കാഠ്മണ്ഡു: നേപ്പാളിലെ ദുരന്തനിവാരണ മേഖലകളിൽ പ്രതീക്ഷയുടെ വെളിച്ചം പകർന്ന്, തൃശൂലിയിലെ ഹൈഡ്രോപവർ പ്രൊജക്റ്റ് തുരങ്കത്തിൽ നിന്ന് രണ്ട് തൊഴിലാളികളെ ഒൻപത് ദിവസങ്ങൾക്ക് ശേഷം ജീവനോടെ പുറത്തെടുത്തു. നേപ്പാളിലെ മൂന്ന് ജില്ലകളിൽ കനത്ത നാശം വിതച്ച മിന്നൽ പ്രളയത്തിൽ തുരങ്കത്തിനുള്ളിൽ കുടുങ്ങിയവരെയാണ് രക്ഷാപ്രവർത്തകർ അത്ഭുതകരമായി രക്ഷപ്പെടുത്തിയത്. ഇതോടെ തുരങ്കത്തിനുള്ളിൽ ഇനിയും ആളുകൾ ജീവനോടെയുണ്ടാകാമെന്ന പ്രതീക്ഷ വർധിച്ചിട്ടുണ്ട്.
തൃശൂലി 3എ ഹൈഡ്രോപവർ പ്രൊജക്റ്റിൽ നിന്ന് ചെളിയിൽ കുളിച്ച തൊഴിലാളികളെ രക്ഷാപ്രവർത്തകർ ചുമലിലേറ്റിയും സ്ട്രെച്ചറിലും പുറത്തെത്തിക്കുന്ന ദൃശ്യങ്ങൾ പ്രാദേശിക വാർത്താ ചാനലുകൾ പുറത്തുവിട്ടു. നേപ്പാൾ വൈദ്യുതി അതോറിറ്റിയിലെ (NEA) മെക്കാനിക്കൽ ഫോർമാൻ സഞ്ജയ് ഷാ (30), തൃശൂലി-3 ‘എ’ പദ്ധതിയിലെ സൂപ്പർവൈസർ കബീർ മഹാർജൻ (45) എന്നിവരാണ് രക്ഷപ്പെട്ടതെന്ന് ആഭ്യന്തര മന്ത്രി സുദൻ ഗുരുങ് സ്ഥിരീകരിച്ചു.
രക്ഷപ്പെടുത്തിയ സമയത്ത് സംസാരിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്ന സഞ്ജയ് ഷായെ തലസ്ഥാനമായ കാഠ്മണ്ഡുവിന് വടക്കുപടിഞ്ഞാറുള്ള ബട്ടാറിലേക്ക് എയർലിഫ്റ്റ് ചെയ്തു. കബീർ മഹാർജനെ കാഠ്മണ്ഡുവിലെ ഛൗണി സൈനിക ആശുപത്രിയിലേക്ക് മാറ്റിയതായി ബന്ധുക്കൾ അറിയിച്ചു.
ആഗസ്റ്റ് 26-നുണ്ടായ ഹിമാനീപതനം മൂലം ഉണ്ടായ പ്രളയമാണ് പ്രദേശത്ത് വൻ നാശനഷ്ടം വിതച്ചത്. തൃശൂലി 3എ തുരങ്കത്തിൽ നിന്ന് ഇനിയും ശബ്ദങ്ങൾ കേൾക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മറ്റ് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
നിലവിൽ കൂടുതൽ തുരങ്കങ്ങളിൽ രക്ഷാപ്രവർത്തനം സജീവമായി നടക്കുകയാണ്. 150-ലധികം ആളുകൾ ഇനിയും ഇത്തരം തുരങ്കങ്ങളിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. 12 ഹൈഡ്രോപവർ പ്രൊജക്റ്റുകളിൽ നിന്നായി 900-ഓളം തൊഴിലാളികളെ കാണാതായിട്ടുണ്ടെന്നും ഇതിൽ 500 ഓളം പേർ വിവിധ തുരങ്കങ്ങളിൽ കുടുങ്ങിയിട്ടുണ്ടെന്നുമാണ് കരുതപ്പെടുന്നത്. ഇവിടങ്ങളിലേക്ക് എഞ്ചിനീയർമാർ വായു പമ്പ് ചെയ്തു നൽകുന്നുണ്ട്.
ദുരന്തത്തിൽ ഇതുവരെ 1,259 പേർ മരണപ്പെടുകയും 5,000-ത്തിലധികം ആളുകളെ കാണാതാവുകയും ചെയ്തതായി നേപ്പാൾ ദുരന്തനിവാരണ ഏജൻസി വ്യക്തമാക്കി. അതിർത്തിയുടെ ടിബറ്റ് ഭാഗത്ത് 21 പേർ മരിക്കുകയും 541 പേരെ കാണാതാവുകയും ചെയ്തതായി ചൈന അറിയിച്ചു. കൂടുതൽ പേരെ ജീവനോടെ പുറത്തെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണെന്ന് നേപ്പാൾ വാർത്താവിനിമയ മന്ത്രി വിക്രം തിമിൽസിന വ്യക്തമാക്കി.







