റിയാദ്: റിയാദിലെ സുലൈയില്‍ മലയാളി ഡ്രൈവറെ ആക്രമിച്ച് കവർച്ചാ സംഘം കാര്‍ കവര്‍ന്നതായി പരാതി. ബത്ഹയില്‍ നിന്ന് ട്രിപ് വിളിച്ചുകൊണ്ടുപോയ സംഘമാണ് മലയാളി ഡ്രൈവറായ ശമീറിനെ ആക്രമിച്ച് കാറുമായി കടന്നുകളഞ്ഞത്. സുലൈയിലെ ഇസ്തംബൂള്‍ സ്ട്രീറ്റിലെ ആളൊഴിഞ്ഞ ഭാഗത്ത് വെച്ച് ശമീറിനെ മര്‍ദ്ദിച്ച് പുറത്തിറക്കി പണവും മൊബൈല്‍ ഫോണും കൈക്കലാക്കിയ സംഘം കാറുമായി കടന്നുകളയുകയായിരുന്നു. ശമീറിന് പരിക്കുണ്ട്. 2058 നമ്പറിലുള്ള കാര്‍ കണ്ടുകിട്ടുന്നവര്‍ 0539009865 നമ്പറില്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഡ്രൈവര്‍ പോലീസില്‍ പരാതി നല്‍കി.
അതേസമയം ഇത്തരം വാഹനമോഷണം നേരത്തെയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിദേശികളായ ടാക്‌സി ഡ്രൈവര്‍മാരെ കേന്ദ്രീകരിച്ചാണ് ഈ കൊള്ള സംഘം പ്രവര്‍ത്തിക്കുന്നത്. നേരത്തെ മറ്റൊരു മലയാളിയെ ശുമൈസിയിലേക്കെന്ന് പറഞ്ഞ് ഒരാൾ ട്രിപ്പ് വിളിക്കുകയും പിന്നീട് അവിടെ നിന്ന് ഏതാനും ബംഗാളികള്‍ കാറില്‍ കയറി അല്‍ഖര്‍ജ് റോഡിലേക്ക് പോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അസീസിയ ഭാഗത്ത് വെച്ച് ഡ്രൈവറെ ആക്രമിക്കുകയും പണവും മൊബൈല്‍ ഫോണും കൈക്കലാക്കി കാറുമായി കടന്നുകളയുകയുമായിരുന്നു. ഡ്രൈവര്‍ പിന്നീട് അസീസിയ പോലീസില്‍ പരാതി നല്‍കി. ഇതനുസരിച്ച് കേസ് കോടതിയിലെത്തി.
ഇവരിലെ ഒരു ബംഗാളിയെ ആറുമാസത്തിന് ശേഷം കാറുമായി പോലീസ് പിടികൂടി അറസ്റ്റ് ചെയ്തു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു. കേസ് കോടതിയിലെത്തിയപ്പോള്‍ പിടിയിലായ ബംഗാളി പറഞ്ഞത് കാറുടമ കാര്‍ നന്നാക്കാന്‍ വര്‍ക്ക്‌ഷോപ്പില്‍ കൊണ്ടുവരികയായിരുന്നുവെന്നും ആറു മസമായിട്ടും തിരിച്ചുകൊണ്ടുപോയില്ലെന്നുമാണ്. അതിന് അയാള്‍ രണ്ട് സാക്ഷികളെ കൂടി ഹാജറാക്കി. അവസാനം വിധി ബംഗാളിക്ക് അനുകൂലമാവുകയായിരുന്നു. ട്രിപ് പോകുമ്പോള്‍ ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കണമെന്നും സംശയമുള്ളവരുടെ കൂടെ പോകുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും സാമൂഹിക പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.







