സൗത്ത് കരോലിന: 2004-ൽ ഓഫ് ഡ്യൂട്ടി പോലീസ് ഉദ്യോഗസ്ഥനെ പതിയിരുന്ന് ആക്രമിച്ച് ഒമ്പത് തവണ വെടിവച്ച് കൊലപ്പെടുത്തിയ പ്രതി മൈക്കൽ മഹ്ദിയുടെ വധശിക്ഷ ഫയറിംഗ് സ്ക്വാഡ് നടപ്പാക്കി. 2004-ൽ ഓറഞ്ച്ബർഗ് പബ്ലിക് സേഫ്റ്റി ഓഫീസറായിരുന്ന 56 വയസ്സുള്ള ക്യാപ്റ്റൻ ജെയിംസ് മയേഴ്സിനെ കൊലപ്പെടുത്തിയ കേസിലാണ് മഹ്ദിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
മഹ്ദിയുടെ അവസാന ഭക്ഷണം ഒരു റൈബെയ് സ്റ്റീക്ക്, മഷ്റൂം റിസോട്ടോ, ബ്രോക്കോളി, കോളാർഡ് ഗ്രീൻസ്, ചീസ്കേക്ക്, മധുരമുള്ള ചായ എന്നിവയായിരുന്നുവെന്ന് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ പറയുന്നു. 42-കാരനായ മഹ്ദിയെ ഫയറിംഗ് സ്ക്വാഡ് വെടിവെച്ചാണ് വധശിക്ഷ നടപ്പാക്കിയത്. ചരിത്രത്തിലെ ഏറ്റവും ഇരുണ്ട അധ്യായങ്ങളിൽ മാത്രം കാണുന്ന ഭയാനകമായ പ്രവൃത്തിയാണ് ഈ വധശിക്ഷയെന്ന് ശിക്ഷയ്ക്ക് സാക്ഷ്യം വഹിച്ച അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു.
സൗത്ത് കരോലിനയിൽ ഫയറിംഗ് സ്ക്വാഡ് ഈ വർഷം നടപ്പാക്കുന്ന രണ്ടാമത്തെ വധശിക്ഷയാണിത്. കഴിഞ്ഞ മാസം സൗത്ത് കരോലിനയിൽ ബ്രാഡ് കീത്ത് സിഗ്മോണിനും ഫയറിംഗ് സ്ക്വാഡ് വധശിക്ഷ നടപ്പാക്കിയിരുന്നു. 15 വർഷത്തിനിടെ രാജ്യത്ത് ആദ്യമായാണ് ഈ രീതി നടപ്പാക്കിയിരുന്നത്. സൗത്ത് കരോലിന, മിസിസിപ്പി, യൂട്ടാ, ഒക്ലഹോമ, ഇഡാഹോ എന്നീ അഞ്ച് സംസ്ഥാനങ്ങൾ വധശിക്ഷക്ക് ഫയറിംഗ് സ്ക്വാഡിനെ ഉപയോഗിക്കുന്നത് നിയമവിധേയമാക്കിയിട്ടുണ്ട്.