- ഫലസ്തീനികള്‍ക്കെതിരായ ഇസ്രായില്‍ ആക്രമണങ്ങള്‍ തീവ്രവാദത്തിന് ഇന്ധനം നല്‍കും
ജിദ്ദ – ഗാസയില്‍ നടക്കുന്ന ക്രൂരമായ വംശഹത്യ അന്താരാഷ്ട്ര സംവിധാനം നേരിടുന്ന ഏറ്റവും വലിയ പരീക്ഷണമാണെന്ന് സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു. കയ്‌റോയില്‍ ചേര്‍ന്ന ഗാസ റിലീഫ് സമാഹരണ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വിദേശ മന്ത്രി. ഫലസ്തീന്‍ ജനതയുടെ ദുരിതങ്ങള്‍ യാഥാര്‍ഥ്യ ബോധത്തോടെയും മനുഷ്യത്വത്തോടെയും നീതിയോടെയും അവസാനിപ്പിക്കാന്‍ ലഭ്യമായ എല്ലാ മാര്‍ഗങ്ങളിലൂടെയും മുന്നോട്ട് പോകേണ്ടത് അടിയന്തിര ആവശ്യമാണ്.
നിലവിലെ സംഘര്‍ഷം മൂര്‍ഛിച്ചതിന്റെയും സംഘര്‍ഷത്തിന്റെ വ്യാപ്തിയുടെയും വികാസത്തിന്റെയും അനന്തരഫലങ്ങള്‍ പ്രാദേശികമായി ഉള്‍ക്കൊള്ളാന്‍ കഴിയാത്ത സമഗ്ര യുദ്ധത്തിലേക്ക് വഴുതിവീഴാനുള്ള അപകടത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നു. ഫലസ്തീനിലെ മാനുഷിക പ്രതിസന്ധി അസഹനീയമായ സീമയിലെത്തി. ക്രൂരമായ യുദ്ധത്തില്‍ 44,000 ഓളം ഫലസ്തീനികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഒരു ലക്ഷത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. ഏകദേശം മൂന്നര ലക്ഷം പേര്‍ വിനാശകരവും മനുഷ്യത്വരഹിതവുമായ സാഹചര്യങ്ങളില്‍ ജീവിക്കുന്നു.
കുട്ടികളെയും സ്ത്രീകളെയും പ്രായമായവരെയും കൂട്ടക്കൊല ചെയ്യല്‍, ഗാസയിലെ അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കല്‍, അടിച്ചമര്‍ത്തല്‍, ഉപരോധം, ഇരുപതു ലക്ഷത്തോളം ആളുകളെ ബാധിച്ച നിര്‍ബന്ധിത കുടിയിറക്കല്‍ നയം പിന്തുടരല്‍, ഫലസ്തീന്‍ ഭൂമി ഇസ്രായിലികള്‍ പിടിച്ചെടുക്കല്‍ എന്നിവ ദുരിതങ്ങള്‍ ശാശ്വതമാക്കുകയും മേഖലയില്‍ തീവ്രവാദത്തിന് ഇന്ധനം നല്‍കുകയും സംഘര്‍ഷം വിപുലീകരിക്കുകയും സഹവര്‍ത്തിത്വത്തിന്റെയും സുസ്ഥിര സമാധാനത്തിന്റെയും സാധ്യതകളെ തകര്‍ക്കുകയും ചെയ്യുന്നു.
വെസ്റ്റ്ബാങ്കിലെ അനധികൃത ജൂതകുടിയേറ്റ കോളനികളുടെ വ്യാപനവും ജറൂസലമിന്റെ നിയമപരവും ചരിത്രപരവുമായ പദവിയെ ബാധിക്കുന്ന നടപടികളും അന്താരാഷ്ട്ര നിയമത്തിനെതിരായ ആക്രമണങ്ങളാണ്. ഇത് ദ്വിരാഷ്ട്ര പരിഹാരത്തിന് ഭീഷണി സൃഷ്ടിക്കുന്നു. നശീകരണത്തിന്റെയും അക്രമത്തിന്റെയും ചക്രം നീണ്ടുപോകുന്നത് ഒഴിവാക്കാന്‍ ഇത്തരം നടപടികള്‍ അവസാനിപ്പിക്കണം.

ഉടനടി ശാശ്വതമായ വെടിനിര്‍ത്തല്‍ നടപ്പാക്കേണ്ടതും ജീവനും സ്വത്തും സംരക്ഷിക്കാന്‍ ഉത്തരവാദിത്തം കാണിക്കേണ്ടതും അക്രമം വ്യാപിക്കുന്നത് തടയാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തേണ്ടതും ഉത്തരവാദിത്ത സംവിധാനങ്ങള്‍ സജീവമാക്കേണ്ടതും ഇരട്ടത്താപ്പിന്റെ നയം അവസാനിപ്പിക്കേണ്ടതും മാനുഷിക സഹായങ്ങള്‍ തടസ്സങ്ങള്‍ കൂടാതെ വിതരണം ചെയ്യുന്നത് ഉറപ്പാക്കേണ്ടതും ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. യു.എന്‍ തൊഴിലാളികള്‍ക്കും യു.എന്‍ റിലീഫ് ഏജന്‍സിക്കും ലെബനോനിലെ യു.എന്‍ സമാധാന സേനക്കും എതിരായ ഇസ്രായേല്‍ ആക്രമണങ്ങള്‍ ഫലസ്തീന്‍ പ്രദേശങ്ങളിലെ റിലീഫ് പ്രവര്‍ത്തനങ്ങളുടെ തകര്‍ച്ചയിലേക്കും അന്താരാഷ്ട്ര സംവിധാനത്തിന്റെ അടിത്തറ തകര്‍ക്കുന്നതിലേക്കും നയിക്കുന്നു. ഇസ്രായിലില്‍ യു.എന്‍ റിലീഫ് ഏജന്‍സി പ്രവര്‍ത്തനങ്ങള്‍ നിരോധിക്കുന്ന നിയമത്തിന് ഇസ്രായേലി നെസെറ്റ് അംഗീകാരം നല്‍കിയത് വെസ്റ്റ് ബാങ്കിലും ഗാസയിലും വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.
ഇസ്രായില്‍ ആക്രമണത്തിന് ഇരയായവര്‍ക്ക് സഹായങ്ങള്‍ എത്തിക്കുന്നതില്‍ സൗദി അറേബ്യ മുഴുവന്‍ ശ്രമങ്ങളും നടത്തിയിട്ടുണ്ട്. പ്രതിസന്ധിയുടെ തുടക്കം മുതല്‍ ഇന്നുവരെ ഗാസ നിവാസികള്‍ക്ക് 50 കോടി റിയാലിന്റെ സഹായങ്ങള്‍ സൗദി അറേബ്യ നല്‍കിയിട്ടുണ്ട്. ഭക്ഷണവും മരുന്നുകളും മെഡിക്കല്‍ വസ്തുക്കളും തമ്പുകളും ആംബുലന്‍സുകളും അടക്കം 6,600 ടണ്ണിലേറെ റിലീഫ് വസ്തുക്കള്‍ സൗദി അറേബ്യ ഗാസയിലെത്തിച്ചിട്ടുണ്ട്.
സംഘര്‍ഷത്തിന്റെ വികാസം തടയാനും ഫലസ്തീന്‍-ഇസ്രായില്‍ സംഘര്‍ഷത്തിന്റെ മൂലകാരണങ്ങള്‍ പരിഹരിക്കാനും സ്ഥിരതയിലേക്ക് മടങ്ങിവരാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കാനും, 1967 ലെ അതിര്‍ത്തികളില്‍ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനുള്ള അവകാശം ഫലസ്തീന്‍ ജനത്ക്ക് ഉറപ്പുനല്‍കുന്ന വിധത്തില്‍ അറബ് സമാധാന പദ്ധതിക്കും യു.എന്‍ പ്രമേയങ്ങള്‍ക്കും അനുസൃതമായി ദ്വിരാഷ്ട്ര പരിഹാര തത്വത്തിന്റെ അടിസ്ഥാനത്തില്‍ സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാനും കൂടുതല്‍ ശ്രമങ്ങള്‍ നടത്താന്‍ മേഖല സാക്ഷ്യം വഹിക്കുന്ന ദാരുണമായ സാഹചര്യങ്ങള്‍ നമ്മെ പ്രേരിപ്പിക്കുന്നു.
ഫലസ്തീന്‍ രാഷ്ട്രത്തെയും ഫലസ്തീനികളുടെ സ്വയം നിര്‍ണയാവകാശത്തെയും അംഗീകരിക്കുന്നത് അന്തര്‍ലീനമായ അവകാശവും ഉത്തരവാദിത്തവുമാണ്. ഇത് മേഖലയുടെ സുരക്ഷയും അന്താരാഷ്ട്ര വ്യവസ്ഥയുടെ വിശ്വാസ്യതയും നിയമസാധുതയും ഉള്‍ക്കൊള്ളുന്ന ഉത്തരവാദിത്തമാണ്. ഗാസ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ 2735-ാം നമ്പര്‍ പ്രമേയം, അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളില്‍ അനധികൃത ഇസ്രായില്‍ കുടിയേറ്റം നിര്‍ത്തുന്നത് സംബന്ധിച്ച രക്ഷാ സമിതി 2334-ാം നമ്പര്‍ പ്രമേയം എന്നിവ അടക്കം പശ്ചിമേഷ്യന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര പ്രമേയങ്ങള്‍ പാലിക്കേണ്ടത് ഏറെ പ്രധാനമാണെന്നും സൗദി വിദേശ മന്ത്രി പറഞ്ഞു.
റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവും കിംഗ് സല്‍മാന്‍ റിലീഫ് ആന്റ് ഹ്യുമാനിറ്റേറിയന്‍ എയ്ഡ് സെന്റര്‍ സൂപ്പര്‍വൈസര്‍ ജനറലുമായ ഡോ. അബ്ദുല്ല അല്‍റബീഅ, ഈജിപ്തിലെ സൗദി അംബാസഡര്‍ ഡോ. സ്വാലിഹ് അല്‍ഹുസൈനി, വിദേശ മന്ത്രിയുടെ ഓഫീസ് ഡയറക്ടര്‍ ജനറല്‍ അബ്ദുറഹ്മാന്‍ അല്‍ദാവൂദ് എന്നിവര്‍ സമ്മേളനത്തില്‍ സംബന്ധിച്ചു.