ചാൾസ്റ്റൺ (വെസ്റ്റ് വിർജീനിയ): വെസ്റ്റ് വിർജീനിയയിൽ നിയമവിരുദ്ധമായി താമസിക്കുന്ന ഇന്ത്യൻ പൗരൻ ആകാശ് പ്രകാശ് മക്വാന (29) വ്യാജ വിവാഹം നടത്തി യുണൈറ്റഡ് സ്റ്റേറ്റ്സിൽ താമസിക്കാൻ ശ്രമിച്ചതായി കുറ്റസമ്മതം നടത്തി. 2025 സെപ്റ്റംബർ 26 ന് മക്വാനയുടെ ശിക്ഷ വിധിക്കും. ഇയാൾ ജയിൽ ശിക്ഷയും പിഴയും നാടുകടത്തലും നേരിടേണ്ടിവരും.
2019 നവംബറിൽ ജെ-1 വിസയിൽ യുഎസിൽ എത്തിയെങ്കിലും 2020 ൽ അത് കാലഹരണപ്പെട്ടിരുന്നു. ഇതിനു ശേഷവും നിയമവിരുദ്ധമായി യുഎസ്സിൽ തങ്ങിയ ഇയാൾ റോൺസെവെർട്ടിൽ താമസിച്ച് അനുമതിയില്ലാതെ ജോലി ചെയ്തു വരികയായിരുന്നു.
2021 ഓഗസ്റ്റിൽ, ഗ്രീൻ കാർഡ് ലഭിക്കുന്നതിനായി 10,000 ഡോളർ നൽകി താൽക്കാലിക വിവാഹം കഴിക്കാൻ ഇയാൾ ഒരു യുഎസ് പൗരയുമായി കരാറിലെത്തി. 2021 സെപ്റ്റംബർ 3 ന് അവർ വിവാഹിതരായി. വിവാഹം യഥാർത്ഥമാണെന്ന് വരുത്തിത്തീർക്കാൻ, മക്വാന ഒരു പാട്ടക്കരാർ വ്യാജമായി ഉണ്ടാക്കുകയും പൗരയുടെz പേര് യൂട്ടിലിറ്റി ബില്ലുകളിലും ബാങ്ക് അക്കൗണ്ടുകളിലും ചേർക്കുകയും ചെയ്തു. അനുമതിയില്ലാതെ പാട്ടക്കരാറിലുള്ള ഒരു പ്രോപ്പർട്ടി മാനേജരുടെ പേരും ഒപ്പും വ്യാജമായി ഉണ്ടാക്കുകയും ചെയ്തു.
വ്യാജ വിവാഹ പദ്ധതി ഫലിക്കാതെ വന്നപ്പോൾ, യുഎസ് പൗരയായ പങ്കാളി തന്നെ പീഡിപ്പിച്ചുവെന്ന് അവകാശപ്പെട്ട് മക്വാന യു.എസ്. ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് പരാതി നൽകി. രാജ്യത്ത് തുടരാനും ഗ്രീൻ കാർഡ് ലഭിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കാനും വേണ്ടിയായിരുന്നു ഇത്. എന്നാൽ ഈ ആരോപണം നുണയായിരുന്നുവെന്ന് ഇയാൾ അന്വേഷണ ഉദ്യോഗസ്ഥർക്കു മുമ്പാകെ കുറ്റസമ്മതം നടത്തി.