ജയ്പുർ- രാജസ്ഥാനിലെ നഗര തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലങ്ങൾ ഗ്രാമീണ തല രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്ന ‘ജെൻ സി’ (Gen Z) തലമുറയുടെ വർദ്ധിച്ചുവരുന്ന സാന്നിധ്യത്തിലേക്ക് വെളിച്ചം വീശുന്നു. ജയ്പൂർ മുനിസിപ്പൽ കോർപ്പറേഷനിലെ 150 വാർഡുകളിലായി ബി.ജെ.പിയും കോൺഗ്രസും ചേർന്ന് മത്സരരംഗത്തിറക്കിയ 18 യുവ സ്ഥാനാർത്ഥികളിൽ ആറ് പേർ വിജയിച്ചു.
ജയ്പൂരിൽ മത്സരിച്ച 18 ജെൻ സി സ്ഥാനാർത്ഥികളിൽ നാല് പേർ കോൺഗ്രസിൽ നിന്നും രണ്ട് പേർ ബി.ജെ.പിയിൽ നിന്നുമാണ് ജയിച്ചുകയറിയത്. നഗരസഭയിലെ ആകെ ജനപ്രതിനിധികളുടെ ഏകദേശം നാല് ശതമാനം വരും ഈ ആറ് കൗൺസിലർമാർ. ബി.ജെ.പി ആറ് പേർക്ക് ടിക്കറ്റ് നൽകിയപ്പോൾ ഇതിന്റെ ഇരട്ടിയായ 12 ജെൻ സി സ്ഥാനാർത്ഥികളെയാണ് കോൺഗ്രസ് മത്സരരംഗത്തിറക്കിയത്.
ഏറ്റവും പ്രായം കുറഞ്ഞ വിജയികളിൽ ഒരാളായ 21-കാരൻ കോൺഗ്രസ് സ്ഥാനാർത്ഥി ഫൈസ് ഹസൻ, വാർഡ് 71-ൽ 39-കാരനായ സ്വതന്ത്ര സ്ഥാനാർത്ഥി മുഹമ്മദ് സലീമിനെ പരാജയപ്പെടുത്തി. വാർഡ് 10-ൽ മത്സരിച്ച 21-കാരിയായ ബി.ജെ.പി സ്ഥാനാർത്ഥി പാലക് യാദവ്, 39-കാരിയായ കോൺഗ്രസ് സ്ഥാനാർത്ഥി വന്ദന ജാഖറിനെ തോൽപ്പിച്ചാണ് വിജയം ഉറപ്പിച്ചത്.
ഏറെ ശ്രദ്ധേയമായ മറ്റൊരു പോരാട്ടം വാർഡ് 115-ലായിരുന്നു. അവിടെ 29-കാരനായ ബി.ജെ.പി സ്ഥാനാർത്ഥി സൂരജ് ഗോഡിവൾ, 67-കാരനായ കോൺഗ്രസ് സ്ഥാനാർത്ഥി സുരേഷ് ബിവളിനെ 1,063 വോട്ടുകൾക്ക് പരാജയപ്പെടുത്തി. തന്റെ എതിരാളിയേക്കാൾ 38 വയസ്സ് കുറവുള്ള ഗോഡിവളിന്റെ വിജയം ചില മത്സരങ്ങളിലെങ്കിലും പ്രകടമായ തലമുറ മാറ്റത്തെ എടുത്തുകാണിക്കുന്നു.
ജയ്പൂരിന് പുറത്തും ശ്രദ്ധേയമായ വിജയങ്ങൾ ഈ തെരഞ്ഞെടുപ്പ് സമ്മാനിച്ചു. അൽവാർ ജില്ലയിലെ താനാഗാസി വാർഡിൽ, തെരഞ്ഞെടുപ്പിൽ കന്നി അങ്കത്തിനിറങ്ങിയ 21-കാരിയായ മാധ്യമപ്രവർത്തക നേഹ ശർമ്മ വിജയിച്ചു.
വിജയത്തിന് ശേഷം സംസാരിച്ച ശർമ്മ, ഗ്രാമീണ രാജസ്ഥാനിൽ നിന്നുള്ള തന്റെ വർഷങ്ങളായുള്ള റിപ്പോർട്ടിംഗ് അനുഭവങ്ങളാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനും ജനങ്ങൾക്ക് വേണ്ടി നേരിട്ട് പ്രവർത്തിക്കാനും പ്രചോദനമായതെന്ന് പറഞ്ഞു. “എന്തുകൊണ്ട് തുടക്കം എന്നിൽ നിന്ന് തന്നെയായിക്കൂടാ?” അവർ ചോദിച്ചു.
തങ്ങളുടെ പരാതികൾ പരിഹരിക്കാൻ ഗ്രാമീണരും കർഷകരും ജയ്പൂരിലേക്ക് യാത്ര ചെയ്യുന്നതും സർക്കാർ ഓഫീസുകൾക്ക് മുന്നിലും ജനപ്രതിനിധികളെ കാണാനും മണിക്കൂറുകളോളം കാത്തുനിൽക്കുന്നതും താൻ പലപ്പോഴും കണ്ടിട്ടുണ്ടെന്ന് ശർമ്മ പറഞ്ഞു. ഇത്തരം പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് മാത്രം പോരെന്നും പൊതുജീവിതത്തിൽ കൂടുതൽ നേരിട്ടുള്ള പങ്കുവഹിക്കേണ്ടതുണ്ടെന്നും തോന്നുമ്പോഴാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും അവർ വ്യക്തമാക്കി.
രാജസ്ഥാനിലെ നഗര പ്രാദേശിക ഭരണകൂടങ്ങളിൽ യുവ സ്ഥാനാർത്ഥികൾ ഇപ്പോഴും ചെറിയൊരു വിഭാഗമാണെങ്കിലും, തെരഞ്ഞെടുപ്പ് ഫലങ്ങൾ പ്രാദേശിക രാഷ്ട്രീയത്തിൽ ഉയർന്നുവരുന്ന ജെൻ സി സാന്നിധ്യം വ്യക്തമാക്കുന്നു; പ്രത്യേകിച്ച് ആറ് യുവ സ്ഥാനാർത്ഥികൾ വിജയം നേടിയ ജയ്പൂരിൽ.







