ചെങ്ങന്നൂർ: സംവിധായകൻ പി ബാലചന്ദ്രകുമാർ അന്തരിച്ചു. വൃക്കരോഗ സംബന്ധമായ ശസ്ത്രക്രിയ കഴിഞ്ഞ് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ കഴിയവെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.
കുറേക്കാലമായി വൃക്ക സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. തുടർച്ചയായുള്ള ഹൃദയാഘാതവും വേട്ടയാടിയിരുന്നു. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയാണ്. രോഗാവസ്ഥയിലും നടിയെ ആക്രമിച്ച കേസിൽ വിചാരണയ്ക്കായി ബാലചന്ദ്രകുമാർ തുടർച്ചയായി കോടതിയിൽ ഹാജരായിരുന്നു. നവംബർ 11-നാണ് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയത്. രണ്ടുദിവസം മുമ്പാണ് ബൈപ്പാസ് സർജറി ചെയ്തത്. പിന്നീട് അണുബാധ ഉണ്ടാവുകയായിരുന്നു.
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലാണ് നടിയെ ആക്രമിച്ച കേസിൽ നിർണായകമായത്. നടൻ ദിലീപിനെതിരേ ബലാത്സംഗക്കേസാണ് ആദ്യം ചുമത്തിയിരുന്നത്. പിന്നീട് ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തലിനു ശേഷമാണ് വധഗൂഢാലോചന, തെളിവുനശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയത്.
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപ് സ്വന്തം വീട്ടിൽ വച്ച് കണ്ടു എന്നതടക്കമുള്ള ഗുരുതര ആരോപണങ്ങൾ ബാലചന്ദ്രകുമാർ ഉന്നയിച്ചിരുന്നു.് അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടന്നെന്നും വെളിപ്പെടുത്തി. ഈ മൊഴികളുടെ കൂടി അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് പിന്നീട് പുതിയൊരു കേസ് കൂടി രജിസ്റ്റർ ചെയ്തത്.
നടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ ആലുവയിലെ വീട്ടിൽ വച്ച് ഐപാഡിൽ ദിലീപ് കണ്ടെന്നാണ് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്. ദൃശ്യങ്ങൾ കാണാൻ തന്നെ ക്ഷണിച്ചെന്നും പറഞ്ഞു. ദിലീപും ഒന്നാം പ്രതി പൾസർ സുനിയും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും പറഞ്ഞിരുന്നു. ഐപാഡിലും ഫോണിലുമുള്ള നടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ മുംബൈയിലെ ലാബിൽ വച്ചും സായ് ശങ്കർ എന്ന ഹാക്കറെ ഉപയോഗിച്ചും നീക്കം ചെയ്‌തെന്നും വെളിപ്പെടുത്തലുണ്ടായിരുന്നു.
ആസിഫലി, ബാല, ജഗതി ശ്രീകുമാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 2013-ൽ കൗബോയ് എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്.