മംഗളുരു: വർഗീയ സംഘർഷ സാധ്യത നിലനിൽക്കുന്ന കർണാടകയിലെ മംഗളുരുവിൽ, സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചരണം നടത്തിയതിന് ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് അസ്‌ലം (23), ചേതൻ (20), നിതിൻ അഡപ്പ (23), റിയാസ് ഇബ്രാഹിം (30), ജമാൽ സാക്കിർ (21), ഗുരുപ്രസാദ് എന്നിവരെയാണ് മംഗളുരു പൊലീസിന്റെ പ്രത്യേകാന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതിൽ രണ്ട് പേർ പ്രവാസികളാണ്. പ്രതികൾക്കെതിരെ ഭാരതിയ ന്യായ സംഹിതയുടെ വ്യത്യസ്ത വകുപ്പുകൾ ചുമത്തിയതായി പൊലീസ് അറിയിച്ചു.
ബജ്‌റംഗ്ദൾ നേതാവും കൊലക്കേസ് പ്രതിയുമായ സുഹാസ് ഷെട്ടി കൊല്ലപ്പെട്ടതിനു പിന്നാലെ സംഘർഷ സാധ്യത നിലനിൽക്കുന്ന മംഗളുരുവിൽ വിദ്വേഷ പ്രചരണങ്ങൾക്കും സമാധാനാന്തരീക്ഷം തകർക്കുന്ന നീക്കങ്ങൾക്കുമെതിരെ ശക്തമായ നടപടികളാണ് കർണാടക പൊലീസ് കൈക്കൊള്ളുന്നത്. ഇതിന്റെ ഭാഗമായി സോഷ്യൽ മീഡിയ നിരീക്ഷിച്ചാണ് പ്രതികളെ പിടികൂടിയത്.
ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ വർഗീയ വികാരം ആളിക്കത്തിക്കുന്ന ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ചതിനാണ് മുഹമ്മദ് അസ്ലമിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. സൗദി അറേബ്യയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന അസ്ലമിനെതിരെ ബിഎൻഎസ് 192, 352 (2) വകുപ്പുകൾ പ്രകാരം കേസെടുത്ത പൊലീസ് ലുക്കൗട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു.
മുസ്ലിം പേരിൽ രജിസ്റ്റർ ചെയ്ത സിം കാർഡ് ഉപയോഗിച്ച് സൃഷ്ടിച്ച ‘ടീം കർണ സൂറത്ത്കൽ’ എന്ന പേരിൽ ഇൻസ്റ്റഗ്രാം പേജിലൂടെ പ്രകോപനപരമായ സന്ദേശങ്ങൾ പങ്കുവെച്ചതിനാണ് സൂറത്ത്കൽ സ്വദേശി ചേതൻ, ഹലിയങ്കാടി പോസ്റ്റ് സ്വദേശി നിതിൻ അഡപ്പ എന്നിവരെ അറസ്റ്റ് ചെയ്തത്.
ഇൻസ്റ്റഗ്രാമിലൂടെ വർഗീയ സന്ദേശങ്ങൾ പങ്കുവെച്ചതിന് അറസ്റ്റിലായ റിയാസ് ഇബ്രാഹിമിനെതിരെ രണ്ട് പൊലീസ് സ്റ്റേഷനുകളിൽ എഫ്‌ഐആർ ഉണ്ട്. സൗദി പ്രവാസിയായ ഇയാൾക്കെതിരെയും ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
കുളൂർ പോസ്റ്റിൽ, പരേതിനായ മുഹമ്മദ് മുസ്തഫയുടെ മകൻ ജമാൽ സാകിറും ഇൻസ്റ്റഗ്രാമിലെ വർഗീയ പോസ്റ്റുകളുടെ പേരിലാണ് പിടിയിലായത്. ഫേസ്ബുക്കിൽ പ്രകോപനപരമായ പോസ്റ്റുകളിട്ടതിനായിരുന്നു ഗുരുപ്രസാദിന്റെ അറസ്റ്റ്.
പ്രകോപനപരമായ പ്രസംഗങ്ങളുടെ പേരിൽ ആർഎസ്എസ് മുതിർന്ന നേതാവ് കല്ലട്ക പ്രഭാകർ ഭട്ട് അടക്കം 15-ലേറെ സംഘ് പരിവാർ നേതാക്കളെയും പ്രവർത്തകരെയും കർണാടക പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കിയില്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് കർണാടക ബിജെപി പ്രസിഡണ്ട് ബിവൈ വിജയേന്ദ്ര ഭീഷണി മുഴക്കിയിരുന്നു.