മോസ്‌കോ – ഏത് ആക്രമണത്തിനെതിരെയും സ്വയം പ്രതിരോധിക്കാന്‍ സൗദി അറേബ്യ മടിക്കില്ലെന്ന് സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ വ്യക്തമാക്കി. റഷ്യന്‍ വിദേശ മന്ത്രി സെര്‍ജി ലാവ്‌റോവിനൊപ്പം മോസ്‌കോയില്‍ സംയുക്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വിദേശ മന്ത്രി. യെമന്‍ പ്രതിസന്ധി പരിഹരിക്കാന്‍ നയതന്ത്രത്തിനുള്ള വാതില്‍ തുറന്നിടുന്നതിനൊപ്പം, തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ലഭ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കുമെന്നും വിദേശ മന്ത്രി പറഞ്ഞു. യെമന്റെയും മേഖലയുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനെ പിന്തുണക്കാന്‍ സൗദി അറേബ്യ മടിക്കില്ല. സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും സ്വയം പ്രതിരോധിക്കാനും ആവശ്യമായ എല്ലാ നടപടികളും രാജ്യം സ്വീകരിക്കും.
ഹൂത്തികള്‍ തങ്ങള്‍ക്കായി പണ്ടോറയുടെ പെട്ടി തുറന്നിരിക്കുന്നു. യെമനിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ സൗദിയിലേക്ക് കയറ്റുമതി ചെയ്യാന്‍ ഹൂത്തികള്‍ ശ്രമിക്കുകയാണ്. ബുദ്ധിമുട്ടുള്ള സാഹചര്യങ്ങള്‍ നേരിടുമ്പോഴെല്ലാം ഹൂത്തികള്‍ അക്രമത്തിലേക്ക് തിരിയുന്നു. രാഷ്ട്രീയ പ്രക്രിയയില്‍ ഉത്തരവാദിത്തത്തോടെ ഇടപെടുന്നതിനു പകരം ഈ സമീപനം തുടരുന്നത് യെമന്‍ ജനതയുടെ ദുരിതം വര്‍ധിപ്പിക്കും.
നയതന്ത്രത്തിനുള്ള വാതില്‍ ഇപ്പോഴും ഹൂത്തികള്‍ക്കു മുന്നില്‍ തുറന്നിട്ടിരിക്കുകയാണ്. നിയമാനുസൃതമായ യെമന്‍ സര്‍ക്കാര്‍ ഹൂത്തികളുമായി ഉത്തരവാദിത്തത്തോടെയുള്ള ചര്‍ച്ചകള്‍ക്ക് അവസരം നല്‍കിയിട്ടുണ്ട്. എന്നാല്‍, യെമന്റെയും അവിടുത്തെ ജനങ്ങളുടെയും താല്‍പ്പര്യങ്ങളെക്കാള്‍ ഇടുങ്ങിയ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നത് ഹൂത്തികള്‍ തുടരുകയാണെന്ന് സൗദി വിദേശ മന്ത്രി പ്രസ്താവിച്ചു.
അതേസയമം, സൗദി അറേബ്യയിലെ സിവിലിയന്‍ ലക്ഷ്യങ്ങള്‍ക്കെതിരായ ഹൂത്തി ആക്രമണങ്ങള്‍ അസ്വീകാര്യമാണെന്നും അവ സാധാരണക്കാരുടെ ജീവന്‍ അപകടത്തിലാക്കുമെന്നും ആഗോള സമ്പദ്വ്യവസ്ഥക്ക് പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും റഷ്യന്‍ വിദേശ മന്ത്രി സെര്‍ജി ലാവ്റോവ് പറഞ്ഞു. സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ ഹൂത്തി മിലിഷ്യക്ക് വിപരീത ഫലം ചെയ്യും. യെമനില്‍ സമാധാനപരമായ ഒത്തുതീര്‍പ്പ് കൈവരിക്കാന്‍ സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങളെ റഷ്യ പിന്തുണക്കുന്നു. ബാബ് അല്‍മന്ദബ് കടലിടുക്കില്‍ സുരക്ഷയും നാവിഗേഷന്‍ സ്വാതന്ത്ര്യവും ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. നിലവിലുള്ള തര്‍ക്കങ്ങള്‍ നയതന്ത്രപരവും രാഷ്ട്രീയവുമായ മാര്‍ഗങ്ങളിലൂടെ പരിഹരിക്കണം.
സൗദി അറേബ്യയുമായുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്താനും ഒപെക് പ്ലസ് ചട്ടക്കൂടിനുള്ളില്‍ അടുത്ത ഏകോപനം തുടരാനും റഷ്യ താല്‍പര്യപ്പെടുന്നു. ഉക്രേനിയന്‍ പ്രതിസന്ധിയുടെ മൂലകാരണങ്ങള്‍ പരിഹരിക്കേണ്ടത് അനിവാര്യമാണ്. പ്രതിസന്ധി അവസാനിപ്പിക്കുന്ന കരാറിലെത്താന്‍ ഉക്രെയ്നുമായി സംഭാഷണത്തിന് റഷ്യ തയ്യാറാണ്. യുദ്ധം നീണ്ടുനില്‍ക്കാന്‍ സഹായിക്കുന്നതിന് യൂറോപ്യന്‍ രാജ്യങ്ങളെ ലാവ്‌റോവ് കുറ്റപ്പെടുത്തി. നയതന്ത്ര പ്രക്രിയയെ പിന്തുണക്കാനും നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുമുള്ള ശ്രമങ്ങളുടെ ചട്ടക്കൂടിനുള്ളില്‍, ഇറാനും അമേരിക്കയും തമ്മില്‍ ഒപ്പുവെച്ച ഇസ്ലാമാബാദ് ധാരണാപത്രം നടപ്പാക്കാന്‍ സൗദി അറേബ്യയും റഷ്യയും ആവശ്യപ്പെടുന്നതായും റഷ്യന്‍ വിദേശ മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







