ധാക്ക- ക്രമസമാധാനം പുനസ്ഥാപിക്കുന്നതിനാണ് പ്രാഥമിക പരിഗണനയെന്ന് ബംഗ്ലാദേശിൽ പുതുതായി ചുമതലയേറ്റ കാവൽ മന്ത്രിസഭ തലവൻ മുഹമ്മദ് യൂനുസ്. വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് നാടുവിട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് പകരം ചുമതലയേറ്റ ശേഷം സംസാരിക്കുകയായിരുന്നു നൊബേൽ സമ്മാന ജേതാവ് കൂടിയായ മുഹമ്മദ് യൂനുസ്. യൂറോപ്പിൽ വിശ്രമജീവിതം നയിക്കുകയായിരുന്ന 84-കാരനായ മുഹമ്മദ് യൂനുസ് കഴിഞ്ഞ ദിവസമാണ് തിരിച്ചെത്തിയത്.
ക്രമസമാധാന പ്രശ്‌നമാണ് ഒന്നാമത്തെ വെല്ലുവിളിയെന്ന് വിദേശകാര്യ മന്ത്രാലയത്തിൻ്റെ ചുമതല ഏറ്റെടുത്ത തൗഹിദ് ഹുസൈൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അത് ഉറപ്പിച്ചാൽ ബാക്കി ശരിയാകുമെന്നും അദ്ദേഹം പറഞ്ഞു. ഷെയ്ഖ് ഹസീനയുടെ രാജിക്ക് ശേഷം കാവൽ സംഘമാണ് ബംഗ്ലദേശിനെ നയിക്കുന്നത്. ഈ സംഘത്തിന്റെ മുഖ്യഉപദേശകനാണ് മുഹമ്മദ് യൂനുസ്. ഏതാനും മാസങ്ങൾക്കുള്ളിൽ തെരഞ്ഞെടുപ്പ് നടത്തി പുതിയ സർക്കാരിന് ഭരണം കൈമാറും. അതേസമയം, വോട്ടെടുപ്പ് എപ്പോൾ നടക്കുമെന്ന് വ്യക്തമല്ല.
ഹസീനയുടെ ദീർഘകാല എതിരാളിയും മുൻ പ്രധാനമന്ത്രിയുമായ ഖാലിദ സിയ (78) നയിക്കുന്ന ബംഗ്ലദേശ് നാഷണൽ പാർട്ടി തെരഞ്ഞെടുപ്പിനായി കച്ചമുറുക്കി രംഗത്തെത്തിയിട്ടുണ്ട്.