മലപ്പുറം: മോട്ടോർ വാഹന വകുപ്പ് (എംവിഡി) ഉദ്യോഗസ്ഥർ പീഡിപ്പിക്കുന്നു എന്നാരോപിച്ച് മലപ്പുറത്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവത്തിൽ രണ്ടു ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് നൽകാൻ ഗതാഗത മന്ത്രിയുടെ ഉത്തരവ്. ഗതാഗത കമ്മീഷണർ അനുപമയോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. മലപ്പുറം കിഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശി ഷൗക്കത്ത് (35) ആണ് ഫേസ്‌ബുക്കിൽ ആത്മഹത്യാ കുറിപ്പും വീഡിയോയും പങ്കുവെച്ച ശേഷം ജീവനൊടുക്കിയത്. കൈക്കൂലി നൽകാത്തതിനാലാണ് തന്റെ വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിഷേധിച്ചതെന്നും എംവിഡി ഉദ്യോഗസ്ഥർ തന്റെ ജീവിതമാർഗം തകർത്തുവെന്നും അദ്ദേഹം കുറിപ്പിൽ ആരോപിക്കുന്നു. മറ്റൊരു പോസ്റ്റിൽ തന്റെ അടുത്ത ബന്ധുവിന് എതിരെയും ഇദ്ദേഹം ആരോപണം ഉന്നയിക്കുന്നുണ്ട്.
എം.വി.ഡിക്ക് എതിരായ ഷൗക്കത്തിന്റെ ഫേസ്‌ബുക്ക് കുറിപ്പിലെ പ്രധാന വിവരങ്ങൾ:
അഴിമതി ആരോപണം: കൈക്കൂലി നൽകാത്തതിനാലാണ് പത്തു മാസമായി എഎംവിഐ, ഏജന്റ് ഓഫീസുകൾ കയറിയിറങ്ങിയിട്ടും വാഹനത്തിന് ഫിറ്റ്നസ് നൽകാതിരുന്നത്.
സാമ്പത്തിക പ്രതിസന്ധി: വാഹനം നിരത്തിലിറക്കാൻ സാധിക്കാത്തതിനെ തുടർന്ന് വായ്പാ ഗഡുക്കൾ മുടങ്ങി. ഇതോടെ സിബിൽ ക്രെഡിറ്റ് സ്കോർ 820-ൽ നിന്ന് 600 ആയി കുറഞ്ഞു.
സിസ്റ്റത്തിനെതിരെയുള്ള പ്രതിഷേധം: കോടതിയെ സമീപിച്ചാൽ രേഖകൾ ലഭിച്ചേക്കാം, എന്നാൽ അഴിമതി നിറഞ്ഞ സംവിധാനം മാറില്ല. ഏജന്റ് സമ്പ്രദായമാണ് എംവിഡിയിലെ 80% അഴിമതിക്കും കാരണം. ജനങ്ങൾ അഴിമതിക്കെതിരെ ചോദ്യങ്ങൾ ചോദിക്കാൻ വിവരാവകാശ നിയമം (RTI) പരമാവധി ഉപയോഗിക്കണം.
അന്വേഷണത്തിന് അഭ്യർത്ഥന: എംവിഡിയുടെ വാദങ്ങൾ പൊളിക്കാൻ നീതിപൂർവ്വമായ അന്വേഷണം വേണം. കേസിൽ ആഭ്യന്തര മന്ത്രിയും ഹൈക്കോടതിയും അടിയന്തരമായി ഇടപെടണമെന്നും മരണത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം.
ബന്ധുക്കളില്ലാത്ത അവസ്ഥ: മാതാപിതാക്കളോ ഭാര്യയോ കുട്ടികളോ സഹോദരങ്ങളോ ഇല്ലാത്തതിനാൽ തനിക്ക് നീതി ഉറപ്പാക്കാൻ പൊതുസമൂഹവും സ്റ്റേറ്റും മുന്നോട്ടുവരണം
അതേസമയം, സംഭവത്തിൽ ഗതാഗത കമ്മീഷണറുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു. വാഹനത്തിലെ അനധികൃത രൂപമാറ്റങ്ങൾ മാറ്റാത്തതാണ് ഫിറ്റ്നസ് നിഷേധിക്കാൻ കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു.
2021-ൽ വാങ്ങിയ വാഹനത്തിന് 2023-ൽ ആദ്യ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. 2025 നവംബറിലാണ് രണ്ടാമത്തെ പരിശോധനയ്ക്കായി കൊണ്ടോട്ടി എഎംവിഐ മുൻപാകെ വാഹനം ഹാജരാക്കിയത്. ഡ്രൈവർ സീറ്റിലെ ആം റെസ്റ്റുകൾ, മെറ്റൽ വീൽ കപ്പുകൾ, സ്റ്റീൽ റെയിലിങ്ങുകൾ എന്നിവ നീക്കം ചെയ്യാൻ ഉദ്യോഗസ്ഥർ നിർദേശിച്ചു. തുടർന്ന് റെയിലിങ്ങുകൾ ഒഴികെയുള്ള മാറ്റങ്ങൾ വരുത്തി ഷൗക്കത്ത് വാഹനം വീണ്ടും പരിശോധനയ്‌ക്കെത്തിച്ചെങ്കിലും റെയിലിങ്ങുകൾ കൂടി നീക്കം ചെയ്യാൻ എഎംവിഐ ആവശ്യപ്പെടുകയായിരുന്നു. ഇതിനുശേഷം പിന്നീട് വാഹനം പരിശോധനയ്ക്ക് ഹാജരാക്കിയിട്ടില്ലെന്നാണ് ഗതാഗത കമ്മീഷണറുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. അതേസമയം, ഫിറ്റ്നസ് നിഷേധിച്ചതുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.







