തെഹ്‌റാന്‍: ഈ വര്‍ഷം ഇതുവരെ ഇറാന്‍ 500 ലേറെ പേരുടെ വധശിക്ഷ നടപ്പാക്കിയതായി മനുഷ്യാവകാശ സംഘടന പറഞ്ഞു. ഇറാന്‍ വധശിക്ഷ നിര്‍ത്തണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടിട്ടും, സമീപ ദിവസങ്ങളില്‍ തൂക്കിക്കൊല്ലലുകളില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഈ കൊല്ലം ഇതുവരെ കുറഞ്ഞത് 511 പേരെ ഇറാന്‍ വധശിക്ഷക്ക് വിധേയരാക്കിയിട്ടുണ്ടെന്ന് നോര്‍വേ ആസ്ഥാനമായുള്ള എന്‍.ജി.ഒ ഇറാന്‍ ഹ്യൂമന്‍ റൈറ്റ്‌സ് പറയുന്നു. ജനുവരിയില്‍ നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് തൂക്കിലേറ്റിയ 29 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
വധശിക്ഷക്ക് വിധേയരായവരില്‍ കുറഞ്ഞത് 16 സ്ത്രീകളും നിരോധിത പ്രതിപക്ഷ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട 13 രാഷ്ട്രീയ തടവുകാരും ഉള്‍പ്പെടുന്നതായി ഇറാന്‍ ഹ്യൂമന്‍ റൈറ്റ്‌സ് പറയുന്നു.
ഫെബ്രുവരി 28ന് പൊട്ടിപ്പുറപ്പെട്ട ഇറാനെതിരായ അമേരിക്കയുടെയും ഇസ്രായിലിന്റെയും യുദ്ധത്തിന്റെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തില്‍ ജനങ്ങളെ ഭയപ്പെടുത്തുന്നതിനുള്ള മാര്‍ഗമായി ഇറാന്‍ വധശിക്ഷ ഉപയോഗിക്കുന്നതായി ആക്ടിവിസ്റ്റുകള്‍ ആരോപിക്കുന്നു. കുറ്റങ്ങള്‍ പരിഗണിക്കാതെ തന്നെ എല്ലാ വധശിക്ഷകള്‍ക്കും, ഭയം സൃഷ്ടിക്കുകയും പുതിയ പ്രതിഷേധങ്ങള്‍ തടയുകയുമെന്ന വ്യക്തമായ ആഭ്യന്തര ലക്ഷ്യമുണ്ട് ഇറാന്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഡയറക്ടര്‍ മഹ്മൂദ് അമീരി മൊഗദ്ദം എ.എഫ്.പിയോട് പറഞ്ഞു. വരും മാസങ്ങളില്‍ ഈ പ്രവണത കൂടുതല്‍ വഷളാകുമെന്ന് ഞങ്ങള്‍ വളരെയധികം ആശങ്കാകുലരാണ് മഹ്മൂദ് അമീരി മൊഗദ്ദം കൂട്ടിച്ചേര്‍ത്തു. 2022 ല്‍ പൊട്ടിപ്പുറപ്പെട്ട സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് രണ്ട് പേരെയും മാര്‍ച്ച് 19 ന് യുദ്ധകാല വധശിക്ഷകള്‍ പുനരാരംഭിച്ചതിനുശേഷം വധശിക്ഷക്ക് വിധേയരാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







