ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പിൻവലിച്ച് രണ്ട് വർഷത്തിന് ശേഷവും 6,181 കോടി രൂപയുടെ 2000 രൂപ നോട്ടുകൾ വരെ പൊതുജനങ്ങളുടെ കൈവശമുണ്ടെന്ന് ഔദ്യോഗിക കണക്കുകൾ. റിസർവ് ബാങ്ക് വൃത്തങ്ങളെ ഉദ്ധരിച്ച് ‘ദ ഹിന്ദു’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
2016-ലെ നോട്ട് നിരോധനത്തിനു ശേഷം നിലവിൽ വന്ന 2,000 രൂപ നോട്ടുകൾ പിൻവലിക്കുന്നതായി 2023 മെയ് 19 നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചത്. അന്ന് പ്രചാരത്തിലുണ്ടായിരുന്ന 2,000 രൂപ നോട്ടുകളുടെ ആകെ മൂല്യം 3.56 ലക്ഷം കോടിയായിരുന്നു. അറിയിപ്പിനെ തുടർന്ന് നോട്ടുകളിൽ 98 ശതമാനത്തിലേറെയും റിസർവ് ബാങ്കിൽ തിരിച്ചെത്തിയെങ്കിലും 6,181 കോടി രൂപയുടെ നോട്ടുകൾ ഇപ്പോഴും ജനങ്ങളുടെ കൈവശമുണ്ടെന്നാണ് കണക്കുകൾ.
2023 മെയ് 19 ന് പ്രചാരത്തിലുണ്ടായിരുന്ന 2,000 രൂപ നോട്ടുകളിൽ 98.26 ശതമാനവും പിൻവലിച്ചതായി റിസർവ് ബാങ്ക് അറിയിച്ചു. എന്നിരുന്നാലും, 2,000 രൂപ നോട്ടുകൾ നിയമാനുസൃതമായി തുടരുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു.
2023 ഒക്ടോബർ 7 വരെ എല്ലാ ബാങ്ക് ശാഖകളിലും 2,000 രൂപ നോട്ടുകൾ നിക്ഷേപിക്കാനോ കൈമാറ്റം ചെയ്യാനോ ഉള്ള സൗകര്യം ലഭ്യമായിരുന്നു. റിസർവ് ബാങ്കിന്റെ 19 ഇഷ്യു ഓഫീസുകളും ഇതിനുള്ള സൗകര്യം ഏർപ്പെടുത്തി.
പിൻവലിച്ചെങ്കിലും 2,000 രൂപ ഇപ്പോഴും നിയമാനുസൃത വ്യവഹാരമായി (ലീഗൽ ടെൻഡർ) തുടരുന്നതിനാൽ കൈവശം വെക്കുന്നതോ കൈമാറുന്നതോ കുറ്റകരമല്ല. അതേസമയം, നോട്ടുകൾ മാറ്റിയെടുക്കാൻ ഇപ്പോഴും അവസരമുണ്ട്. റിസർവ് ബാങ്ക് ഓഫീസുകൾ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും 2000 രൂപ നോട്ടുകൾ സ്വീകരിക്കുകയും ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കുകയും ചെയ്യുന്നുണ്ട്. റിസർവ് ബാങ്ക് ഓഫീസിൽ നേരിട്ടെത്തിയോ പോസ്റ്റൽ വഴി നോട്ടുകൾ അയച്ചുകൊടുത്തോ ഇങ്ങനെ പണം അക്കൗണ്ടിലേക്ക് മാറ്റാം.
രാജ്യത്തെ ഏത് പോസ്റ്റോഫീസിൽ നിന്നും 2,000 രൂപ നോട്ടുകൾ റിസർവ് ബാങ്കിന്റെ ഓഫീസുകളിലേക്ക് അയയ്ക്കാനും ബാങ്ക് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യാനും കഴിയും.