പോർട്‌സ്മൗത്ത്: തുർക്കിയിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെ മരിച്ച ബ്രിട്ടീഷ് യുവതിയുടെ ഹൃദയം കാണാനില്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കുടുംബത്തോടൊപ്പം തുർക്കി കാണാൻ പോയ 28 വയസ്സുകാരി ബെത്ത് മാർട്ടിനാണ് ദുരനുഭവം നേരിട്ടത്. നടപടിക്രമങ്ങൾ കഴിഞ്ഞ് സ്വദേശമായ യു.കെയിലേക്ക് കൊണ്ടുപോയ ബെത്തിന്റെ മൃതദേഹം അവിടെ വെച്ച് ഓട്ടോപ്‌സിക്ക് വിധേയമാക്കിയപ്പോഴാണ് ഹൃദയം കാണാനില്ലെന്ന് സ്ഥിരീകരിച്ചത്.
ഏപ്രിൽ 27നാണ് ഭർത്താവ് ലൂക്കിനും എട്ടും അഞ്ചും വയസ്സുള്ള രണ്ട് കുട്ടികൾക്കൊപ്പം ബെത്ത് ഇസ്താംബുളിലേക്ക് അവധിക്കാല യാത്ര പോയത്. വിമാനത്തിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഇവരെ ഇസ്താംബുളിലെ മർമര യൂണിവേഴ്‌സിറ്റി പെൻഡിക് എജ്യുക്കേഷൻ ആൻഡ് റിസർച്ച് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഏപ്രിൽ 28ന് അടുത്ത ദിവസം മരണപ്പെട്ടു.
ബെത്തിന്റെ മരണകാരണം ‘മൾട്ടിപ്പിൾ ഓർഗൻ ഫെയ്ലിയർ മൂലമുള്ള ഹൃദയാഘാതം’ എന്നാണ് തുർക്കി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയത്. എന്നാൽ, യുകെയിൽ നടത്തിയ ഓട്ടോപ്‌സിയിൽ ബെത്തിന്റെ ഹൃദയം നീക്കം ചെയ്യപ്പെട്ടതായി കണ്ടെത്തി. തുർക്കി ആശുപത്രിയിൽ നടന്ന പ്രാഥമിക ഓട്ടോപ്‌സി ശരീരം തുറക്കാത്ത രീതിയിലായിരുന്നുവെന്നും യാതൊരു ശസ്ത്രക്രിയയും നടത്തിയിട്ടില്ലെന്നും തുർക്കി ആരോഗ്യ മന്ത്രാലയം അവകാശപ്പെട്ടു. അതേസമയം, ബെത്തിന്റെ ശരീരം ഫോറൻസിക് മെഡിസിൻ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് മാറ്റിയപ്പോൾ നടന്ന രണ്ടാമത്തെ ഓട്ടോപ്‌സിയെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ നൽകാൻ അവർ വിസമ്മതിച്ചു.
ബെത്തിന്റെ മരണത്തിൽ സംശയം തോന്നിയ തുർക്കി പൊലീസ് അവരുടെ ഭർത്താവ് ലൂക്കിനെ ചോദ്യം ചെയ്തിരുന്നുവെങ്കിലും പിന്നീട് വിട്ടയച്ചു. ബെത്തിന്റെ മൃതശരീരം യുകെയിലേക്ക് തിരികെ കൊണ്ടുവരാനുള്ള പണം ലൂക്കിന്റെ കൈവശമുണ്ടായിരുന്നില്ല. ‘ഗോഫണ്ട്മി’ പേജിലൂടെ കുടുംബം 180,000 പൗണ്ടിലധികം സമാഹരിച്ചാണ് മൃതദേഹം ജന്മദേശത്ത് എത്തിച്ചത്. ഇതിൽ ബാക്കിവന്ന തുക ബെത്തിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിനും മറ്റ് ചെലവുകൾക്കുമായാണ് ഉപയോഗിക്കുന്നതെന്ന് കുടുംബം പറയുന്നു.
ബെത്തിന്റെ മരണത്തെ തുടർന്ന് തുർക്കിയിൽ ലൂക്കും മക്കളും ദുരനുഭവങ്ങലാണ് നേരിട്ടതെന്നും ആശുപത്രിയിലെ അനാസ്ഥയും അന്വേഷത്തിലെ പോരായ്മയും തങ്ങളുടെ സംശയം ബലപ്പെടുത്തുന്നതാണെന്നും കുടുംബം ആരോപിക്കുന്നു. ‘അവർ അനുവാദമോ വിശദീകരണമോ ഇല്ലാതെ അവളുടെ മൃതദേഹത്തിൽ കടന്നുകയറുകയും ഹൃദയം മോഷ്ടിക്കുകയും ചെയ്തു’ എന്നാണ് ഗോഫണ്ട്മി പേജിൽ കുടുംബം കുറിച്ചത്.
ഹൃദയം നീക്കം ചെയ്യപ്പെട്ടത് തുർക്കിയിലെ ആശുപത്രിയിൽ വെച്ചാണോ എന്നറിയുന്നതിനായി യു.കെ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബെത്ത് മരിക്കാനുള്ള കാരണവും ഹൃദയം നീക്കം ചെയ്യപ്പെട്ടതിന്റെ കാരണവും അവ്യക്തമായി തുടരുകയാണ്. യു.കെയിൽ നടക്കുന്ന കൊറോണറുടെ അന്വേഷണത്തിനുശേഷം, ആറ് മാസത്തിനുള്ളിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് കുടുംബം കരുതുന്നത്.