ചെന്നൈ- വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രശസ്ത നടി സൗകാർ ജാനകി (94) അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് 1:59-ന് ആയിരുന്നു അന്ത്യം. ചെന്നൈയിലെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ICU) ചികിത്സയിലായിരുന്ന താരം അന്തരിച്ച വിവരം കുടുംബാംഗങ്ങൾ പത്രക്കുറിപ്പിലൂടെയാണ് പങ്കുവെച്ചത്.
1931-ൽ ശങ്കരമഞ്ചി ജാനകി എന്ന പേരിൽ ജനിച്ച അവർ, സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയ ശേഷമാണ് സൗകാർ ജാനകി എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. എൽ. വി. പ്രസാദ് സംവിധാനം ചെയ്ത ‘ഷാവുകരു’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അവർ സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഈ ചിത്രം വിജയിച്ചതോടെയാണ് പേരിനൊപ്പം ‘സൗകാർ’ എന്ന ശീർഷകം കൂടി ചേർക്കപ്പെട്ടത്. തുടർന്ന് നാനൂറിലധികം സിനിമകളിൽ വേഷമിട്ടു. സൂര്യമാനസം സിനിമയിൽ മമ്മൂട്ടിയുടെ അമ്മയായും വേഷമിട്ടു.
1952-ൽ പുറത്തിറങ്ങിയ ‘വളയാപതി’ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമാരംഗത്തും അരങ്ങേറ്റം കുറിച്ച സൗകാർ ജാനകി, വൈകാതെ തന്നെ തമിഴിലെ മുൻനിര നടിമാരിൽ ഒരാളായി വളർന്നു. സ്ത്രീ കഥാപാത്രങ്ങൾക്ക് പരമ്പരാഗതമായ അതിർവരമ്പുകൾ ഉണ്ടായിരുന്ന ഒരു കാലഘട്ടത്തിൽ, വൈവിധ്യമാർന്ന കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിക്കാൻ തനിക്കുള്ള കഴിവ് തെളിയിച്ചു. അന്നത്തെ മുൻനിര നായകന്മാരുടെയെല്ലാം നായികയായി അവർ തിളങ്ങി. പിന്നീട് പ്രധാന നായിക വേഷങ്ങളിൽ നിന്ന് സ്വഭാവ കഥാപാത്രങ്ങളിലേക്ക് വിജയകരമായി ചുവടുമാറാനും, അവിടെയും തന്റെ വ്യക്തിമുദ്ര പതിപ്പിക്കാനും സൗകാർ ജാനകിക്ക് സാധിച്ചു.
ഏഴ് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന അവരുടെ സിനിമാ ജീവിതത്തിൽ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലെ ചിത്രങ്ങൾ ഉൾപ്പെടുന്നു. 2023-ൽ പുറത്തിറങ്ങിയ ‘അന്നി മഞ്ചി ശകുനമുലേ’ എന്ന തെലുങ്ക് ചിത്രത്തിലാണ് അവർ അവസാനമായി അഭിനയിച്ചത്. ചലച്ചിത്രങ്ങൾക്ക് പുറമേ മുന്നൂറിലധികം സ്റ്റേജ് നാടകങ്ങളിലും നിരവധി ടെലിവിഷൻ പരിപാടികളിലും ഈ ഇതിഹാസ നടി വേഷമിട്ടിട്ടുണ്ട്.







