ന്യൂഡൽഹി: പാകിസ്താനുമായുള്ള വെടിനിർത്തൽ കരാറിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കത്തയച്ചു. പഹൽഗാം ഭീകരാക്രമണം, ഓപറേഷൻ സിന്ദൂർ, വെടിനിർത്തൽ എന്നിവ ചർച്ച ചെയ്യാൻ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് വെടിനിർത്തൽ ആദ്യം പ്രഖ്യാപിച്ചതെന്ന് ചൂണ്ടിക്കാട്ടി ഇതിന്റെ വിശദീകരണം ജനങ്ങൾക്ക് അവകാശമുണ്ടെന്ന് രാഹുൽ കത്തിൽ ഊന്നിപ്പറയുന്നു.
”ബഹുമാനപ്പെട്ട പ്രധാനമന്ത്രി, ഉടൻതന്നെ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണമെന്ന ആവശ്യം ആവർത്തിക്കുകയാണ്. പഹൽഗാം ഭീകരാക്രമണം, സിന്ദൂർ ഓപറേഷൻ, വെടിനിർത്തൽ (വെടിനിർത്തൽ ആദ്യം പ്രഖ്യാപിച്ചത് യു.എസ് പ്രസിഡന്റ് ആണല്ലോ) എന്നിവയെ കുറിച്ച് ജനങ്ങൾക്കും അവരുടെ പ്രതിനിധികൾക്കും അറിയാൻ അത് അനിവാര്യമാണ്. ഭാവിയിലെ വെല്ലുവിളികൾ അതിജീവിക്കാനുള്ള അവസരം കൂടി ഇങ്ങനെയൊരു കൂടിച്ചേരലിലൂടെ കൈവരും. ഈ ആവശ്യം ഗൗരവമായി എടുക്കുമെന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു.”-എന്നാണ് രാഹുൽ ഗാന്ധി കത്തിൽ പറയുന്നത്.
കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയും സമാനമായ ആവശ്യവുമായി മോദിക്ക് കത്തയച്ചിരുന്നു. പഹൽഗാം ആക്രമണത്തെക്കുറിച്ച് പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് പാർലമെന്റിൽ മറുപടി നൽകണമെന്നാണ് ഖാർഗെയുടെ ആവശ്യം. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം കേന്ദ്രസർക്കാർ വിളിച്ച സർവകക്ഷി യോഗത്തിൽ പ്രധാനമന്ത്രി പങ്കെടുത്തിരുന്നില്ല. എന്നാൽ, ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടി സ്വീകരിക്കാൻ രാഷ്ട്രീയ നേതാക്കൾ ഒന്നടങ്കം പിന്തുണ വാഗ്ദാനം ചെയ്തു. തുടർന്നാണ് ഇന്ത്യ ഓപറേഷൻ സിന്ദൂർ നടപ്പാക്കിയത്.
വെടിനിർത്തൽ കരാർ ആദ്യം പ്രഖ്യാപിച്ചത് ട്രംപ് ആയിരുന്നു. ഇന്ത്യയും പാകിസ്താനും പിന്നീട് ഇത് സ്ഥിരീകരിച്ചു. കരാറിന് പിന്നിൽ അമേരിക്കയാണെന്ന് ട്രംപ് ആവർത്തിക്കുമ്പോൾ, ചർച്ചയിൽ മൂന്നാം കക്ഷിയില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. ഈ വൈരുദ്ധ്യത്തിന് വ്യക്തമായ മറുപടി വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. വെടിനിർത്തലിന്റെ പിന്നാമ്പുറം വെളിപ്പെടുത്താൻ പ്രതിപക്ഷം ഉന്നയിക്കുന്ന ഈ ആവശ്യം, രാഷ്ട്രീയ രംഗത്ത് കൂടുതൽ ചർച്ചകൾക്ക് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.