ആലപ്പുഴ-സംസ്ഥാനത്തിന്റെ അവകാശപ്പെട്ട ധനവിഹിതങ്ങൾ വെട്ടികുറയ്ക്കുന്നത് നീതിപൂർവ്വമായ നടപടിയല്ലായെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ആലപ്പു കാമിലോട്ട് കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന കേരള എൻ.ജി.ഒ യൂണിയൻ -സംസ്ഥാന സമ്മേളനത്തിൽ “ധനകാര്യ ഫെഡറലിസവും സിവിൽ സർവീസും” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേന്ദ്രവിഹിതത്തിൽ ഞെട്ടിക്കുന്ന തരത്തിലുള്ള കുറവുണ്ടായിട്ടും കേരളം അടിസ്ഥാന സൗകര്യ വികസന മേഖലയിലും സാമൂഹിക സുരക്ഷയിലും ക്ഷേമത്തിലും വലിയ മുന്നേറ്റമാണ് കാഴ്ച വെയ്ക്കുന്നത്. എന്നാൽ ഇത്തരത്തിൽ അധികകാലം മുന്നോട്ട് പോകാൻ സംസ്ഥാനത്തിന് ആകില്ല. കേരളം പടുത്തുയർത്തിയ നേട്ടങ്ങളുടെ പേരിൽ ശിക്ഷിക്കപ്പെടുന്ന അവസ്ഥ ഒഴിവാകണം. ശമ്പളപരിഷ്ക്കരണം നടപ്പാക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ക്ഷാമബത്ത അടക്കമുള്ള അർഹതപ്പെട്ട ആനുകൂല്യങ്ങൾ റൂൾ 300 പ്രകാരം നിയമസഭയിൽ പറഞ്ഞ് നടപ്പിലാക്കിവരികയാണ് .അതിനേക്കാൾ കൂടുതൽ അനുവദിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആൾ ഇന്ത്യ സ്റ്റേറ്റ് ഗവൺമെൻ്റ് എംപ്ലോയിസ് ഫെഡറേഷൻ ജന സെക്രട്ടറി എ ശ്രീകുമാർ സംസാരിച്ചു. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും സർക്കാർ ജീവനക്കാരുടെ ഒഴിവുകൾ നികത്തുന്നില്ലെന്നും, തൊഴിൽ കവരുവാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ജാഗ്രതാപൂർണ്ണമായ ഇടപെടലുകൾ ഉണ്ടാകണമെന്നും ജീവനക്കാർക്ക് ആനുകൂല്യങ്ങൾ ചോദിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന ഏത് നടപടികളെയും ചെറുത്ത് തോൽപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എൻ.ജി.ഒ യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് എം.എ അജിത്കുമാർ അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി എം.വി.ശശിധരൻ സ്വാഗതവും സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.പി.സുനിൽകുമാർ നന്ദിയും പറഞ്ഞു.