൗജന്യ ചികിത്സയും സര്‍ക്കാര്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. അപകടവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കില്ല. സംഭവത്തെ ന്യായീകരിക്കാന്‍ ആഗ്രഹിക്കുന്നുമില്ല. ഇത്രയും വലിയ ജനക്കൂട്ടം പ്രതീക്ഷിച്ചിരുന്നില്ല.
35000 ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സ്റ്റേഡിയത്തില്‍ 2-3 ലക്ഷം ആളുകളാണ് എത്തിയത്. സ്റ്റേഡിയത്തിന്റെ ഗേറ്റുകള്‍ പോലും തകര്‍ത്തുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശരിയായ ആസൂത്രണമോ മതിയായ സുരക്ഷ ക്രമീകരണങ്ങളോ ഇല്ലാതെയാണ് സംസ്ഥാന സര്‍ക്കാര്‍ പോലീസില്‍ സമ്മര്‍ദ്ദം ചെലുത്തി ആഘോഷപരിപാടിക്ക് അനുമതി നല്‍കിയതെന്ന് ബി.ജെ.പി പ്രസിഡന്റ് ബി.വൈ വിജയേന്ദ്ര ആരോപിച്ചു.