- ഷാജിയോട് തോന്നിയത് പറയരുതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി, ജലീലിനെയും ഹംസയെയും ഒതുക്കിയതുപോലെ എന്നെ ശരിയാക്കാമെന്ന് കരുതേണ്ടെന്ന് കെ.എം ഷാജി.
കോഴിക്കോട്: മുനമ്പം വിഷയത്തിൽ കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്ന മുസ്‌ലിം ലീഗ് സംസ്ഥാന ഭാരവാഹി യോഗത്തിൽ നേതാക്കൾ തമ്മിലുണ്ടായത് രൂക്ഷമായ വാഗ്വാദങ്ങൾ. പാർട്ടി ദേശീയ ജനറൽസെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും സംസ്ഥാന സെക്രട്ടറി കെ.എം ഷാജിയും തമ്മിലാണ് കടുത്ത വാക് പോരുണ്ടായത്. പ്രശ്‌നത്തിൽ വിവിധ നേതാക്കളും ഇടപെട്ട് നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ സമയവായത്തോടെ യോഗം പിരിഞ്ഞു.
മുനമ്പം വഖഫ് ഭൂമിയല്ലെന്ന പാർട്ടി സംസ്ഥാന സെക്രട്ടറിയും അഭിഭാഷകനുമായ മുഹമ്മദ് ഷായുടെ നിലപാട് ചൂണ്ടിക്കാട്ടിയായിരുന്നു കെ.എം ഷാജിയുടെ വിമർശം. മുനമ്പത്തെ ഭൂമി വഖഫല്ല എന്ന നിലപാടെടുക്കാൻ അഡ്വ. മുഹമ്മദ് ഷാ ആരാണ്? കുഞ്ഞാലിക്കുട്ടിയുടെ ബലത്തിലാണ് ഷാ ഇതെല്ലാം ചെയ്യുന്നത്. മുനമ്പത്തെ റിസോർട്ട് മാഫിയയ്ക്കു വണ്ടിയാണ് ഈ നിലപാടെന്ന് ആരോപണമുണ്ട്. ഷായെ പാർട്ടി നിയന്ത്രിക്കണം. അയാളെ കയറൂരി വിടരുത്. ഈ ജാതി വക്കീലന്മാരെ വെച്ച് കളിക്കരുത്. ഇവരൊക്കെ ആദ്യം സമുദായ രാഷ്ട്രീയം പഠിക്കണമെന്നും ഷാജി വിമർശിച്ചു.
അഡ്വ. ഷായാണ് മുനമ്പം ഭൂമി വഖഫല്ലെന്ന് ആദ്യം പറഞ്ഞത്. അപ്പോൾ ആർക്കും പ്രശ്‌നമില്ല. ഞാൻ പ്രസംഗിച്ചതാണ് ചിലർക്ക് പ്രശ്‌നം. അവിടത്തെ സാധുക്കൾക്ക് ഭൂമി കൊടുക്കുന്നതിന് ആരും എതിരല്ല. വിശ്വാസപരമായി തന്നെ അവർക്ക് ഭൂമി കൊടുക്കേണ്ടതാണ്. അതിന്റെ മറവിൽ കേരളത്തിലെ മറ്റു വഖഫ് ഭൂമികളിൽ കൈവെക്കാൻ അനുവദിക്കില്ല. സമുദായത്തെ വഞ്ചിക്കാൻ കൂട്ടുനിൽക്കാനാവില്ലെന്നും ഷാജി പറഞ്ഞു.
അതിനിടെ, കൈയിൽ ഏതാനും പേപ്പറുകളുമായി അഡ്വ. മുഹമ്മദ് ഷാ സംസാരിക്കാനായി എഴുന്നേറ്റെങ്കിലും പി.കെ കുഞ്ഞാലിക്കുട്ടി ഷായോട് ഇരിക്കാൻ പറഞ്ഞു. തുടർന്ന് ഷാജിയും അഡ്വ. ഷായും തമ്മിലുള്ള തർക്കത്തിനിടെ ‘മുനമ്പത്തേത് വഖഫ് ഭൂമിയല്ല. വ്യവസ്ഥ വെച്ച് വഖഫ് ചെയ്താൽ അത് വഖഫ് ആകുകയില്ലെന്നായി മണ്ണാർക്കാട് എം.എൽ.എ കൂടിയായ അഡ്വ. എൻ ഷാസുദ്ദീന്റെ വാദം.
‘എവിടെയെങ്കിലും വഖഫ് എന്ന പരാമർശമുണ്ടെങ്കിൽ അത് വഖഫ് തന്നെയാണ്. വ്യവസ്ഥയുള്ളതുകൊണ്ട് അത് വഖഫ് അല്ലാതാകുന്ന സ്ഥിതിയില്ലെന്ന്’ കെ.എം ഷാജി മറുപടി പറഞ്ഞപ്പോൾ ‘മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന്’ പാറക്കൽ അബ്ദുല്ല പ്രതികരിച്ചു.
അതോടെ, അത് വഖഫല്ല എന്ന് ഈ ഡോറിനു പുറത്ത് വാദിക്കാൻ രണ്ടു പേർക്കും ധൈര്യമുണ്ടോ എന്നായി കെ.എം ഷാജിയുടെ വെല്ലുവിളി. അപ്പോൾ ഇവിടെയാണ് ചർച്ച, അല്ലാതെ ഡോറിന് പുറത്തല്ലെന്നായി എൻ ഷംസുദ്ദീന്റെ മറുപടി.
തുടർന്ന്, ഡോറിന് പുറത്ത് സമുദായത്തെ വഞ്ചിക്കാൻ എന്നെ കിട്ടില്ലെന്നും ഏതോ പൊട്ട വക്കീലാണ് പ്രതിപക്ഷ നേതാവിനെ അത് വഖഫല്ല എന്ന് പഠിപ്പിച്ചതെന്നും ഷാജി വ്യക്തമാക്കി. വഖഫാണ് എന്ന് പറഞ്ഞ ഷാജി കുറ്റക്കാരനും വഖഫല്ല എന്ന് പറഞ്ഞ സതീശൻ നല്ലയാളുമാകുന്നത് എങ്ങനെയാണ്? സതീശനെ നിങ്ങളാരും ഒന്നും പറയുന്നില്ലെന്നും ഷാജി പറഞ്ഞതോടെ പാർട്ടി ദേശീയ ട്രഷററും എം.പിയുമായ പി.വി അബ്ദുൽ വഹാബ് ഇടപെട്ടു.
മുനമ്പത്തേത് വഖഫ് ഭൂമിയല്ല എന്ന് പറയാനേ പറ്റില്ലെന്നായിരുന്നു പി.വി അബ്ദുൽവഹാബ് നിലപാട് വ്യക്തമാക്കിയത്. ഇതിനെ പാർട്ടി ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പിയും ഡോ. എം.കെ മുനീറും പിന്തുണച്ചു. തുടർന്ന് ഷാജിയും വഹാബും പറഞ്ഞതിനെ ശരിവെച്ച് മുൻ ജനറൽസെക്രട്ടറി കൂടിയായ കെ.പി.എ മജീദ് രംഗത്തെത്തി.
മുനമ്പത്തേത് വഖഫ് ഭൂമി തന്നെയാണ്. മറിച്ച് പറയുന്നത് അംഗീകരിക്കാവതല്ലെന്ന് കെ.പി.എ മജീദ് ചൂണ്ടിക്കാട്ടിയപ്പോൾ, വഖഫ് തന്നെയാണ്, ചില നിബന്ധനകളോടെയും വഖഫ് ചെയ്യാവുന്നതാണെന്ന് അബ്ദുറഹ്മാൻ കല്ലായി അഭിപ്രായപ്പെട്ടു. യഥാർത്ഥത്തിൽ അത് വഖഫ് തന്നെയാണെന്നും അല്ലെന്ന് പറയുന്നത് വലിയ അബദ്ധമുണ്ടാക്കുമെന്ന് കോട്ടക്കൽ എം.എൽ.എ ആബിദ് ഹുസൈൻ തങ്ങളും ചൂണ്ടിക്കാട്ടി.
അതിനിടെ, ഷാജിയും കുഞ്ഞാലിക്കുട്ടിയും തമ്മിൽ വീണ്ടും വാക്കേറ്റമുണ്ടായപ്പോൾ, കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ച് പാറക്കൽ അബ്ദുല്ലയും അബ്ദുറഹ്മാൻ രണ്ടത്താണിയും ഉമർ പാണ്ടികശാലയും എൻ ഷംസുദ്ദീനും രംഗത്തെത്തി. പാണക്കാട് സാദിഖലി തങ്ങൾ ഒരു നിലപാട് പ്രഖ്യാപിച്ചതാണ്. അതിനെ ചുറ്റിപ്പറ്റി ഒരു സാമുദായിക വിഭജനം ഉണ്ടാകരുത്. തങ്ങൾക്കൊപ്പം നിൽക്കലാണ് നമ്മുടെ ബാധ്യതയെന്ന് ഉമർ പാണ്ടികശാല പറഞ്ഞു.
ഇതോടെ, മുനമ്പത്തെ കൈയേറ്റക്കാരായ റിസോർട്ടുകാരെയും ഹോട്ടലുകാരെയും ചില ലീഗ് നേതാക്കൾ തന്നെ പിന്തുണക്കുകയാണെന്ന് പി.എം സാദിഖലി കുറ്റപ്പെടുത്തി. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് സാദിഖലി തങ്ങളോ കുഞ്ഞാലിക്കുട്ടിയോ പറഞ്ഞിട്ടില്ല. എന്നാൽ, വഖഫ് ഭൂമിയല്ലെന്നാണ് അഡ്വ. മുഹമ്മദ് ഷാ പറയുന്നത്. ലീഗിന്റെ നിയമപണ്ഡിതൻ പറയുന്നത് കേൾക്കൂ എന്ന രീതിയിലാണ് ക്രിസ്ത്യൻ വാട്‌സാപ് ഗ്രൂപ്പുകളിൽ ഇത് പ്രചരിക്കുന്നത്. അത് പറയാൻ ഷാക്ക് ആരാണ് അധികാരം കൊടുത്തത്? വഖഫ് ആണെന്നും അല്ലെന്നും പറയേണ്ട കാര്യമില്ലെന്നും പി.എം സാദിഖലി അഭിപ്രായപ്പെട്ടു.
അതോടെ, സാദിഖലി തങ്ങൾ ഒരു തീരുമാനം പറഞ്ഞതല്ലേ. അതിന്റെ പേരിൽ ഒരു ധ്രുവീകരണം ഉണ്ടാക്കരുതെന്ന് അബ്ദുറഹ്മാൻ രണ്ടത്താണി പറഞ്ഞു. തങ്ങളൊരു കാര്യം പറഞ്ഞാൽ അതിന് മുകളിൽ ഒന്നില്ല. സാദിഖലി തങ്ങളെ അംഗീകരിക്കലാണ് ലീഗ് പാരമ്പര്യമെന്ന് കുഞ്ഞാലിക്കുട്ടിയും പറഞ്ഞതോടെ, വീണ്ടും പി.എം സാദിഖലി എണീറ്റു.
‘സാദിഖലി തങ്ങൾ പറഞ്ഞതിന് മുകളിൽ ആരും ഒന്നും പറഞ്ഞിട്ടില്ല. മുനമ്പത്തേത് വഖഫ് ഭൂമിയല്ല എന്നൊരു നിലപാട് പാർട്ടിയോ സമുദായമോ എടുത്തിട്ടില്ല. എന്നിട്ടും അത് വഖഫ് ഭൂമിയല്ലെന്ന് വി.ഡി സതീശൻ ആവർത്തിച്ചുപറയുന്നു. ലീഗ് സമുദായത്തിന് മുകളിലല്ല. സമുദായത്തിന് മുകളിൽ ഒരു ഒത്തുതീർപ്പും പറ്റില്ല. ക്ലെയിം ആദ്യം നിലനിർത്തണം. എന്നിട്ട് ഏത് ചർച്ച വേണമെങ്കിലും നടത്തിക്കോളൂ. ക്ലെയിം ഒന്നുമില്ലാതെ പിന്നെ എന്തിനു ചർച്ചയ്ക്കു പോകണമെന്നും’ പി.എം സാദിഖലി ചോദിച്ചു.
അപ്പോൾ കെ.ടി ജലീലും കെ.എസ് ഹംസയും ഇതുപോലെയൊക്കെ പറഞ്ഞാണ് പാർട്ടിക്ക് പുറത്തുപോയതെന്നായി കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ഇതോടെ ഷാജി ക്ഷുഭിതനായി. കെ.ടി ജലീലിനെയും കെ.എസ് ഹംസയെയും ഒതുക്കിയതുപോലെ എന്നെ ശരിയാക്കാമെന്ന് കരുതേണ്ട. അകത്തുനിന്നുതന്നെ ഫൈറ്റ് ചെയ്യും. ജീവനുള്ള അവസാന നിമിഷം വരെയും പൊരുതുമെന്നും ഷാജി തുറന്നടിച്ചു.
ശേഷം രംഗം ശാന്തമാക്കാനെന്നോണം, ഇവിടെ നടന്ന ചർച്ചകൾ പുറത്തുപോകരുതെന്ന് കുഞ്ഞാലിക്കുട്ടി നിർദേശിച്ചപ്പോൾ, പാർട്ടിക്കുള്ളിലെ രഹസ്യം മാധ്യമങ്ങൾക്ക് ചോർത്തുന്നത് നിങ്ങളുടെ സ്റ്റാഫാണെന്ന് ഷാജി ആരോപിച്ചു. അതോടെ, സ്റ്റാഫിനെ ഇവിടേക്ക് വലിച്ചിഴച്ചത് ശരിയായില്ലെന്നും ആദിൽ എന്റെ സെക്രട്ടറിയാണെന്നും തോന്നിയതെല്ലാം വിളിച്ചുപറയരുതെന്നുമായി കുഞ്ഞാലിക്കുട്ടിയുടെ ഓർമപ്പെടുത്തൽ. ആരുടെ സെക്രട്ടറിയാണെങ്കിലും ശരി, സ്റ്റാഫാണ് മാധ്യമങ്ങൾക്ക് വിവരങ്ങളൊക്കെ ചോർത്തിക്കൊടുക്കുന്നതെന്ന് ഷാജി വീണ്ടും വ്യക്തമാക്കി. ഇതേച്ചൊല്ലി കുഞ്ഞാലിക്കുട്ടിയുമായി വീണ്ടും തർക്കമുണ്ടാവുകയും സാദിഖലി തങ്ങൾ രണ്ടുതവണ എണീറ്റ് ഇടപെടുകയുമുണ്ടായി.
സമസ്തയിലെ ശജറകളുടെ പിന്നിൽ കുഞ്ഞാലിക്കുട്ടിയെ പോലുള്ളവരുണ്ട്. സാദിഖലി തങ്ങളുടെ മേൽ വെറുതെ സമ്മർദമുണ്ടാക്കുകയാണ് കുഞ്ഞാലിക്കുട്ടി. അതിന് മാത്രം വലിയ പ്രശ്‌നങ്ങളൊന്നും സമസ്തക്കും ലീഗിനുമിടയിലില്ല. പരിഹരിക്കാവുന്ന പ്രശ്‌നങ്ങൾ മാത്രമാണുള്ളത്. കോഴിക്കോട് ലീഗ് ഓഫീസിനു മുന്നിൽ സാദിഖലി തങ്ങൾക്കെതിരെ പോസ്റ്ററൊട്ടിച്ചതിന് പിന്നിൽ ആരാണെന്ന് എനിക്കറിയാമെന്നും ഷാജി പറഞ്ഞതോടെ കെ.പി.എ മജീദ് വീണ്ടും സംസാരിക്കാൻ എണീറ്റു.
കുറേകാലമായി പാർട്ടി നേതാക്കൾക്കിടയിൽ കൂടിയാലോചനകളൊന്നും നടക്കുന്നില്ല. അതാണ് പ്രശ്‌നങ്ങളുടെ കാരണം. ഉത്തരവാദപ്പെട്ടവർ കൂടിയാലോചനയ്ക്കു തയ്യാറായാലേ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ കഴിയൂവെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതോടെ, മജീദ് പറഞ്ഞത് ശരിയാണ്. ഇനി എല്ലാവരുമായും ചർച്ച ചെയ്തു മുന്നോട്ട്‌പോകണമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
തുടർന്ന് യോഗ അധ്യക്ഷനായ സാദിഖലി തങ്ങൾ എഴുന്നേറ്റ് നല്ലൊരു ലക്ഷ്യത്തോടെയാണ് നമ്മൾ നീങ്ങുന്നതെന്ന് ഓർമിപ്പിച്ചു. ആ പരിശ്രമം വൃഥാവിലാകുന്ന വിവാദങ്ങളുണ്ടാക്കരുത്. ഷാജിയെ പോലുള്ള നേതാക്കൾ പാർട്ടിക്ക് ആവശ്യമുണ്ട്. പക്ഷേ, ഇതുപോലെ വിവാദങ്ങളുണ്ടാകരുത്. നേതാക്കന്മാർ കൂടിയാലോചന നടത്താത്തതാണ് പ്രശ്‌നമെന്ന് മജീദും ഷാജിയും പറഞ്ഞത് ശരിയാണ്. അത് അംഗീകരിക്കുന്നുവെന്നും സാദിഖലി തങ്ങൾ ചൂണ്ടിക്കാട്ടി. നേതാക്കൾ തമ്മിൽ വാഗ്വാദവും തർക്കവുമെല്ലാം തുടർന്നപ്പോഴും പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം മൗനം പാലിച്ചതും ശ്രദ്ധേയമായി.