ബെംഗളൂരു: സ്‌കൂളിൽനിന്ന് വിനോദയാത്ര പോയ സംഘത്തിലെ നാലു വിദ്യാർത്ഥിനികൾ ഉത്തരകന്നഡ മുരുഡേശ്വറിലെ കടലിൽ മുങ്ങിമരിച്ചു. കോലാർ മുളബാഗിലു മൊറാർജി ദേശായി റസിഡൻഷ്യൽ സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികളായ ശ്രാവന്തി, ദീക്ഷ, ലാവണ്യ, ലിപിക എന്നിവരാണ് മുങ്ങി മരിച്ചത്.
കഴിഞ്ഞദിവസം വൈകിട്ട് 5.30-ഓടെയാണ് 46 വിദ്യാർത്ഥികളടങ്ങിയ സ്‌കൂൾ സംഘം അധ്യാപകർക്കൊപ്പം മുരുഡേശ്വറിൽ എത്തിയത്. ഇതിൽ ലൈഫ് ഗാർഡിന്റെ മുന്നറിയിപ്പു വകവയ്ക്കാതെ കടലിലിറങ്ങിയ ഏഴ് വിദ്യാർത്ഥിനികൾ കടലിൽ മുങ്ങിത്താഴുകയായിരുന്നു. ഇതിൽ മൂന്നു പേരെ രക്ഷപ്പെടുത്തി. നാലു പേരുടെ മൃതദേഹങ്ങൾ ലൈഫ് ഗാർഡും പോലീസും മത്സ്യത്തൊഴിലാളികളും ചേർന്ന് കരയ്‌ക്കെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ വിദ്യാർത്ഥിസംഘത്തെ നയിച്ച ആറ് അധ്യാപകരെ അറസ്റ്റ് ചെയ്ത ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതായി ഉത്തരകന്നഡ എസ്.പി എം നാരായണ പറഞ്ഞു.
മരിച്ച നാലു പേരുടെയും കുടുംബങ്ങൾക്കു 5 ലക്ഷം രൂപ വീതം ധനസഹായം അനുവദിച്ചതായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ഇത്തരം അപകടകരമായ സ്ഥലങ്ങളിലേക്കു വിനോദയാത്ര സംഘടിപ്പിക്കും മുമ്പ് അധ്യാപകർ വിദ്യാർത്ഥികൾക്കു സുരക്ഷാ ബോധവൽക്കരണം നൽകണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.