ന്യൂദൽഹി: യു.എ.ഇ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ മുൻ ഇന്ത്യൻ സ്ഥാനപതിയും ഓസ്‌ട്രേലിയയിലെ മുൻ ഹൈക്കമ്മീഷണറുമായ നവ്ദീപ് സൂരി വോട്ടർ പട്ടിക ശുദ്ധീകരണ പ്രക്രിയയായ സ്പെഷ്യൽ ഇന്റൻസീവ് റിവിഷന് (SIR) പിന്നാലെ പുറത്തായി. നിരവധി വിദേശരാജ്യങ്ങളിൽ ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധിയായി സേവനമനുഷ്ഠിച്ചിട്ടും, പൗരത്വം തെളിയിക്കാൻ വ്യക്തതയില്ലാത്ത രേഖകൾ ആവശ്യപ്പെട്ടതിലെ അമർഷം അദ്ദേഹം എക്സിലൂടെ (ട്വിറ്റർ) പങ്കുവെച്ചു.
പഞ്ചാബിൽ നേരിട്ട ദുരനുഭവം വിവരിച്ചുകൊണ്ടാണ് മുൻ നയതന്ത്രജ്ഞൻ രംഗത്തെത്തിയത്. വോട്ടർ ഐഡിയും ആധാർ കാർഡും ബി.എ.ഒയ്ക്ക് സമർപ്പിച്ച് എല്ലാം ശരിയാണെന്ന് ഉറപ്പുവരുത്തിയതാണെന്നും, എന്നാൽ 2003-ലെ എസ്.ഐ.ആർ രേഖകളുമായി വിവരങ്ങൾ ഒത്തുപോകുന്നില്ലെന്ന് ഒരു വോളണ്ടിയർ വഴി അറിയുകയായിരുന്നുവെന്നും അദ്ദേഹം കുറിച്ചു.
തുടർന്ന് ബി.എ.ഒയെ ബന്ധപ്പെട്ടപ്പോൾ നേരിട്ടെത്തി നോട്ടീസ് കൈപ്പറ്റാനും പൗരത്വം തെളിയിക്കുന്ന മറ്റ് രേഖകൾ ഹാജരാക്കാനുമാണ് നിർദേശിച്ചത്. 2003-ൽ താൻ രാജ്യത്ത് ഇല്ലായിരുന്നുവെന്ന് വ്യക്തമാക്കിയതോടെ തെളിവായി പാസ്‌പോർട്ട് ഹാജരാക്കാൻ അധികൃതർ ആവശ്യപ്പെടുകയായിരുന്നു.
വോട്ടർ ഐഡിയും ആധാറും കൂടാതെ മറ്റ് ഔദ്യോഗിക രേഖകൾ കൈവശമുള്ളതുകൊണ്ട് തനിക്ക് ഇത് നേരിടാൻ സാധിച്ചു. എന്നാൽ മൂന്ന് രാജ്യങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ഒരു വ്യക്തിക്ക് പൗരത്വം തെളിയിക്കാൻ ഇത്രയേറെ ബുദ്ധിമുട്ടേണ്ടി വരുന്നുണ്ടെങ്കിൽ, സാധാരണക്കാരനായ ഒരു പൗരന്റെ അവസ്ഥ എന്തായിരിക്കുമെന്നും അദ്ദേഹം ചോദിക്കുന്നു. ലളിതമായ ജീവിതസാഹചര്യം ഉറപ്പുനൽകുന്ന ‘ഈസ് ഓഫ് ലിവിങ്’ എന്ന ആശയത്തെ പരിഹസിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.







